അമ്മയ്‌ക്കെതിരെ ചലച്ചിത്ര കൂട്ടായ്മ... സ്ത്രീവിരുദ്ധത അലങ്കാരമാക്കി നടക്കുന്നു, നടിക്ക് അഭിവാദ്യം!!
അമ്മയ്‌ക്കെതിരെ ചലച്ചിത്ര കൂട്ടായ്മ
കൊച്ചി: ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ തല്‍ക്കാലത്തേക്ക് രക്ഷപ്പെടാമെന്ന് കരുതിയ അമ്മയ്ക്ക് വീണ്ടും എട്ടിന്റെ പണി. ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് ഇപ്പോള്‍ അമ്മയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. സ്ത്രീവിരുദ്ധ നിലപാടുകള്‍ അലങ്കാരമായി കാണുന്ന ഈ സംഘടനയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ തുടരുന്നത് ആ നടപടികളെ ശരിവെക്കുന്നതിന് തുല്യമാണെന്ന് ചലച്ചിത്ര കൂട്ടായ്മയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. അതേസമയം സംഘടനയ്ക്കുള്ളില്‍ സ്ത്രീകളെ ഒതുക്കാനുള്ള ശ്രമം നടന്നു എന്ന് പുറത്തുവന്നതിന് പിന്നാലെയാണ് അമ്മ വീണ്ടും കുരുക്കിലായത്.
96 പേര്‍ ചേര്‍ന്നുള്ള പ്രസ്താവനയാണ് പുറത്തിറക്കിയത്. ഇതില്‍ അഭിനേതാക്കളും സംവിധായകരും അടക്കമുള്ളവരുണ്ട്. അതേസമയം വിവാദം കത്തുന്നതിനിടയ്ക്ക് നടിക്കൊപ്പമാണ് അമ്മയെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ വ്യക്തമാക്കി. ലണ്ടനില്‍ നിന്നാണ് അദ്ദേഹം വാര്‍ത്താക്കുറിപ്പിറക്കിയത്. ഇപ്പോഴത്തെ പ്രതിസന്ധി അടുത്തൊന്നും തീരാന്‍ പോകുന്നില്ല എന്ന് കൂടിയാണ് ഇത് വ്യക്തമാക്കുന്നത്. നേരത്തെ ആഷിക്ക് അബു അമ്മയെയും അതോടൊപ്പം ഫെഫ്കയെയും കടുത്ത രീതിയില്‍ വിമര്‍ശിച്ചിരുന്നു.
96 പേരുടെ കത്ത്
സംവിധായകരായ വിനയന്‍ വിധു വിന്‍സെന്റ്, ദിലീഷ് പോത്തന്‍, കമല്‍, അമല്‍ നീരദ്, നടിമാരായ പാര്‍വതി, പത്മപ്രിയ, രേവതി തുടങ്ങി 96 പേരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയനായ നടനെ പുറത്താക്കിയത് മുഖം രക്ഷിക്കാനുള്ള നടപടി മാത്രമാണെന്നും നടനെ അമ്മ തിരിച്ചെടുത്തതിലൂടെ അതാണ് വ്യക്തമാക്കുന്നതെന്നും ഇവരുടെ കത്തില്‍ പറയുന്നു. അതേസമയം ആക്രമണത്തെ അതിജീവിച്ച നടിക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട് ഇവര്‍.
നടിയുടെ പോരാട്ടത്തിന് അഭിവാദ്യങ്ങള്‍
അതിക്രൂരമായ ലൈംഗികാക്രമണത്തെ അതിജീവിച്ച ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്കുള്ള പിന്തുണ ഒരിക്കല്‍ കൂടി ഞങ്ങള്‍ പരസ്യമായി പ്രഖ്യാപിക്കുന്നു. നിയമപരവും തൊഴില്‍പരവുമായ അവളുടെ പോരാട്ടത്തിന് അഭിവാദ്യങ്ങള്‍. ഞങ്ങളുടെ സുഹൃത്ത് ഇരയല്ല. ശാരീരികവും ലൈംഗികവുമായ ക്രൂര പീഡനത്തെ അതിജീവിച്ച് സമൂഹത്തിന് മാതൃകയായ ധീര യുവതിയാണ്. അഭിനേതാക്കളുടെ സംഘടനയിലെ ഒരംഗമായിരുന്ന ആ യുവതി, ആരോപണവിധേയനായ നടനെതിരെ നല്‍കിയിരുന്ന പരാതിയില്‍ യാതൊരു നടപടിയും ആ സംഘടന കൈക്കൊണ്ടിരുന്നില്ലെന്ന് കത്തില്‍ പറയുന്നു.
നടി ആക്രമിക്കപ്പെട്ടു
പിന്നീട് ഈ യുവതി ആക്രമിക്കപ്പെടുകയും അതിന്റെ ഉത്തരവാദിത്തം പോലീസ് ഇതേ നടനില്‍ ആരോപിക്കുകയും ചെയ്തപ്പോഴാണ് സംഘടനാ നേതൃത്വം പൊതുജനാഭിപ്രായത്തിന് മുന്നില്‍ നില്‍ക്ക കള്ളിയില്ലാതെ അയാളെ പുറത്താക്കിയത്. ഇത് വെറും മുഖം രക്ഷിക്കല്‍ നടപടി മാത്രമായിരുന്നു എന്നത് അയാളെ നിരുപാധികം തിരിച്ചെടുത്തതിലൂടെ തെളിഞ്ഞിരിക്കുന്നു. ആക്രമണത്തിനിരയായ യുവതിയുടെ പരാതി ഇപ്പോഴും നിലനില്‍ക്കുമ്പോള്‍ അതേപ്പറ്റി ഒരക്ഷരം പറയാതെ അവരെയും അവരോടൊപ്പം നിന്നവരെയും അവഹേളിക്കുന്ന നിലപാടുകള്‍ കൈക്കൊള്ളുന്ന അഭിനേതാക്കളുടെ സംഘടനയുടെ നേതൃത്വത്തോടുള്ള അവിശ്വാസം പരസ്യമാക്കി രേഖപ്പെടുത്തി രാജിവെച്ചവരെയും ചലച്ചിത്ര കൂട്ടായ്മ അഭിനന്ദിക്കുന്നുവെന്ന് കുറിപ്പില്‍ പറയുന്നു.
