കൊല്ലത്തുണ്ടായ വെടിക്കെട്ടപകടത്തില്‍ 108 പേര്‍ മരിച്ചു
കൊല്ലം: ക്ഷേത്രത്തിലെ വെടിപ്പുരയ്ക്ക് തീപിടിച്ച് 108 പേര്‍ മരിച്ചതായി സംശയം. 350ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലത്തെ പരവൂര്‍ പുറ്റിംഗല്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് അപകടമുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം.
രക്ഷാപ്രവര്‍ത്തനത്തിനായി പോലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. കമ്പപ്പുരയ്ക്കടുത്തുള്ള വീടുകള്‍ക്കും സാരമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. പ്രദേശത്തെ വൈദ്യുതി, ടെലിഫോണ്‍ ബന്ധങ്ങളും തകരാറിലായിട്ടുണ്ട്.
പകുതി പൊട്ടിയ അമിട്ട് കമ്പപ്പുരയ്ക്ക് മുകളിലേക്ക് വീണതാണ് അപകടത്തിനു കാരണമെന്ന് കരുതുന്നു. സ്‌ഫോടനത്തില്‍ കമ്പപ്പുരയും ദേവസ്വം ബോര്‍ഡിന്റെ കെട്ടിടവും പരിപൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ക്ഷേത്രത്തിന്റെ ഒന്നര കിലോമീറ്റർ ചുറ്റളവിൽ സ്ഫോടനത്തിന് സമാനമായ അവസ്ഥയാണുണ്ടായത്. കൊല്ലം, ചടയമംഗലം, ചിറയിൻകീഴ് മേഖലയിൽ നിന്നുള്ളവരാണ് മരിച്ചവരിൽ ഭൂരിഭാഗവും.
കോണ്‍ക്രീറ്റ് പാളികള്‍ തെറിച്ചാണ് പലര്‍ക്കും ഗുരുതരമായി പരിക്കേറ്റത്. നിരവധി പേര്‍ ഈ ഭാഗത്ത് ഇപ്പോഴും കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. മത്സര സ്വഭാവത്തിലുള്ള വെടിക്കെട്ടാണ് ഇവിടെ നടന്നതെന്ന് സംശയിക്കുന്നു. ഇത് നിയമാനുസൃതമാണോയെന്ന കാര്യത്തില്‍ കൃത്യത വന്നിട്ടില്ല.
WATCH: Moment when fire broke at Puttingal temple fire in Kollam (Kerala) due to fireworks display, 75 dead.https://t.co/xXtBnZkgWX
— ANI (@ANI_news) April 10, 2016