'ഉമ്മൻചാണ്ടിയാണ് ഭേദമെന്ന് കോൺഗ്രസ് വിചാരിച്ചെങ്കിൽ കുറ്റം പറയാനാവില്ല', ചെന്നിത്തലയെ ട്രോളി ഐസക്
തിരുവനന്തപുരം: സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നതിലൂടെ അസാധാരണമായ നീക്കമാണ് സംസ്ഥാനത്ത് ഇന്ന് പ്രതിപക്ഷം നടത്തിയത്. സ്വർണ്ണക്കടത്തിലടക്കം സ്പീക്കർ പി ശ്രീരാമകൃഷ്ണന് പങ്കുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. എന്നാൽ പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷത്തെ ഭരണപക്ഷം രൂക്ഷമായി വിമർശിച്ചു. സഭയിൽ അവിശ്വാസം വോട്ടിനിട്ട് തള്ളുകയും ചെയ്തു.
രാജ്യത്തെ ഏറ്റവും മികച്ച സ്പീക്കറായി പി ശ്രീരാമകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടതിനെ രമേശ് ചെന്നിത്തല പരിഹസിച്ചിരുന്നു. ചെന്നിത്തലയ്ക്ക് രൂക്ഷമായ ഭാഷയിൽ മറുപടി നൽകിയും പരിഹസിച്ചും രംഗത്ത് വന്നിരിക്കുകയാണ് ധനമന്ത്രി ടിഎം തോമസ് ഐസക്.
പ്രതിപക്ഷ നേതാവിന്റെ പരിഹാസം
തോമസ് ഐസകിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' ഇന്ത്യയിലെ ഐഡിയൽ ചീഫ് മിനിസ്റ്ററായി തിരഞ്ഞെടുക്കപ്പെടാൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് എത്ര കോടിയുടെ കരാർ കൊടുത്തുവെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണം. അഞ്ച് കോടിയുടെ കരാര്‍ നല്‍കിയാല്‍ ഇന്ത്യയിലെയല്ല ലോകത്തിലെ ഏറ്റവും നല്ല സ്പീക്കര്‍ക്കുള്ള അവാര്‍ഡും കിട്ടുമെന്നായിരുന്നല്ലോ കേരളത്തിന്റെ സ്പീക്കർക്കെതിരെ പ്രതിപക്ഷ നേതാവിന്റെ പരിഹാസം.
പഞ്ചാബിൽ എത്ര കോടി കൊടുത്തു കാണും?
പി. ശ്രീരാമകൃഷ്ണന് ഐഡിയൽ സ്പീക്കർ പുരസ്കാരം നൽകിയ അതേ സെലക്ഷൻ കമ്മിറ്റി തന്നെയാണല്ലോ പഞ്ചാബ് മുഖ്യമന്ത്രിയെയും പുരസ്കരിച്ചത്. അതേ സംഘാടകരുടേതു തന്നെയാണ് പുരസ്കാരം. ഇവിടെ കിട്ടിയ പുരസ്കാരം അഞ്ചു കോടിയുടെ കരാറിന്റെ പ്രതിഫലമാണെങ്കിൽ, പഞ്ചാബിൽ എത്ര കോടിയുടെ കരാർ കൊടുത്തു കാണും? കെ.എസ്. ശബരിനാഥനെ അതേ വേദിയിൽ Ideal legislator ആയി ആദരിച്ചു. ശബരിനാഥ് എത്ര കോടിയാണ് കൊടുത്തത്?
വായിൽ വരുന്നതെന്തും വിളിച്ചു കൂവും
Festival on Democracy യുടെ പേരിൽ 5 കോടി MIT പൂനെയ്ക്ക് കൊടുത്തിട്ടില്ലായെന്ന് സ്പീക്കർ സഭയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് ഇനിയെങ്കിലും തന്റെ ആരോപണം പ്രതിപക്ഷ നേതാവ് ആവർത്തിക്കില്ലായെന്നു കരുതട്ടെ. അസംബന്ധം പറയുന്നതിൽ ഏതറ്റം വരെയും തരം താഴാൻ നമ്മുടെ പ്രതിപക്ഷ നേതാവിന് ഒരിക്കലും ഒരു സങ്കോചവും ഉണ്ടായിട്ടില്ല. സംസാരിക്കുന്നത് അസംബ്ലിയിലാണെന്നോ ചരിത്രമുള്ള കാലത്തോളം അതൊക്കെ സഭാ രേഖയിൽ കിടക്കുമെന്നോ ഒന്നും അദ്ദേഹത്തിന് ഒരു നോട്ടവുമില്ല. വായിൽ വരുന്നതെന്തും അദ്ദേഹം വിളിച്ചു കൂവും.
