ഫാത്തിമ ലത്തീഫിന്റെ മരണം; 3 ഐഐടി അധ്യാപകരെ ചോദ്യം ചെയ്തു, വീണ്ടും ചോദ്യം ചെയ്യും
ചെന്നൈ: മദ്രാസ് ഐഐടിയിലെ എം എ വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് 3 പ്രൊഫസര്‍മാരെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) സംഘം ചോദ്യം ചെയ്തു. ഐഐടിയിലെ അധ്യാപകരെയാണ് ഇന്നലെ വൈകുന്നേരം ചോദ്യം ചെയ്തത്. അന്വേഷണ പുരോഗതിയെ കുറിച്ച് സംഘം കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടില്ലെങ്കിലും ഫാത്തിമയുടെ മൊബൈലില്‍ നിന്നു കണ്ടെടുത്ത ആത്മഹത്യ കുറിപ്പിലെ അധ്യാപകരെയാണ് ചോദ്യം ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ക്യാംപസിലെ ഗസ്റ്റ് ഹൗസില്‍ വെച്ചാണ് ഇവരെ ചോദ്യം ചെയ്തത്. മൂന്ന് പ്രൊഫസര്‍മാരെയും ഇന്നലെ വൈകുന്നേരം ഏകദേശം ഒരു മണിക്കൂറോളം പ്രത്യേകം ചോദ്യം ചെയ്തു. നവംബര്‍ 9നാണ് എം എ വിദ്യാര്‍ഥിയായ ഫാത്തിമ ലത്തീഫിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
ഫാത്തിമയുടെ മരണം, ഐഐടി വിദ്യാർത്ഥികൾ നിരാഹാര സമരം അവസാനിപ്പിച്ചു, ചർച്ചയാകാമെന്ന് അധികൃതർ
ഫാത്തിമയുടെ സഹപാഠികളെയും ഹോസ്റ്റല്‍ മുറിയില്‍ കൂടെ താമസിച്ചവരെയും അന്വേഷണം സംഘം വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും. ഹോസ്റ്റല്‍ സ്റ്റാഫ് അംഗങ്ങളെയും ഫാത്തിമയുടെ പിതാവ് അബ്ദുള്‍ ലത്തീഫിനെയും നേരത്തെ പോലീസ് ചോദ്യം ചെയ്തിരുന്നു.
അതേസമയം, ഐഐടി -എം വിദ്യാര്‍ത്ഥി വിഭാഗമായ ചിന്തബാറിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. സ്ഥാപനത്തിനുള്ളില്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് ആഭ്യന്തര അന്വേഷണവും ബാഹ്യ അന്വേഷണവും വേണമെന്ന ആവശ്യം ഡയറക്ടർ മടങ്ങി വന്ന ശേഷം പരിശോധിക്കാമെന്ന് ഉറപ്പ് നൽകി. കോളജിനകത്ത് പരാതി പരിഹാര സമിതികള്‍ രൂപീകരിക്കുമെന്നും വിദ്യാർത്ഥികൾക്ക് ഉറപ്പ് ലഭിച്ചു.