ഹിഗ്വിറ്റ വിവാദം: സിനിമയ്ക്ക് പേര് വിലക്കി ഫിലിം ചേമ്പർ, നിയമനടപടി ആലോചിച്ച് അണിയറ പ്രവർത്തകർ
തിരുവനന്തപുരം: ഹിഗ്വിറ്റ വിവാദത്തില്‍ നിയമനടപടിക്കൊരുങ്ങി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. ഹിഗ്വിറ്റ എന്ന പേര് ഉപയോഗിക്കുന്നതില്‍ നിന്ന് ഫിലിം ചേമ്പര്‍ വിലക്കിയതിനെ തുടര്‍ന്നാണ് സിനിമാ പ്രവര്‍ത്തകര്‍ നിയമവഴി തേടുന്നത്. എന്‍എസ് മാധവന്റെ പ്രശസ്തമായ കഥയുടെ പേര് സിനിമയ്ക്ക് ഉപയോഗിക്കുന്നതിന് എതിരെ അദ്ദേഹം പ്രതികരണവുമായി രംഗത്ത് വന്നതോടെയാണ് ഹിഗ്വിറ്റ വിവാദത്തിന്റെ തുടക്കം. സുരാജ് വെഞ്ഞാറമ്മൂടിനെ നായകനാക്കി ഹേമന്ത് ജി നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹിഗ്വിറ്റ.
ചിത്രത്തിന്റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. പിന്നാലെ തന്റെ കഥയുടെ പേരിന് മേല്‍ തനിക്ക് അവകാശമില്ലാതെ പോകുന്നത് സങ്കടകരമാണെന്ന് പ്രതികരിച്ച് എന്‍എസ് മാധവന്‍ രംഗത്ത് വരികയായിരുന്നു. സാഹിത്യ അക്കാദമി ചെയര്‍മാന്‍ കൂടിയായ കവി സച്ചിതാനന്ദന്‍ അടക്കമുളളവര്‍ എന്‍എസ് മാധവന് പിന്തുണയുമായി എത്തി. അദ്ദേഹത്തിന്റെ കഥയുടെ പേരില്‍ സിനിമ ചെയ്യുന്നതില്‍ അനീതി ഉണ്ടെന്നാണ് സച്ചിദാനന്ദന്‍ പ്രതികരിച്ചത്. വിവാദം സോഷ്യല്‍ മീഡിയയില്‍ ചൂട് പിടിച്ചതോടെയാണ് ഫിലിം ചേമ്പറിന്റെ ഇടപെടല്‍.
ഇതാ ആ 5 നമ്പറുകള്‍, 10 കോടിയുടെ യുഎസ് ലോട്ടറി നമ്പര്‍ പ്രവചിച്ച് യുവാവ്; തനിക്ക് ആ ഭാഗ്യം വേണ്ട!!
ഹിഗ്വിറ്റ എന്ന പേര് ഉപയോഗിക്കണമെങ്കില്‍ എന്‍എസ് മാധവനില്‍ നിന്നും അണിയറ പ്രവര്‍ത്തകര്‍ അനുമതി വാങ്ങിക്കണം എന്നാണ് ഫിലിം ചേമ്പറിന്റെ നിര്‍ദേശം. ഹിഗ്വിറ്റ എന്ന പേര് സിനിമയ്ക്ക് ഉപയോഗിക്കില്ല എന്നാണ് തന്നെ അറിയിച്ചിരിക്കുന്നത് എന്ന് എന്‍എസ് മാധവന്‍ ട്വീറ്റ് ചെയ്തു. ഫിലിം ചേമ്പറിന്റെ പരിശ്രമങ്ങള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. ഒപ്പം സിനിമയുടെ സംവിധായകന്‍ ഹേമന്ദ് നായര്‍ക്കും മറ്റുളളവര്‍ക്കും ആശംസകളും അറിയിച്ച എന്‍എസ് മാധവന്‍ സുരാജ്-ധ്യാന്‍ ചിത്രം വലിയ വിജയമാകട്ടെ എന്നും ട്വീറ്റ് ചെയ്തു.
അതേസമയം ഹ്വിഗ്വിറ്റ എന്ന പേരിന് എന്‍എസ് മാധവന്റെ കഥയുമായി ഒരു ബന്ധവും ഇല്ലെന്നും പേര് ഒരു പ്രതീകം മാത്രമാണെന്നും സംവിധായകന്‍ ഹേമന്ദ് നായര്‍ പറയുന്നു. ഈ മാസം അവസാനം സിനിമ റിലീസ് ചെയ്യാനിരിക്കെയാണ് പേരിന്റെ പേരിലുളള വിവാദം. മൂന്ന് വര്‍ഷം മുന്‍പ് തന്നെ ഈ പേര് ഫിലിം ചേമ്പറില്‍ രജിസ്റ്റര്‍ ചെയ്തതാണ്. ഫിലിം ചേമ്പറിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും നടന്നില്ലെങ്കില്‍ നിയമവഴി തേടുമെന്നുമാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
അതിനിടെ എൻഎസ് മാധവനോട് വിയോജിപ്പ് പ്രകടിപ്പിച്ച് എഴുത്തുകാരനായ ബെന്യാമിൻ രംഗത്ത് വന്നിട്ടുണ്ട്: ' അദ്ദേഹത്തെ പിന്തുണക്കുന്നുമില്ല. എന്നാൽ സിനിമക്കാരുടെ ഇരട്ട സ്വഭാവത്തെക്കുറിച്ച് പറയാതെ തരമില്ല. ഹിഗ്വീറ്റ മാത്രമല്ല അടുത്തിടെയായി സിനിമക്കാർ ഓസിന് ചൂണ്ടിക്കൊണ്ട് പോയ പേരുകൾ, ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള, എസ് ഹരീഷിന്റെ അപ്പൻ, പെരുമ്പടത്തിന്റെ ഒരു സങ്കീർത്തനം പോലെ, ഷിനിലാലിന്റെ അടി, അമലിന്റെ അന്വേഷിപ്പിൻ കണ്ടെത്തും. അങ്ങനെ എത്ര വേണമെങ്കിലും ഉണ്ട്. ഒരു ക്രെഡിറ്റ് പോലും വയ്ക്കാതെ കഥകൾ ചൂണ്ടിക്കൊണ്ടുപോയ അനുഭവങ്ങൾ നൂറായിരം. എന്നിട്ട് ഈ സിനിമക്കാർ ചെയ്യുന്നത് എന്താണ്, ഈ പേര് കൊണ്ടുപോയി രജിസ്റ്റർ ചെയ്യും. പിന്നെ ആ പേര് മറ്റാർക്കും ഉപയോഗിക്കാൻ പറ്റില്ലത്രേ. അങ്ങനെ ഒരു പടം വന്നാലും ഇല്ലെങ്കിലും ആ പേര് അവൻ സ്വന്തം പേരിൽ പിടിച്ചു വയ്ക്കും. മാധവനു എതിരെ സംസാരിക്കുന്നവർ ഈ ഇരട്ടത്താപ്പ് കൂടി അറിഞ്ഞിരിക്കുന്നത് നന്ന്. പണവും സംഘടനയും ഉണ്ടെന്ന് കരുതി എന്തും കാണിക്കാം എന്ന സിനിമക്കാരുടെ ഹുങ്ക് എതിർക്കപ്പെടേണ്ടത് തന്നെയാണ്'.