സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി... സമ്മതിച്ച് ധനമന്ത്രി, അനാവശ്യ ചിലവും ധൂർത്തുമെന്ന് പ്രതിപക്ഷം!
തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് നിയമസഭയില്‍ സമ്മതിച്ച് ധനമന്ത്രി തോമസ് ഐസക്. സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുന്നതിനിടയിലായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രതികരണം.
കേരളത്തിലെ സാമ്പത്തികരംഗം പൂർണ്ണമായും താറുമായെന്നും വികസന പ്രവർത്തനങ്ങൾ സ്തംഭിച്ചുവെന്നും അടിയന്തര പ്രമേയ നോട്ടീസിൽ പ്രതിപക്ഷം ആരോപിച്ചു. അനാവശ്യ ചെലവും ധൂര്‍ത്തുമാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് പ്രതിപക്ഷം ആരോപിച്ചു.കിട്ടാനുള്ള പൈസ പിരിച്ചെടുത്താല്‍ പ്രതിസന്ധി മറികടക്കാം. നികുതി പിരിക്കുന്നതിലും ധൂര്‍ത്ത് നിയന്ത്രിക്കുന്നതിലും സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടു.
കെടി ജലീല്‍ വിചാരിച്ചാല്‍ പോലും ധനവകുപ്പിന് പാസ് മാര്‍ക്ക് കിട്ടില്ലെന്ന് വിഡി സതീശൻ പരിഹസിച്ചു. അതേസമയം ഓരോ വർഷവും 16 ശതമാനം ചെലവ് വർധിക്കുന്നുണ്ടെന്ന് ധനമന്ത്രി വിശദീകരിച്ചു. പ്രതിസന്ധിയുണ്ടെങ്കിലും ക്ഷേമ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല. യുഡിഎഫ് വരുത്തിയ കുടിശ്ശികകള്‍ കൊടുത്തുതീര്‍ത്തതാണോ സർക്കാർ നടത്തിയ ധൂർത്ത് എന്ന് ധനമന്ത്രി ചോദിച്ചു. ധനമന്ത്രി സ്ഥാനം രാജി വച്ച് ഐസക് കേരളത്തെ രക്ഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.