തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന്റെ ഫയലുകള്‍ അപ്രത്യക്ഷമായി; 32 ഫയലുകൾ മുനിസിപ്പാലിറ്റിയിൽ കാണാനില്ല!!
ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന്റെ നിര്‍ണായക ഫയലുകള്‍ ആലപ്പഴ മുനിസിപ്പാലിറ്റിയില്‍നിന്ന് കാണാതായി. ഭൂമി കയ്യേറ്റം കണ്ടെത്താന്‍ റിസോര്‍ട്ടില്‍ റവന്യു ഉദ്യോഗസ്ഥര്‍ ബുധനാഴ്ച മുതല്‍ പരിശോധന തുടങ്ങിയിരുന്നു. ഇതിന് ശേഷമാണ് ഫയൽ അപ്രത്യക്ഷമായത്. 32 ഫയലുകള്‍ ഇല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഫയല്‍ കണ്ടെത്താന്‍ ആലപ്പുഴ മുനിസിപ്പല്‍ സെക്രട്ടറി സെര്‍ച്ച് ഓർഡറിട്ടു. ഫയലുകള്‍ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയതായി നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ് പറഞ്ഞു. അതേസമയം ആലപ്പുഴയിൽ മന്ത്രി തോമസ് ചാണ്ടി ഭൂമി കയ്യേറിയെന്ന ആരോപണം അന്വേഷിക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു.
റവന്യൂ മന്ത്രിയുടെ പ്രതികരണം
മന്ത്രി തോമസ് ചാണ്ടി കായല്‍ക്കയേറി മണ്ണിട്ട് നികത്തിയെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് റവന്യുമന്ത്രിയുടെ പ്രതികരണം.
ഒരു സെന്‍റ് പോലും കൈയ്യേറിയില്ല
എന്നാൽ ഒരു സെന്റ് ഭൂമി പോലും കൈയ്യേറിയിട്ടില്ലെന്നാണ് മന്ത്രി തോമസ് ചാണ്ടി തിരുവന്തപുരത്ത് പറഞ്ഞിരുന്നു.
യൂത്ത് കോൺഗ്രസ് പ്രതിഷേധം
മന്ത്രിയുടെ ഉടമസ്ഥതയിലുള്ള മാര്‍ത്താണ്ഡം കായലില്‍ പ്രതിഷേധവുമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ ബോർഡുകളും താൽക്കാലിക ഷെഡുകളും അടിച്ച് തകർത്തു.
റിസോർട്ടിൽ പരിശോധന
അതേസമയം അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങളെക്കുറിച്ച് ആരോപണം ഉയര്‍ന്ന മന്ത്രിയുടെ ലേക് പാലസ് റിസോര്‍ട്ടിൽ മുനിസിപ്പാലിറ്റി റവന്യൂ വിഭാഗം പരിശോധന നടത്തിയിരുന്നു.
15 മാസത്തിനിടയിൽ കൈയ്യേറ്റമില്ല
പതിനഞ്ചുമാസത്തിനിടയ്ക്ക് ഭൂമി കയ്യേറിയതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. നേരത്തേ കയ്യേറിയിട്ടുണ്ടെങ്കിൽ അത് പരിശോധിക്കുമെന്നും റവന്യൂ വിഭാഗം പറഞ്ഞിരുന്നു.
എൻസിപിയും കലുക്ഷിതം
അതേസമയം തോമസ് ചാണ്ടിക്ക് നേരെ ഉയർന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ എന്‍സിപി പിളര്‍പ്പിലേക്കെന്ന് സൂചനയുണ്ട്. കോണ്‍ഗ്രസ് എസില്‍ നിന്നും എന്‍സിപിയില്‍ എത്തിയവരുടെ നേതൃത്വത്തിലാണ് പിളര്‍പ്പിനായുളള ആലോചനകള്‍ നടക്കുന്നത്.
ആറ് ജില്ല നേതാക്കൾ
കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, തൃശൂര്‍ എന്നിങ്ങനെ ആറ് ജില്ലകളിലെ പ്രസിഡന്റുമാര്‍ അടക്കമുളളവരാണ് കോണ്‍ഗ്രസ് എസിലേക്ക് മടങ്ങാനൊരുങ്ങുന്നത്.