എസ്എഫ്ഐയും സർക്കാരിനെതിരെ; സ്വാശ്രയ ഫീസ് വർധനവ് , ശക്തമായ പ്രക്ഷോഭത്തിലേക്ക്!!!!
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിനെതിരെ എസ്എഫ്ഐ. സ്വാശ്രയ മെഡിക്കൽ ഫീസ് കുറച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് എസ്എഫ്ഐ വ്യക്തമാക്കി. സ്വാശ്രയ മേഖലയിൽ എസ്എഫ്ഐ എടുത്ത നിലപാടുകളെ പിണറായി സർക്കാർ അട്ടിമറിച്ചുവെന്നും എസ്എഫ്ഐ ആരോപിച്ചു. മെറിറ്റ് സീറ്റുകൾ ഇല്ലാതാക്കിയ സർക്കാർ തീരുമാനം പുന പരിശോധിക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.
സ്വാശ്രയ മെഡിക്കൽ ഫീസ് വർധിപ്പിച്ചതിന് ശേഷം എസ്എഫ്ഐ ഇതാദ്യമായാണ് ഈ വിഷയത്തിൽ ശക്തമായ പ്രതികരണം നടത്തുന്നത്. എസ്എഫ്ഐ വാതുറക്കുന്നില്ലെന്ന ആക്ഷേപങ്ങൾക്കൊടുവിലാണ് ശക്തമായ നിലപാടുകൾ സ്വീകരിച്ചുകൊണ്ട് എസ്എഫ്ഐ മുന്നോട്ട് വന്നിരിക്കുന്നത്. അതേസമയം, പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളേജ്, കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളേജ് മാനേജ്മെന്റുകൾ കഴിഞ്ഞ വർഷത്തെ ഫീസിൽ ഇത്തവണയും പ്രവേശനം നടത്താമെന്ന് ധാരണയിലെത്തിയിട്ടുണ്ട്.
സ്വാശ്രയ മാനേജ്മെന്റുകൾക്ക് തീവെട്ടിക്കൊള്ളയ്ക്ക് അവസരം നൽകാത്ത വിധം, മെഡിക്കൽ പ്രവനേശനം സുപ്രീംകോടതി നിർദേശങ്ങൾക്ക് അനുസരിച്ച് നടത്തണമെന്ന് എസ്എഫ്ഐ നിർദേശിച്ചിട്ടുണ്ട്. എബിവിപിയും കെഎസ്യുവും സ്വാശ്രയ മെഢിക്കൽ ഫീസ് വർധനവിനെതിരെ രെഗത്ത് വന്നിരുന്നു. കോഴിക്കോട് എബിവിപി നടത്തിയ കലക്ട്രേറ്റ് മാർച്ചിൽ ചെറിയ സംഘർഷവും ഉണ്ടായിരുന്നു. ബാരിക്കേഡ് മറികടന്ന് കലക്ട്രേറ്റ് വളപ്പിൽ കയറിയ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.