ആഷിഖ് അബുവിനെ പൂട്ടാൻ ഫെഫ്കയുടെ നീക്കം.. പൊളിച്ച് കയ്യിൽ കൊടുത്ത് കമലും സിബി മലയിലും
കൊച്ചി: മലയാള സിനിമയില്‍ നട്ടെല്ലുള്ള ഒരേയൊരു നായകനെന്ന് സോഷ്യല്‍ മീഡിയ വിളിപ്പേരിട്ടിരിക്കുന്നത് നടന്‍ പൃഥ്വിരാജിനാണ്. അവള്‍ക്കൊപ്പമാണ് എന്ന് നിലപാട് പ്രഖ്യാപിച്ച പൃഥ്വിരാജ് പക്ഷേ അമ്മയ്ക്ക് എതിരെ സൂക്ഷിച്ച് മാത്രമേ പരസ്യമായി നിലപാടെടുക്കുന്നുള്ളൂ.
എന്നാല്‍ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്ത ഉടനെ ശക്തമായ പ്രതികരണവുമായി രംഗത്തുണ്ട് സംവിധായകന്‍ ആഷിഖ് അബു. നേരത്തെയും നടിയെ ആക്രമിച്ച കേസില്‍ രൂക്ഷമായ പ്രതികരണങ്ങള്‍ ആഷിഖ് അബു നടത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ആഷിഖിനെ ഒതുക്കുക എന്നത് പലരും ഉന്നമിടുന്നുമുണ്ട്.
ഉറച്ച നിലപാടുള്ള ആഷിഖ് അബു
മലയാള സിനിമയിലെ പുരുഷന്മാരില്‍ മറ്റാരെക്കാളും വ്യക്തമായും ഉറച്ച നിലപാടുമുള്ള വ്യക്തിയാണ് ആഷിഖ് അബു. താരസംഘടനയുടെ ഹുങ്കിനെ ഭയക്കാതെ നിരന്തരം വെല്ലുവിളികള്‍ ഉയര്‍ത്താറുണ്ട് ആഷിഖ് അബു. അതുകൊണ്ട് തന്നെ നടിക്കൊപ്പം നില്‍ക്കുന്ന ഡബ്ല്യൂസിസിയോട് ഉള്ളത്ര കലിപ്പ് തന്നെ ദിലീപ് പക്ഷക്കാര്‍ക്ക് ആഷിഖ് അബുവിനോടും ഉണ്ട്.
പലർക്കും ശത്രു
ആഷിഖിന്റെ ഭാര്യയും നടിയുമായ റിമ കല്ലിങ്കലിന്റെ നിലപാടുകളും ഈ ശത്രുത കൂട്ടാന്‍ കാരണമാകുന്നു. റിമയുടെ ഭര്‍ത്താവിന്റെ സിനിമ എന്ന പേരില്‍ ആഷിഖിന്റെ മായാനദിക്കെതിരെ വരെ ആക്രമണം നടന്നിരുന്നു. സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയിലെ അംഗമായ ആഷിഖിനെ ഒതുക്കാന്‍ സംഘടനയ്ക്ക് അകത്ത് കളികള്‍ നടന്നിരുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.
ഫെഫ്കയുമായി പോര്
അമ്മയ്ക്ക് എതിരെ എന്ന പോലെ ഫെഫ്കയ്ക്ക് എതിരെയും ആഷിഖ് അബു രംഗത്ത് വന്നിരുന്നു. ദിലീപ് വിഷയത്തിലെ ഫെഫ്കയുടെ നിലപാടുകള്‍ ചോദ്യം ചെയ്തും സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ ദിലീപ് പക്ഷത്താണ് എന്ന് ആരോപിച്ചും ആഷിഖ് ഫേസ്ബുക്ക് പോസ്റ്റിട്ടതോടെ കാര്യങ്ങള്‍ വഷളായി. ഫെഫ്ക ആഷിഖിനെതിരെ തിരിഞ്ഞു.
പുറത്താക്കാൻ നീക്കം
പരസ്യമായി സംഘടനയ്ക്ക് എതിരെ നിലപാടെടുത്ത ആഷിഖ് അബുവിന് എതിരെ നടപടിയെടുക്കണം എന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടതായി ന്യൂസ് 18 കേരള റിപ്പോർട്ട് ചെയ്യുന്നു. കൊച്ചിയില്‍ ചേര്‍ന്ന ഫെഫ്ക യോഗത്തിന്റെ പൊതുവികാരവും ആഷിഖിനെ പുറത്താക്കണം എന്നതായിരുന്നുവെന്നും വാർത്തയിലുണ്ട്. ദിലീപ് പക്ഷക്കാര്‍ തന്നെയാണ് ഭൂരിപക്ഷം എന്നുള്ളത് കൊണ്ട് ആഷിഖിനോടുള്ള അനിഷ്ടവും ആ ആവശ്യത്തിന് മൂര്‍ച്ചയേറ്റി.
ആഷിഖിന്റെ രക്തത്തിന് മുറവിളി
കൊച്ചിയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഫെഫ്ക യോഗത്തിന്റെ ഏക അജണ്ട ആഷിഖ് അബുവിന് എതിരായ നടപടി മാത്രമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബി ഉണ്ണിക്കൃഷ്ണനെ കൂടാതെ ഫെഫ്ക പ്രസിഡണ്ട് രഞ്ജി പണിക്കര്‍, ജനറല്‍ സെക്രട്ടറി ജിഎസ് വിജയന്‍ എന്നിവരും ആഷിഖിന്റെ രക്തത്തിന് വേണ്ടി മുറവിളി കൂട്ടി. നേരത്തെ ഒരു തവണ ആഷിഖില്‍ നിന്നും സംഘടന വിശദീകരണം തേടിയിരുന്നു.
തടയിട്ടത് കമലും സംഘവും
ആഷിഖ് അബുവിന്റെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിലായിരുന്നു. വിശദീകരണം ചോദിച്ചതിന് കൃത്യമായ മറുപടി ലഭിച്ചില്ല എന്ന പേരില്‍ സംഘടനയില്‍ നിന്നും ആഷിഖിനെ പുറത്താക്കാനുള്ള നീക്കത്തിന് തടയിട്ടത് സംവിധായകരായ കമലും സിബി മലയിലും സോഹന്‍ ലാലും ചേര്‍ന്നാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
നീക്കം ഉപേക്ഷിച്ച് ഫെഫ്ക
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ കമല്‍ ഫെഫ്ക യോഗത്തില്‍ പങ്കെടുക്കാതെ വിട്ടുനിന്നു. യോഗത്തില്‍ പങ്കെടുത്ത സിബി മലയിലും സോഹന്‍ലാലും ഉണ്ണികൃഷ്ണന്റെയും കൂട്ടരുടേയും നീക്കത്തിന് തടയിട്ടുവെന്നും ന്യൂസ് 18 കേരള വാർത്തയിൽ പറയുന്നു. ഇതോടെ ഫെഫ്ക ആഷിഖിന് എതിരായ നീക്കം ഉപേക്ഷിക്കുകയായിരുന്നു. പകരം വിശദീകരണം തേടുകയും തുറന്ന കത്ത് പുറത്ത് വിടുകയും ചെയ്തു. ആരോപണങ്ങള്‍ക്ക് തുറന്ന കത്തിലൂടെ ആഷിഖ് മറുപടി നല്‍കുകയുമുണ്ടായി.