നടിയെ കേസിൽ നിന്നും അപമാനിച്ച് പിന്തിരിപ്പിക്കാൻ ശ്രമം.. പിസി ജോർജിന് രണ്ട് വർഷം വരെ അഴിയെണ്ണാം
കോഴിക്കോട്: ക്രൂരമായി ആക്രമിക്കപ്പെട്ട നടിയെ വാക്കുകള്‍ കൊണ്ട് പലതവണ ആക്രമിച്ചിട്ടുണ്ട് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. ദിലീപിനെ പിന്തുണയ്ക്കുന്നു എന്ന പേരിലും പോലീസിനെ വിമര്‍ശിക്കുന്നു എന്ന പേരിലുമായിരുന്നു നടിയെ പിസി ജോര്‍ജ് പല തവണ അപമാനിച്ചത്. ഒടുക്കം നിയമത്തിന്റെ കുരുക്കില്‍ കുടുങ്ങിയിരിക്കുകയാണ് പിസി ജോര്‍ജ് എംഎല്‍എ.

അപമാനിച്ചത് പലതവണ
ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയതിനും അപമാനിച്ചതിനും എതിരെ വനിതാ കമ്മീഷന്‍ പിസി ജോര്‍ജിന്റെ പേരില്‍ കേസെടുത്തിരുന്നു. ആക്രമിക്കപ്പെട്ട നടി തന്നെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തു.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു
മാത്രമല്ല എറണാകുളം സ്വദേശി ഗിരീഷ് ബാബുവും ഇതേ കാര്യം ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നു. ഈ പരാതിയിന്മേല്‍ പിസി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

കേസില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നു
ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തി എന്നത് കൂടാതെ നടിയെ അപമാനിച്ച് കേസില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന് കൂടിയാണ് പരാതിയുള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മൊഴി രേഖപ്പെടുത്തി
പരാതിക്കാരനായ ഗിരീഷ് ബാബുവിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കുന്നമംഗലം ജുഡീഷ്യല്‍ മജിസ്‌ട്രേററ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് എംഎല്‍എയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

രണ്ട് വർഷം വരെ അഴിയെണ്ണാം
ഐപിസി സെക്ഷന്‍ 228 പ്രകാരമാണ് പിസി ജോര്‍ജിന് എതിരായി കേസെടുത്തിരിക്കുന്നത്. പീഡിപ്പിക്കപ്പെട്ട ഇരയുടെ പേര് വെളിപ്പെടുത്തുന്നത് ഈ നിയമപ്രകാരം രണ്ട് വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ്.

പിറ്റെ ദിവസത്തെ അഭിനയം
ആക്രമണത്തിന് ഇരയായ നടിയെ ഒന്നും രണ്ടുമല്ല, പല തവണ അധിക്ഷേപിച്ചും പരിഹസിച്ചും പിസി ജോര്‍ജ് സംസാരിച്ചിരുന്നു. ദില്ലിയിലെ നിര്‍ഭയയേക്കാള്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെങ്കില്‍ എങ്ങനെയാണ് അടുത്ത ദിവസം സിനിമയില്‍ അഭിനയിക്കാന്‍ പോയത് എന്നാണ് പിസി ജോര്‍ജ് ഒരിക്കൽ ചോദിച്ചത്

ചികിത്സ ഏത് ആശുപത്രിയിൽ
ഇത്രയേറെ ക്രൂര പീഡനത്തിന് ഇരയായ നടി ഏത് ആശുപത്രിയിലാണ് ചികിത്സ തേടിയത് എന്നും പിസി ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചിരുന്നു. ഈ പരാമര്‍ശങ്ങള്‍ വലിയ വിവാദമായി. തുടര്‍ന്ന് വനിതാ കമ്മീഷന്‍ കേസെടുക്കുകയുമുണ്ടായി.

