ഭര്‍ത്താവിനെ പങ്കുവയ്ക്കാമെന്ന് പറഞ്ഞിട്ടും തീര്‍ന്നില്ല പ്രശ്നം! കൊല്ലത്ത് ഭാര്യമാർ തമ്മിൽ അടിപിടി
കൊല്ലം: വിവാഹവും വിവാഹ മോചനവും ബഹുഭാര്യാത്വവും ഒന്നും പുതിയ സംഭവങ്ങളല്ല. അതിന്റെയൊക്കെ പേരില്‍ കേസുകളും നൂലാമാലകളും ഒക്കെ ഉണ്ടാകാറും ഉണ്ട്. എന്നാല്‍ കൊല്ലത്ത് ഇപ്പോള്‍ നടന്ന സംഭവങ്ങള്‍ ആരിലും ആശ്ചര്യമുണര്‍ത്തും.
ഒരു കുഞ്ഞിന് മൂന്ന് അച്ഛന്മാർ? ആശുപത്രിയിൽ നാടകീയത, ഒടുവിൽ സംഭവിച്ചത്...
ഭര്‍ത്താവിന് വേണ്ടിയുള്ള രണ്ട് ഭാര്യമാരുടെ അടിപിടിയ്ക്കാണ് കൊല്ലത്തെ വനിത കമ്മീഷന് അദാലത്ത് സാക്ഷ്യം വഹിച്ചത്. കൈയ്യാങ്കളി അവസാനിപ്പിക്കാന്‍ ഒടുക്കം പോലീസ് ഇടപെടണ്ടിയും വന്നു. എന്നിട്ടും പ്രശ്നം തീര്‍ന്നിട്ടില്ല.
കൊല്ലം ജില്ലയിലെ കടയ്ക്കല്‍ സ്വദേശിയായ ഭര്‍ത്താവിന് വേണ്ടിയായിരുന്നു ആദ്യ ഭാര്യയും രണ്ടാം ഭാര്യയും തമ്മില്‍ അക്ഷരാര്‍ത്ഥത്തില്‍ കൈയ്യാങ്കളിയുണ്ടായിരുന്നത്. ഭര്‍ത്താവിനെ പങ്കുവയ്ക്കാം എന്ന നിര്‍ദ്ദേശവും അംഗീകരിക്കപ്പെട്ടില്ല.
ആദ്യ ഭാര്യ
42 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു കടയ്ക്കല്‍ സ്വദേശിയുടെ ആദ്യ വിവാഹം. എന്നാല്‍ ഈ വിവാഹത്തിന് അധികം ആയുസ്സുണ്ടായില്ല. രണ്ട് പേരും പിണങ്ങി. ഒടുവില്‍ ഭാര്യ, ഭര്‍ത്താവിനെ ഉപേക്ഷിച്ച് വിദേശത്തേക്ക് പോയി. അപ്പോഴൊന്നും ഒരു കുഴപ്പവും ഉണ്ടായില്ല.
രണ്ടാം ഭാര്യ
ആദ്യ ഭാര്യ പിണങ്ങിപ്പോയി 23 വര്‍ഷങ്ങള്‍ക്ക് ശേഷം ആയിരുന്നു രണ്ടാം വിവാഹം. വിധവയും രണ്ട് കുട്ടികളുടെ അമ്മയും ആയ സ്ത്രീയെ ആണ് വിവാഹം കഴിച്ചത്. പക്ഷേ, ആദ്യവിവാഹം നിയമപരമായി വേര്‍പെടുത്തിയിട്ടുണ്ടായിരുന്നില്ല.
തിരിച്ചെത്തിയതും പരാതി...
അങ്ങനെയിരിക്കെ ആണ് ആദ്യ ഭാര്യ വിദേശത്ത് നിന്ന് തിരികെ എത്തുന്നത്. ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് കഴിയുന്നത് സഹിച്ചില്ല. ഇതോടെ വനിത കമ്മീഷനില്‍ പരാതി നല്‍കുകയായിരുന്നു. തന്റെ ഭര്‍ത്താവിനെ തടഞ്ഞുവച്ചിരിക്കുകയാണെന്ന് കാണിച്ച് രണ്ടാം ഭാര്യക്കെതിരെ ആണ് പരാതി നല്‍കിയത്.
അടിപിടി....
വനിത കമ്മീഷനില്‍ മാത്രമല്ല, പോലീസിലും പരാതി നല്‍കിയിരുന്നു. ഒടുവില്‍ വനിത കമ്മീഷന് അദാലത്തില്‍ ഹിയറിങ്ങിന് വിളിപ്പിച്ചു. അവിടെ വച്ചാണ് രണ്ട് ഭാര്യമാരും തമ്മില്‍ കൈയ്യാങ്കളിയായത്. വനിത കമ്മീഷന് അംഗങ്ങള്‍ ഇടപെട്ടിട്ടൊന്നും പ്രശ്നം തീര്‍ന്നില്ല. ഒടുവില്‍ പോലീസും ഇടപെട്ടു. അപ്പോഴേക്കും നടക്കാവുന്ന അടിപിടിയൊക്കെ നടക്കുകയും ചെയ്തിരുന്നു.
ഭര്‍ത്താവിനെ പങ്കുവച്ചാലോ...
ഇതിനിടെയാണ് ഭര്‍ത്താവിനെ പങ്കുവയ്ക്കുക എന്ന വിചിത്രമായ ഒത്തുതീര്‍പ്പ് നിര്‍ദ്ദേശം പോലീസ് മുന്നോട്ട് വച്ചത്. 15 ദിവസം ആദ്യ ഭാര്യക്കൊപ്പവും അടുത്ത 15 ദിവസം രണ്ടാം ഭാര്യക്കൊപ്പവും എന്നായിരുന്നു നിര്‍ദ്ദേശം. പക്ഷേ, പരാതിക്കാരി ഇങ്ങനെ ഒരു ഒത്തുതീര്‍പ്പിനും തയ്യാറായില്ല.