ഏറ്റവും ഉദാസീനനായ പ്രതിപക്ഷ നേതാവ്
ശ്രീരാമകൃഷ്ണനെ ഐഡിയൽ സ്പീക്കറായി തിരഞ്ഞെടുത്തവർ ഈ പ്രസംഗം കേട്ടാൽ രമേശ് ചെന്നിത്തലയെ ഐഡിൽ (idle) പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഏറ്റവും ഉദാസീനനായ പ്രതിപക്ഷ നേതാവ് എന്ന പദവിയ്ക്ക് അദ്ദേഹത്തിന് എതിരാളികളേയില്ല. ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവേ, പി ശ്രീരാമകൃഷ്ണനെയും ക്യാപ്റ്റൻ അമരീന്ദർ സിംഗിനെയുമൊക്കെ പുരസ്കാരത്തിന് തിരഞ്ഞെടുത്ത കമ്മിറ്റിയുടെ തലവൻ ആരെന്ന് അറിയുമോ.
അദ്ദേഹത്തിന് ചങ്കൂറ്റമുണ്ടോ?
സാക്ഷാൽ ശിവരാജ് പാട്ടീൽ. കോൺഗ്രസിന്റെ സമുന്നത നേതാവ്. പത്താം ലോക്സഭയുടെ സ്പീക്കറും മൻമോഹൻ സിംഗ് മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയുമായിരുന്ന അതേ ശിവരാജ് പാട്ടീൽ. ആരെങ്കിലും കാശുകൊടുത്തു തരപ്പെടുത്തുന്ന പുരസ്കാരത്തിന് ഊന്നുവടി കൊടുക്കാനിരിക്കുന്ന ആളാണോ രമേശ് ചെന്നിത്തലയുടെ ദേശീയ നേതാവ്? ആണെങ്കിൽ അക്കാര്യം കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്താൻ അദ്ദേഹത്തിന് ചങ്കൂറ്റമുണ്ടോ? ഒന്നു ഗൂഗിളിൽ പരതിയാൽ അമരീന്ദർ സിംഗ് ഈ പുരസ്കാരം സ്വീകരിക്കുന്ന ചിത്രവും വാർത്തയും കാണാം.
അവരെ ആരു കുറ്റം പറയും?
ശ്രീരാമകൃഷ്ണൻ അവാർഡ് സ്വീകരിച്ച അതേ ആഴ്ചയിൽ അമരീന്ദർ സിംഗിന് പുരസ്കാരം നൽകിയത് മുൻ പ്രസിഡന്റ് പ്രണബ് മുഖർജി. എത്ര ഉദാസീനമായിട്ടാണ് അദ്ദേഹം കാര്യങ്ങളെ കാണുന്നത് എന്നു നോക്കൂ. ഒരു കാര്യവുമില്ലാതെ ശ്രീരാമകൃഷ്ണനു നേരെ വാരിയെറിഞ്ഞ ചെളി രണ്ടു കോൺഗ്രസ് നേതാക്കളുടെ കൂടി ദേഹത്താണ് പതിച്ചത്. വെറുതേയാണോ, അവരുടെ ഹൈക്കമാൻഡ് ഇദ്ദേഹത്തിന്റെ കൈയിൽ നിന്ന് കടിഞ്ഞാൺ പിടിച്ചു വാങ്ങി ഉമ്മൻചാണ്ടിയെ ഏൽപ്പിച്ചത്. കുറച്ചു കൂടി ഭേദമാണ് ഉമ്മൻചാണ്ടിയെന്ന് കോൺഗ്രസ് നേതൃത്വം വിചാരിച്ചെങ്കിൽ അവരെ ആരു കുറ്റം പറയും?'