അമേരിക്കയിലും ആക്രമണം
അമേരിക്കയില്‍ സുഹൃത്തിന്റെ വീട്ടില്‍ സൗഹൃദ സന്ദര്‍ശത്തിന് ചെന്ന പിസി ജോര്‍ജ് മാധ്യമപ്രവര്‍ത്തകന്‍ ഫ്രാന്‍സിസ് തടത്തിലിന് നല്‍കിയ അഭിമുഖത്തിൽനടിയെ രൂക്ഷമായി ആക്രമിക്കാനും എംഎല്‍എ മടിച്ചില്ല. നടിയുടെ പേര് പറയരുതെന്ന് കോടതി പറഞ്ഞപ്പോള്‍ നടി തന്നെ ഒരു വാരികയുടെ കവര്‍ സ്‌റ്റോറിയില്‍ പ്രത്യക്ഷപ്പെട്ട് ഇര താനാണെന്ന് സ്വയം അവകാശപ്പെട്ടുവെന്ന് പറഞ്ഞ പിസി ജോര്‍ജ് തുടര്‍ന്ന് പറഞ്ഞത് നടിയെ അങ്ങേയറ്റം അപമാനിക്കുന്ന വാക്കുകളാണ് പറഞ്ഞത്.

വേദനകൾ വിളമ്പുന്നു
ഇരയെന്ന് അവകാശപ്പെട്ട് വന്ന നടി പീഡനത്തില്‍ തനിക്കുണ്ടായ വേദനകളെപ്പറ്റി വിളമ്പുന്നുണ്ടായിരുന്നു എന്നാണ് പിസി ജോര്‍ജിന്റെ അധിക്ഷേപം. ചീത്ത വിളികളുടെ അഭിഷേകമാണ് ദിലീപ് വിഷയത്തിലെ ചോദ്യങ്ങള്‍ക്ക് പിസി ജോര്‍ജ് നടത്തിയതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഗോവയിലൂടെ ആറ് മണിക്കൂര്‍
ഏറ്റവും ഒടുവിലായി പത്തനംതിട്ടയിൽ നടത്തിയ വാർത്താ സമ്മേളനത്തിലും നടിയെ പിസി ജോർജ് അപമാനിച്ചു. നാല് വര്‍ഷം മുന്‍പ് നടിയെ പീഡിപ്പിക്കാന്‍ ദിലീപ് ക്വട്ടേഷന്‍ കൊടുത്തുവെന്നാണ് പോലീസ് പറയുന്നത്. ഒരു വര്‍ഷം മുന്‍പ് പള്‍സര്‍ സുനി ഓടിച്ച കാറില്‍ ഗോവയിലൂടെ ആറ് മണിക്കൂര്‍ യാത്ര ചെയ്തുവെന്ന് നടി തന്നെ പറഞ്ഞിട്ടുണ്ട് എന്ന് പിസി ജോര്‍ജ് പറഞ്ഞു.

ആ സമയത്ത് പീഡിപ്പിക്കാമായിരുന്നില്ലേ
നാല് മണിക്കൂര്‍ വനത്തിലൂടെ ആയിരുന്നു യാത്ര. ആ സമയത്ത് പീഡിപ്പിച്ച് ഫോട്ടോ എടുത്താല്‍ പോരേ എന്നാണ് പിസി ജോര്‍ജ് ചോദിച്ചത്. ക്വട്ടേഷന്‍ കൊടുത്തെന്ന് പറയുന്ന നാല് വര്‍ഷത്തിന് ഇടെയാണ് അത്. ആ സമയത്ത് ഇപ്പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ ചെയ്ത് ഫോട്ടോ എടുക്കാമായിരുന്നല്ലോ എന്ന് പറയാനും പിസി മടിച്ചില്ല.

രൂക്ഷ പരിഹാസം
ക്വട്ടേഷന്‍ കൊടുത്തപ്പോള്‍ അങ്കമാലി, നെടുമ്പാശേരി വഴി കാറില്‍ കറങ്ങി പീഡിപ്പിക്കണം എന്ന് പറഞ്ഞിരുന്നോ എന്നും പിസി ജോര്‍ജ് ചോദിച്ചു. പള്‍സര്‍ സുനിയില്‍ നിന്നും വിഐപി ആരെന്ന് വീഴുന്നത് കേള്‍ക്കാന്‍ കാത്തിരിക്കുകയായിരുന്നു ബി സന്ധ്യയും എവി ജോര്‍ജുമെന്നും പിസി ജോര്‍ജ് പരിഹസിച്ചു.












Click it and Unblock the Notifications