'മോഹന്‍ലാലിന്റെ അനുവാദം ഇല്ലാതെ ആന്റണി പെരുമ്പാവൂർ അങ്ങനെ ചെയ്യില്ല', തുറന്നടിച്ച് സാഗ അപ്പച്ചൻ
കൊച്ചി: മലയാള സിനിമാ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന ദൃശ്യം 2 ഒടിടി റിലീസ് ചെയ്യാനുളള തീരുമാനം സിനിമാ ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. ആമസോണ്‍ പ്രൈം വഴി ലോകപ്രീമിയറായാണ് ദൃശ്യം 2 റിലീസ് ചെയ്യുക.
ഈ തീരുമാനത്തിനെതിരെ ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷനും ഫിലിം ചേംമ്പറും അടക്കം രംഗത്ത് വന്നു കഴിഞ്ഞു. ചിത്രത്തിന്റെ നിര്‍മ്മാതാവും തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ പ്രസിഡണ്ടുമായ ആന്റണി പെരുമ്പാവൂരിനും മോഹന്‍ലാലിനും എതിരെ തുറന്നടിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഫിലിം ചേമ്പര്‍ ജനറല്‍ സെക്രട്ടറി സാഗ അപ്പച്ചന്‍. വിശദാംശങ്ങള്‍ ഇങ്ങനെ..
ദൃശ്യം 2 ഒടിടി റിലീസ്
കൊവിഡ് കാരണം മാസങ്ങളായി അടഞ്ഞ് കിടക്കുന്ന തിയറ്ററുകള്‍ ജനുവരി 5 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയത്. ദൃശ്യം 2 പോലൊരു ചിത്രം തിയറ്ററിലേക്ക് എത്തുന്നതോടെ തളര്‍ന്ന് കിടക്കുന്ന സിനിമാ വ്യവസായത്തിന് ഉണര്‍വാകും എന്നാണ് പ്രതീക്ഷിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ സിനിമ ഒടിടി റിലീസ് ചെയ്യാനുളള തീരുമാനം സിനിമാ രംഗത്തെ ഞെട്ടിച്ചിരിക്കുകയാണ്.
ആ തീരുമാനം ശരിയായില്ല
ആന്റണി പെരുമ്പാവൂര്‍ സ്വന്തം കാര്യം മാത്രമാണ് നോക്കിയത് എന്ന് നാഗ അപ്പച്ചന്‍ തുറന്നടിച്ചു. പത്തെഴുന്നൂറ് പേര്‍ ഇപ്പുറത്ത് ദരിദ്രരായിട്ടിരിക്കുകയാണ്. പത്ത് മാസമായി ഒരു പണവും കിട്ടാത്തവരാണ് തിയറ്ററുകാര്‍. ആ തീരുമാനം ശരിയായില്ലെന്നും സാഗ അപ്പച്ചന്‍ പറഞ്ഞു. മോഹന്‍ലാലിന്റെ അനുവാദം ഇല്ലാതെ സിനിമ ഒടിടി റിലീസിന് നല്‍കാന്‍ ആന്റണി പെരുമ്പാവൂരിന് പറ്റില്ലെന്നും സാഗ അപ്പച്ചന്‍ പറഞ്ഞു.
'ആന്റണി കൊടുത്തിട്ടുണ്ടെങ്കില്‍ അതില്‍ മോഹന്‍ലാലുണ്ട്
''ആന്റണി കൊടുത്തിട്ടുണ്ടെങ്കില്‍ അതില്‍ മോഹന്‍ലാലുണ്ട്. അത് എടുത്ത് പറയേണ്ട കാര്യമില്ല. എല്ലാവര്‍ക്കും അത് അറിയാവുന്ന കാര്യമാണ്. പണ്ട് കാലത്ത് പ്രൊഡ്യൂസറും എക്‌സിബിറ്ററുമായി പണത്തിന് അപ്പുറത്തുളള ബന്ധമുണ്ടായിരുന്നു. ഒരു കുടുംബം പോലെയായിരുന്നു. ഇന്ന് തലമുറമാറ്റം വന്നതോടെ ബന്ധങ്ങള്‍ക്കൊപ്പം ചാന്‍സില്ല. അത് സിനിമയ്ക്ക് അകത്തും വന്നു''.
മാനുഷിക പരിഗണന
''ആന്റണി പെരുമ്പാവൂര്‍ ചെയ്തത് ശരിയായില്ല. ആന്റോ ആന്റണി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയാണ്. അദ്ദേഹം കിലോമീറ്റര്‍സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് എന്ന ചിത്രം ഒടിടി റിലീസ് ചെയ്തത് തങ്ങളുടെ അനുവാദത്തോട് കൂടിയാണ്. നിലനില്‍പ്പിന്റെ ആവശ്യമാണ്, തന്നെ സഹായിച്ചേ മതിയാവൂ എന്ന് പറഞ്ഞു. നിവൃത്തികേട് കൊണ്ടാണ്. അവിടെ മാനുഷിക പരിഗണന കൊടുക്കണം'' എന്നും സാഗ അപ്പച്ചന്‍ പറഞ്ഞു.