സ്ത്രീവിരുദ്ധ അലങ്കാരമായി കാണുന്നു
സ്ത്രീവിരുദ്ധമായ നിലപാടുകള്‍ അലങ്കാരമായി കാണുന്ന ഈ സംഘടനയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ തുടരുന്നത്, ആ നടപടികളെ ശരിവെക്കുന്നതിന് തുല്യമാണ്. മറിച്ച് അവര്‍ ഈ നിലപാടുകളെ പിന്തുണയ്ക്കുന്നില്ലെങ്കില്‍ സംഘടനായ നേതൃത്വത്തില്‍ നിന്നും സ്വയം മാറിനിന്ന് തങ്ങളെ തിരഞ്ഞെടുത്ത കേരള സമൂഹത്തിലെ സ്ത്രീകളടക്കമുള്ള ജനങ്ങളോടുള്ള ഉത്തരവാദിത്ത്വവും സാമാന്യമായ ജനാധിപത്യ മര്യാദയും ഉയര്‍ത്തിപ്പിടിക്കും എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കും ജാതി-മത-ലിംഗ വേര്‍തിരിവുകല്‍ക്കും അതീതമായി ഏവര്‍ക്കും സര്‍ഗ്ഗാത്മകമായി ചലച്ചിത്ര പ്രവര്‍ത്തനം നടത്താന്‍ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്ന് ചലച്ചിത്ര കൂട്ടായ്മ പറഞ്ഞു.
നടിക്കൊപ്പം തന്നെ...
ചലച്ചിത്ര കൂട്ടായ്മയുടെ വിമര്‍ശനം കൂടി വന്നതോടെ അമ്മ ശരിക്കും പ്രതിസന്ധിയിലായിട്ടുണ്ട്. ഇതോടെ മോഹന്‍ലാല്‍ പ്രസ്താവനയിറക്കുകയും ചെയ്തു. അമ്മ എന്ന വാക്കിന്റെ പൊരുള്‍ അറിഞ്ഞ് കൊണ്ടാണ് ഇക്കാലമത്രയും സംഘടന നിലനിന്നതെന്നും അദ്ദേഹം പറഞ്ഞു. ദിലീപിനെതിരെ ഉണ്ടായ പുറത്താക്കല്‍ നടപടി മരവിപ്പിക്കുക എന്നത് അമ്മയുടെ പൊതുയോഗത്തില്‍ എതിര്‍ ശബ്ദങ്ങളില്ലാതെ ഉയര്‍ന്ന് വന്ന പൊതുവികാരമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. പൊതുയോഗത്തിന്റെ അഭിപ്രായത്തോടൊപ്പം നില്‍ക്കുക എന്ന ജനാധിപത്യ മര്യാദയാണ് അമ്മ കൈക്കൊണ്ടത്. അതിനപ്പുറം എന്തെങ്കിലും താല്‍പര്യം ഈ വിഷയത്തില്‍ അമ്മയുടെ നേതൃത്വത്തിനില്ല. ആക്രമണത്തിനിരയായ നടിക്കൊപ്പം തന്നെയാണ് അമ്മ എന്ന സംഘടനയെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
പാര്‍വതിയെ പിന്തിരിപ്പിച്ചു
വനിതാ അംഗങ്ങളും അമ്മയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള പാനലിനെതിരെ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും പാര്‍വതിയെ പിന്തിരിപ്പിച്ചെന്നാണ് ആരോപണം. ഡബ്ല്യുസിസിയാണ് ഈ ആരോപണമുന്നയിച്ചത്. രണ്ട് അംഗങ്ങള്‍ മത്സരിക്കാന്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ ഒരു കൂട്ടത്തെ ആരോ മുന്‍കൂട്ടി തിരഞ്ഞെടുക്കുകയായിരുന്നു. മത്സരിക്കാന്‍ ആഗ്രഹിച്ച പാര്‍വതിയെ പിന്തിരിപ്പിച്ചു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പാര്‍വതിയും പത്മപ്രിയയും അമ്മയ്ക്ക് കത്തയച്ചിട്ടുണ്ട്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഒരു കൂട്ടം നോമിനികളെ ആരോ മുന്‍കൂട്ടി തിരഞ്ഞെടുത്തുവെന്നും എന്ത് അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടന്നതെന്ന് ഇപ്പോഴും അറിയില്ലെന്നും ഇവര്‍ പറയുന്നു.
ഗൗരിയെ കൊന്നത് 13000 രൂപയ്ക്ക്, ഹിറ്റ്ലിസ്റ്റ് ഞെട്ടിക്കുന്നു, ഷൂട്ടര്‍മാരെ റിക്രൂട്ട് ചെയ്തു!!
മോദിക്ക് വീണ്ടും ചരിത്രം തെറ്റി; ഇത്തവണ പറ്റിയത് വന്‍അബദ്ധം, ചരിത്ര രേഖകള്‍ നിരത്തി വിർശനം