ഫാത്തിമ ലത്തീഫിന്റെ മരണം; അധ്യാപകർക്കെതിരെ തെളിവില്ല, ആഭ്യന്തര അന്വേഷണം ഇന്നറിയാം...
ചെന്നൈ: മദ്രാസ് ഐഐടി കോളേജിലെ വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ അധ്യാപകർക്കെതിരെ തെളിവുകൾ ഒന്നുമില്ലെന്ന് പോലീസ്. വിദ്യാര്‍ത്ഥികളുള്‍പ്പെടെ മുപ്പതോളം പേരെ രണ്ടു തവണ ചോദ്യം ചെയ്തിട്ടും അധ്യാപകര്‍ക്കെതിരെ സംശയാസ്പദമായി ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വ്യക്തമാക്കുന്നത്.
ആഭ്യന്തര അന്വേഷണം വേണോ എന്ന കാര്യം ഡയറക്ടർ വ്യാഴാഴ്ച ചർച്ച ചെയ്യും. നേരത്തെ ആഭ്യന്തര അന്വേഷണം നടത്തില്ലെന്ന അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് നിരാഹാരമിരുന്ന ഐ.ഐ.ടി മദ്രാസിലെ വിദ്യാര്‍ത്ഥികള്‍ ഫാത്തിമയുടെ ദുരൂഹ മരണത്തിനിടയാക്കിയ കാരണം വിശദമായി ചര്‍ച്ച ചെയ്യാമെന്ന ഡീനിന്റെ ഉറപ്പിനെ തുടര്‍ന്നാണ് നിരാഹാരം അവസാനിപ്പിച്ചത്.
ആഭ്യന്തര അന്വേഷണം
ഡയറക്ടര്‍ തിരികെ വന്നാലുടന്‍ ഫാത്തിമയുടെ മരണത്തില്‍ ആഭ്യന്തര അന്വേഷണത്തിന്റെ കാര്യത്തില്‍ തീരുമാനം അറിയിക്കാമെന്നും ഡീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അയച്ച ഇമെയിലില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആത്മഹത്യയ്ക്ക് കാരണം സുദര്ശന് പത്മാനാഭന്, ഹേമചന്ദ്രന്, മിലിന്ദ് എന്നീ അധ്യാപകരാണെന്ന് എഴുതി വെച്ചായിരുന്നു ഫാത്തിമയുടെ ആത്മഹത്യ ചെയ്തിരുന്നത്.
അന്വേഷണം നടക്കുന്നില്ല
കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്നാണ് ഫാത്തിമയുടെ ബന്ധുക്കളുടെ ആരോപണം. പ്രതിഷേധത്തെ തുടർന്ന് അധ്യാപകരം പോലീസ് ചോദ്യം ചെയ്തിരുന്നു. സംഭവം പാർലമെന്റിലും ചർച്ചയായിരുന്നു. ഫാത്തിമയുടെ ദുരൂഹമരണം പ്രതിപക്ഷം പാര്‍ലമെന്റില്‍ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിൽ ലോക്സഭയില്‍ പ്രത്യേക ചർച്ചയ്ക്ക് സർക്കാർ തയ്യാറാവുകയായിരുന്നു.
ഉന്നത തല അന്വേഷണം വേണം
ഉന്നതതല അന്വേഷണം വേണമെന്ന് എന്‍കെ പ്രേമചന്ദ്രന് ശൂന്യവേളയില്‍ ആവശ്യപ്പെട്ടിരുന്നു. കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നുവെന്നും പത്തുവര്‍ഷത്തിനിടെ ഐഐടികളില്‍ 52 വിദ്യാര്‍ഥികളാണു ജീവനൊടുക്കിയതെന്നും എംകെ കനിമൊഴി ലോക്സഭയിൽ പറഞ്ഞിരുന്നു. ഐഐടിയില്‍ മതപരമായ വിവേചനം നിലനില്‍ക്കുന്നുണ്ടെന്നും ഫാത്തിമയുടെ രക്ഷിതാക്കള്‍ക്കെതിരെ ഐഐടി അധികൃതർ പോലീസിൽ വ്യാജ പരാതി നൽകിയെന്നും പ്രേമചന്ദ്രൻ ലോക്സഭയിൽ ചൂണ്ടിക്കാട്ടി.
കേന്ദ്രസർക്കാർ റിപ്പോർട്ട് തേടി
വിദ്യാർത്ഥിനിയുടെ മരണത്തിൽ കേന്ദ്ര സർക്കാർ റിപ്പോർട്ട് തേടിയിരുന്നു. ഒരാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിര്‍ദേശിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ഫാത്തിമയുടെ മരണത്തില്‍ വിശദീകരണവുമായി ഐഐടി രംഗത്തെത്തിയത്.. സ്ഥാപനത്തിന്റെ ഭാഗത്ത് നിന്ന് എല്ലാ സഹകരണവും പോലീസിനുണ്ടാവുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.
സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണം
സോഷ്യല്‍ മീഡിയയില്‍ ഐഐടിക്കെതിരെ വ്യാപകമായ പ്രചാരണം നടക്കുന്നുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു. മാധ്യമ വിചാരണയാണ് ഇപ്പോള്‍ നടക്കുന്നത്. പോലീസ് അന്വേഷണം ഇതുവരെ അവസാനിച്ചിട്ടില്ല. ഈ പ്രചാരണം വിദ്യാര്‍ത്ഥികളുടെ മനോവീര്യം തകര്‍ക്കുന്നതാണ്. ഇവിടെയുള്ള അധ്യാപകരെ മൊത്തത്തില്‍ താറടിച്ച് കാണിക്കുന്നതാണ് ഇപ്പോഴത്തെ പ്രചാരണം എന്നും ഐഐടി അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.