അനധികൃത സ്വത്ത് സമ്പാദന കേസ്; വിഎസ് ശിവകുമാറിനെതിരെ വിജിലൻസ് എഫ്ഐആർ സമർപ്പിച്ചു
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ വിഎസ് ശിവകുമാറിനെതിരെ വിജിലൻസ് കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു. 2011 മുതൽ 2016വരെ ഉമ്മൻ ചാണ്ടി സർക്കാരിൽ ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രിയായിരുന്ന വിഎസ് ശിവകുമാർ ഇക്കാലയളവിൽ പേഴ്സണൽ സ്റ്റാഫുകളെയും സുഹൃത്തുക്കളെയും ബിനാമികളാക്കി അനധികൃതമായി സ്വത്തുക്കൾ സമ്പാദിച്ചെന്ന് കോടതിയിൽ സമർപ്പിച്ച എഫ്ഐആറിൽ പറയുന്നു.
പാന്‍കാര്‍ഡും ബാങ്ക് സ്റ്റേറ്റ്മെന്റും പൗരത്വ രേഖയല്ലെന്ന് ഹൈക്കോടതി: വനിത വിദേശിയെന്ന് കോടതി!!
ശിവകുമാറിനെ കൂടാതെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളും സുഹൃത്തുക്കളുമായ മൂന്ന് പേരെ കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എം രാജേന്ദ്രൻ, ഷൈജു ഹരൻ, എൻഎസ് ഹരികുമാർ എന്നിവരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. വിഎസ് ശിവകുമാർ മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ ഡ്രൈവറായിരുന്നു ഷൈജു ഹരൻ.
18.5.2011നും 20-05-2016നും ഇടയിൽ വിഎസ് ശിവകുമാർ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. അതേ സമയം ഏത് തരത്തിലുള്ള അന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്നും അന്വേഷണത്തോട് സഹകരിക്കുമെന്നും വിഎസ് ശിവകുമാർ വ്യക്തമാക്കി. നടപടി രഷ്ട്രീയ പ്രേരിതമാണെന്നും ശിവകുമാർ ആരോപിച്ചു.
ശിവകുമാർ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് ആരോപിച്ച് നിരവധി പരാതികൾ വിജിലൻസിന് ലഭിച്ചിരുന്നു. വിജിലൻസിന്റെ ഇന്റലിജൻസ് വിഭാഗം രഹസ്യമായി അന്വേഷണം നടത്തിയിരുന്നു. ശിവകുമാർ ബിനാമി പേരിൽ സ്വത്തുക്കൾ സമ്പാദിച്ചെന്നാണ് പ്രാഥമിക അന്വേഷണത്തിലെ പ്രധാന കണ്ടെത്തൽ.