ഫാത്തിമ ലത്തീഫിന്റെ മരണം: മദ്രാസ് ഐഐടി ഡയറക്ടറെ ചോദ്യം ചെയ്യും, ഗവർണർക്ക് പരാതിയുമായി കുടുംബം
ചെന്നൈ: മദ്രാസ് ഐഐടി വിദ്യാർത്ഥിനിയായിരുന്ന ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ ക്രൈം ബ്രാഞ്ച് ഇന്ന് മദ്രാസ് ഐഐടി ഡയറക്ടറെ ചോദ്യം ചെയ്യും. ഫാത്തിമയുടെ മരണത്തിന് പിന്നിൽ ഐഐടിയിലെ ചില അധ്യാപകരുടെ വിവേചനപരമായ സമീപനമാണെന്നാണ് കുടുംബം ആരോപിക്കുന്നത്. എന്നാൽ ഇവർക്കെതിരെ ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ഗവർണർക്കും മദ്രാസ് ഐഐടി അധികൃതർക്കും ഫാത്തിമയുടെ കുടുംബം ഇന്ന് പരാതി നൽകുന്നുണ്ട്.
ശബരിമലയും തിരഞ്ഞെടുപ്പ് രാഷ്ട്രീയവും; സുവര്‍ണ്ണാവസരങ്ങള്‍ തകര്‍ക്കാന്‍ സര്‍ക്കാരും സിപിഎമ്മും
ഫാത്തിമയ്ക്ക് നീതി ലഭ്യമാക്കണമെന്നും ഐഐടി പോലുള്ള രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന വിവേചനങ്ങൾക്ക് അറുതി വരുത്തണമെന്നും ആവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്. ഫാത്തിമയുടെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൽ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ ഫാത്തിമയെ കണ്ടെത്തിയത്. സുദർശൻ പത്മനാഭൻ എന്ന അധ്യാപകനാണ് തന്റെ മരണത്തിന് കാരണമെന്ന് മൊബൈൽ ഫോണിൽ ഫാത്തിമ രേഖപ്പെടുത്തിയിട്ടുണ്ട്. മൊബൈൽ ഫോണിൽ ഫാത്തിമ എഴുതിയ കുറിപ്പുകൾ അന്വേഷണ സംഘം വിശദമായി പരിശോധിക്കുകയാണ്.
28 ദിവസങ്ങളിലെ സംഭവങ്ങളാണ് ഫാത്തിമ രേഖപ്പെടുത്തിയിരിക്കുന്നത്. സുദർശൻ പത്മനാഭൻ, മിലിന്ദ്, ഹേമചന്ദ്രൻ എന്നിവർക്കെതിരെയാണ് ആരോപണം ഉന്നയിക്കപ്പെടുന്നത്. ഇതുവരെ 25 ഓളം പേരെ ചോദ്യം ചെയ്തെങ്കിലും ആരും അധ്യാപകർക്ക് എതിരെ മൊഴി നൽകിയിട്ടില്ലെന്നാണ് സൂചന. ജാതി വിവേചനം നേരിട്ടെന്ന ആരോപണം ഐഐടിയെ മോശമായി ചിത്രീകരിക്കാനാണെന്നാണ് ഐഐടി അധികൃതരുടെ നിലപാട്.