കൂവി പ്രതിഷേധിച്ചവരെ നായ്ക്കളോട് ഉപമിച്ച് രഞ്ജിത്ത്; സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം
തിരുവനന്തപുരം : ഐ എഫ് എഫ് കെ സമാപന സമ്മേളന വേദിയില്‍ കൂവി പ്രതിഷേധിച്ചവരെ നായ്ക്കളോട് ഉപമിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്. കൂവല്‍ കാര്യമാക്കുന്നില്ലെന്നും അറിവില്ലായ്മ കൊണ്ടാണ് അത് സംഭവിക്കുന്നതെന്നും സൂചിപ്പിക്കാന്‍ തന്റെ വീട്ടിലെ പട്ടികള്‍ തന്നെ നോക്കി കുരയ്ക്കുന്നതിനെ കുറിച്ചാണ് രഞ്ജിത്ത് ഉപമിച്ചത്. ആരോ എന്തോ ബഹളമുണ്ടാക്കി. അത്, കാണാന്‍ വലിയ പ്രേക്ഷക സമൂഹവുമുണ്ടായി. ഒരു വീഴ്ച്ചയും നടത്തിപ്പിലില്ല. അക്കാദമിക്ക് ഒരു തരത്തിലുമുള്ള പ്രശ്നങ്ങളുമില് ല. വിഖ്യാതരായ പ്രതിഭകളുടെ സാന്നിധ്യം മേളയെ സമ്പന്നമാക്കിയെന്ന് രഞ്ജിത്ത് പറഞ്ഞു .
കോഴിക്കോടാണ് ഞാന്‍, വയനാട്ടിലൊരു വീടുണ്ട്. അവിടെ വീടു നോക്കുന്ന ബാലകൃഷ്ണന്‍ നാടന്‍ നായ്ക്കളെ വളര്‍ത്തുന്നുണ്ട്. ആ നായ്ക്കള്‍ എന്നെ കണ്ടാല്‍ കുരയ്ക്കാറുണ്ട്. ഞാന്‍ ആ വീടിന്റെ ഉടമസ്ഥാനാണെന്നൊന്നും ആ നായ്ക്കള്‍ ഓര്‍ക്കാറില്ല. പരിചയമില്ലാത്തതിന്റെ പേരില്‍ കുരയ്ക്കാറുണ്ട്. അതുകൊണ്ട് നായയെ തല്ലിപുറത്താക്കാറില്ല,- ഇങ്ങനെയാണ് രഞ്ജിത്ത് പ്രതിഷേധക്കാരെ നായ്ക്കളുമായി ഉപമിച്ചത് .
അതേസമയം, രഞ്ജിത്തിന്റെ ഈ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധക്കാരെ കുട്ടികള്‍ എന്ന് അഭിസംബോധന ചെയ്തതിന് മാധ്യമപ്രവര്‍ത്തകനും അധ്യാപകനുമായ അരുണ്‍ കുമാര്‍ വിമര്‍ശിച്ചിരുന്നു . ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് അരുണ്‍ കുമാറിന്റെ വിമര്‍ശനം .
ആരാണ് ഹേ താങ്കളുടെ കുട്ടികള്‍? ജോലികൂലിയില്‍ ഒരു വിഹിതം പിടിച്ചു വച്ച് ദൂരം താണ്ടിയെത്തി സ്വന്തം ചിലവില്‍ സിനിമ കാണാനെത്തിയ നല്ല സിനിമാസ്വാദകരായ ഡെലിഗേറ്റുകളോ? ഇന്‍ഫാന്റലൈസേഷന്‍ നടത്തി ' നീയൊരു കുട്ടിയാണ് ' എന്ന് മിസോജനിറ്റിക്കായി താങ്കളുടെ തിരക്കഥാ രീതിയില്‍ ആക്ഷേപിക്കാന്‍ നിങ്ങളാരാണ് ഹേ..? നല്ല നിലയില്‍ നടന്നു വന്ന മേളയിലെ വിമര്‍ശനങ്ങള്‍ കേള്‍ക്കാനും വിനീതമാകാനും കഴിയാത്തയാള്‍ കലാകാരനാകുന്നത് എങ്ങനെയാണ്? മംഗലശേരി നീലകണ്ഠനില്‍ നിന്നും കോശിയുടെ അപ്പനില്‍ നിന്നും ഇറങ്ങാന്‍ കഴിയാത്ത പരിമിതി ഇത്തരമൊരു മേളയില്‍ ഇറക്കരുത്. ആ കൂവല്‍ അപശബ്ദമല്ല , തിരിച്ചറിവുള്ള സമൂഹത്തിന്റെ താക്കീതാണ്- അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കൂടാതെ ഡോ മനോജ് വെള്ളനാടും രഞ്ജിത്തിനെതിരെ രംഗത്തെത്തിയിരുന്നു. മനോജ് വെള്ളനാട് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്. ഒരൊറ്റ സിനിമ കാണാന്‍ കഴിയാത്തതിനാലാണ് 1000 രൂപാ മുടക്കി പാസെടുത്ത്, താമസത്തിനും ഭക്ഷണത്തിനും പിന്നെയും കാശുമുടക്കി , ഊരും വീടും വിട്ട് തിരുവനന്തപുരത്ത് വന്ന് ആറേഴ് ദിവസം താമസിച്ച ഡെലിഗേറ്റുകള്‍ അയാളെ കൂവിയതെന്ന് കരുതുന്ന തീരെ ഇന്‍സൈറ്റ് ഇല്ലാത്ത ഒരാള്‍. പ്രതിഷേധക്കാരുടെ കൂവലിനെ വെറും വിവരമില്ലാത്തവരുടെ അപശബ്ദമെന്ന് പുച്ഛിക്കുന്നയാള്‍. ഐ എഫ് എഫ് കെ സമാപന വേദിയില്‍ തനിക്ക് മാത്രം കൂവല്‍ കിട്ടിയിട്ടും തരിമ്പും തിരിച്ചറിവോ ബോധമോ വരാത്തൊരാള്‍. അങ്ങനെയുളൊരാള്‍ 76-ലെ എസ് എഫ് ഐ അല്ലാ, കാറല്‍ മാര്‍ക്‌സിന്റെ ചെറുമോനാണെങ്കിലും അയാളൊരു ബാധ്യതയാണ് .
സംഘാടനത്തിലെ ന്യൂനതകള്‍ മന്ത്രിമാര്‍ വരെ തിരിച്ചറിയുമ്പോള്‍, തിരുത്താമെന്ന് വാക്കാലെങ്കിലും ഉറപ്പ് നല്‍കുമ്പോള്‍, വീണ്ടും വീണ്ടും ഡെലിഗേറ്റുകളെ അപഹസിച്ച് ചാനലുകളില്‍ വന്നിരിക്കുന്ന അയാളോടൊക്കെ അയാളെഴുതിയ ഡയലോഗ് തന്നെയാണ് ചോദിക്കാനുള്ളത്, 'എന്താടോ നന്നാവാത്തത്?' ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കട്ടപ്പനക്കാരന്‍ പ്ലാന്റര്‍ കുര്യന്‍ ജോണിനെ എത്രയും വേഗം ആ സ്ഥാനത്തു നിന്ന് മാറ്റുന്നതാണ് ഏറ്റവും ഉചിതമായ മറുപടി.