8 മണിക്കൂറിനുള്ളിലെങ്കിലും
സൂഫിയും സുജാതയും ഒടിടി റിലീസ് ചെയ്യാന്‍ തീരുമാനിച്ചതിന്റെ പേരില്‍ വിജയ് ബാബുവിന് നാല് മണിക്കൂറിനുളളിലാണ് നോട്ടീസ് കൊടുത്തത്. ഇപ്പോള്‍ നാല് മണിക്കൂര്‍ പോയിട്ട് 8 മണിക്കൂറിനുള്ളിലെങ്കിലും ആന്റണി പെരുമ്പാവൂരിന് നോട്ടീസ് അയക്കേണ്ടതായിരുന്നുവെന്നും സാഗ അപ്പച്ചന്‍ കുറ്റപ്പെടുത്തി. നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ പക്ഷപാതിത്വമില്ലാത്തവരായിരിക്കണം.
അവിടെ തുല്യനീതി കിട്ടേണ്ടേ
ഫിയോകിന്റെ നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ ആരാണോ വിജയ് ബാബുവിന് നോട്ടീസ് അയച്ചത് അവര്‍ ആന്റണി പെരുമ്പാവൂരിനും നോട്ടീസ് അയക്കണമായിരുന്നു. 1500 രൂപയാണ് രണ്ട് പേരും മാസത്തില്‍ കൊടുക്കുന്നത്. അവിടെ തുല്യനീതി കിട്ടേണ്ടേ എന്നും സാഗ അപ്പച്ചന്‍ ചോദിക്കുന്നു. തുല്യ നീതിയാണ് ചേംമ്പറിന്റെ നിലപാട് എന്നും അദ്ദേഹം പറഞ്ഞു.
വന്‍ വിമര്‍ശനം
ദൃശ്യം 2 ഒടിടി റീലിസ് ചെയ്യാനുളള തീരുമാനം സിനിമാ സംഘടനകളുടെ വന്‍ വിമര്‍ശനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഫിലിം ചേമ്പര്‍ വൈസ് പ്രസിഡണ്ടായ അനില്‍ തോമസും വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്. 2020 കൊറോണ വര്‍ഷമായിരുന്ന തിയറ്റര്‍ ഉടമകള്‍ക്ക് 2021 വഞ്ചനയുടെ വര്‍ഷമായി കണക്കാക്കാം, യുടൂ മോഹന്‍ലാല്‍ എന്നാണ് അനില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ആത്മാര്‍ത്ഥത മോഹന്‍ലാല്‍ കാണിച്ചില്ല
ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് ലിബര്‍ട്ടി ബഷീറും മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനും എതിരെ രംഗത്ത് എത്തി. തമിഴ് താരമായ വിജയ് തിയറ്റര്‍ ഉടമകളോടും സിനിമാ വ്യവസായത്തോടും കാണിച്ച ആത്മാര്‍ത്ഥത മോഹന്‍ലാല്‍ കാണിച്ചില്ലെന്ന് ലിബര്‍ട്ടി ബഷീര്‍ കുറ്റപ്പെടുത്തി. മാസ്റ്റര്‍ തിയറ്ററില്‍ തന്നെ റിലീസ് ചെയ്യാമെന്ന് വിജയ് തീരുമാനിച്ച് ഒടിടിയില്‍ നിന്നുളള കോടികള്‍ വേണ്ടെന്ന് വെച്ചാണ്.
ഇത് പോലെ ഒരു അനീതി പ്രതീക്ഷിച്ചില്ല
ദൃശ്യം 2 തിയറ്ററില്‍ എത്തുന്നതോടെ ഫാമിലി ഉറപ്പായും തിയറ്ററുകളിലേക്ക് എത്തുമെന്നാണ് കരുതിയിരുന്നത്. താരസംഘടനയുടെ പ്രസിഡണ്ട് കൂടിയായ മോഹന്‍ലാലില്‍ നിന്നും നിര്‍മ്മാതാവും തിയറ്ററുടമകളുടെ സംഘടനയുടെ പ്രസിഡണ്ടായ ആന്റണി പെരുമ്പാവൂരില്‍ നിന്നും ഇത് പോലെ ഒരു അനീതി പ്രതീക്ഷിച്ചില്ലെന്നും പ്രതിസന്ധി ഘട്ടത്തില്‍ തിയറ്ററുകളെ ചതിക്കുന്ന നിലപാട് എടുക്കരുതായിരുന്നുവെന്നും ലിബര്‍ട്ടി ബഷീര്‍ പ്രതികരിച്ചു.