രാജ്യം അസാധാരണ വെല്ലുവിളി നേരിടുന്നു, ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയുളള പ്രക്ഷോഭമെന്ന് ഐസക്
തിരുവനന്തപുരം: തൊഴിലാളി സംഘടനകൾ നടത്തുന്ന ദേശീയ പണിമുടക്കിനെ അഭിവാദ്യം ചെയ്ത് ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്. പ്രതിഷേധത്തിന്റെയും പ്രക്ഷോഭത്തിന്റെയും പാതയിലൂടെയല്ലാതെ നമുക്കിനി ജീവിക്കാനാവില്ലെന്ന് തോമസ് ഐസക് പ്രതികരിച്ചു. ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി നടത്തുന്ന ഈ പ്രക്ഷോഭത്തിൽ അണിനിരക്കുന്ന എല്ലാവരെയും അഭിവാദ്യം ചെയ്യുന്നുവെന്നും ധനമന്ത്രി വ്യക്തമാക്കി.
കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരിനെ തോമസ് ഐസക് രൂക്ഷമായി വിമർശിച്ചു. കൊവിഡ് പ്രതിസന്ധി ഒരു സുവർണാവസരമായി കണ്ട് സാമ്പത്തിക -- തൊഴിൽ മേഖലകളിൽ തങ്ങളുടെ ദീർഘകാല അജൻഡകൾ നടപ്പാക്കുകയാണ് മോദി സർക്കാർ എന്ന് ഐസക് കുറ്റപ്പെടുത്തി.
എന്താണ് മുദ്രാവാക്യങ്ങൾ?
തോമസ് ഐസകിന്റെ പ്രതികരണം ഇങ്ങനെ: 'എന്താണ് ഇന്നത്തെ ദേശീയ പണിമുടക്കിന് ആധാരമായ മുദ്രാവാക്യങ്ങൾ? ആദായ നികുതിദായകരില്ലാത്ത കുടുംബത്തിന് പ്രതിമാസം 7500 രൂപ നൽകുക, ആവശ്യക്കാർക്ക് പ്രതിമാസം 10 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകുക, തൊഴിലുറപ്പ് തൊഴിൽദിനങ്ങൾ 200 ആക്കുക, വേതനം വർധിപ്പിക്കുക; പൊതുമേഖലാ സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക, കർഷകദ്രോഹ നിയമങ്ങളും തൊഴിലാളിവിരുദ്ധ കോഡുകളും പിൻവലിക്കുക, പൊതുമേഖലാ ജീവനക്കാരുടെ നിർബന്ധ പിരിച്ചുവിടൽ നിർത്തുക, എല്ലാവർക്കും പെൻഷൻ നൽകുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, പിഎഫ് പെൻഷൻ പദ്ധതി മെച്ചപ്പെടുത്തുക എന്നിവയാണ് കേന്ദ്രസർക്കാരിനു മുന്നിൽ തൊഴിലാളി യൂണിയനുകൾ മുന്നോട്ടുവെയ്ക്കുന്ന ആവശ്യങ്ങൾ.
തൊഴിൽ നിയമങ്ങൾ അട്ടിമറിക്കപ്പെട്ടു
രാജ്യം അസാധാരണമായ വെല്ലുവിളിയാണ് നേരിടുന്നത്. ഒരുവശത്ത് സമ്പദ്ഘടന നേരിടുന്ന കൊവിഡ് പ്രതിസന്ധി. മറുവശത്ത്, ഇതൊരു സുവർണാവസരമായി കണ്ട് സാമ്പത്തിക -- തൊഴിൽ മേഖലകളിൽ തങ്ങളുടെ ദീർഘകാല അജൻഡകൾ നടപ്പാക്കുന്ന മോദി സർക്കാർ. തൊഴിലില്ലായ്മ അതിരൂക്ഷമാകുമ്പോൾ തൊഴിൽ നിയമങ്ങൾ തന്നെ അട്ടിമറിക്കപ്പെട്ടു. 29 തൊഴിൽനിയമം നാലു കോഡാക്കി ചുരുക്കിയപ്പോൾ സ്ഥിരംതൊഴിൽ എന്ന സങ്കൽപ്പം തന്നെ ഇല്ലാതായി.
പ്രതിഷേധത്തിന്റെയും പ്രക്ഷോഭത്തിന്റെയും പാത
കാർഷികമേഖല രാജ്യാന്തര കുത്തകകൾക്ക് തീറെഴുതുന്ന മൂന്ന് നിയമം പാസാക്കിയത് രാജ്യസഭയിൽ വോട്ടെടുപ്പ് നിഷേധിച്ചുകൊണ്ടാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി വീണു കൊണ്ടിരിക്കുന്നു. പ്രതിഷേധത്തിന്റെയും പ്രക്ഷോഭത്തിന്റെയും പാതയിലൂടെയല്ലാതെ നമുക്കിനി ജീവിക്കാനാവില്ല. പുതിയ കാർഷികനിയമങ്ങൾക്കെതിരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ രണ്ടുമാസമായി തുടരുന്ന പ്രക്ഷോഭത്തെ ആക്രമിച്ചും അവഗണിച്ചു തകർക്കാനുമാണ് കേന്ദ്ര സർക്കാരിന്റെ നീക്കം.
ഡൽഹിയിലേക്ക് കർഷകർ പ്രയാണം
പഞ്ചാബിലെ റെയിൽവേ സ്റ്റേഷനുകളിൽ കർഷകർ കുത്തിയിരിപ്പ് നടത്തുന്നതിനാൽ ട്രെയിൻ സർവീസ് നിർത്തിവച്ചു. ദേശീയ പൊതുപണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇരുനൂറോളം കർഷകസംഘടനകളുടെ ഐക്യവേദിയായ കിസാൻ സംഘർഷ് കോ ഓർഡിനേഷൻ കമ്മിറ്റി ഗ്രാമീണ ഹർത്താലും ഡൽഹി ചലോ മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്. പല സംസ്ഥാനങ്ങളിൽ നിന്നും ഡൽഹിയിലേക്ക് കർഷകർ പ്രയാണം ആരംഭിച്ചുകഴിഞ്ഞു. ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി നടത്തുന്ന ഈ പ്രക്ഷോഭത്തിൽ അണിനിരക്കുന്ന എല്ലാവരെയും അഭിവാദ്യം ചെയ്യുന്നു'.
Recommended Video