സെക്രട്ടറിയേറ്റിൽ തീപിടിച്ചത് ഫാനിൽ നിന്നാണെന്ന് ഫയർഫോഴ്സും: റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടുത്തമുണ്ടായത് ഫാനിൽ നിന്നാണെന്ന് ഫയർഫോഴ്സിന്റെ റിപ്പോർട്ട്. അപകടം നടന്ന ഓഫീസിൽ ഫാനിലേക്കുള്ള വയർ മാത്രമാണ് കത്തിയിരുന്നതെന്നാണ് ഫയർഫോഴ്സ് ചൂണ്ടിക്കാണിക്കുന്നത്. ഫാൻ നിർത്താതെ പ്രവർത്തിച്ചതിനെ തുടർന്നുള്ള ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നും ഫാൻ ഉരുകി കർട്ടനിൽ വീണതോടെയാണ് തീപിടുത്തമുണ്ടായതെന്നുമാണ് ഫയർഫോഴ്സ് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
വയനാട്ടില് വീണ്ടും കടുവാ ഭീതി...പശുവിനെ മേയുന്നതിനിടെ കടിച്ച് കൊന്നു, പകലും സുരക്ഷിതമല്ല!!
ഒരു ദിവസത്തിലധികം ഫാൻ നിർത്താതെ പ്രവർത്തിച്ചത് മൂലമാണ് മോർട്ടോറിന്റെ ഭാഗത്തുള്ള പ്ലാസ്റ്റിക് ഉരുകി കർട്ടനിലേക്കും മുറിയിലെ ഷെൽഫിൽ സൂക്ഷിച്ചിരുന്ന കടലാസുകളിലേക്കും പടരുന്നത്. ഇവ കരിഞ്ഞ് മുറിയിൽ പുക നിറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. ഇക്കാര്യം ആദ്യം അറിയുന്നത് മന്ത്രി കൃഷ്ണൻ കുട്ടിയുടെ ഓഫീസിലുണ്ടായിരുന്ന ജീവനക്കാരാണെന്നും സംസ്ഥാന സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സെക്രട്ടറിയറ്റിൽ തന്നെയുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി വാതിൽ തുറന്നതോടെയാണ് തീപിടിച്ചത്. പുകനിറഞ്ഞ മുറിയിലേക്ക് പെട്ട് വായുസഞ്ചാരം വർധിച്ചതോടെയാണ് തീപിടിക്കുന്നതെന്നും ഫയർഫോഴ്സ് മേധാവി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ വിശദീകരിക്കുന്നു.
ഓഫീസിലെ മറ്റ് സ്വിച്ചുകൾക്കോ വയറിങ്ങിനോ തീപിടിക്കുകയോ മറ്റ് കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടില്ല. തീപിടുത്തമുണ്ടായത് സംബന്ധിച്ച് ഫയർഫോഴ്സ് മേധാവി ഇതോടെ സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. സീലിംഗ് ഫാനിൽ നിന്നാണ് തീ പടർന്നിട്ടുള്ളതെന്ന് നേരത്തെ പിഡബ്ല്യുഡി വിഭാഗവും വ്യക്തമാക്കിയിരുന്നു. ഇത് ശരിവെക്കുന്നത് തന്നെയാണ് ഫയർഫോഴ്സിന്റെ കണ്ടെത്തലും.
ആഗസ്റ്റ് 25ന് വൈകിട്ടാണ് പൊതുഭരണവകുപ്പിലെ പ്രോട്ടോക്കോൾ വിഭാഗത്തിലെ പൊളിറ്റിക്കൽ 2 എ, പൊളിറ്റിക്കൽ 5 എന്നീ സെക്ഷനുകളിൽ തീപിടുത്തമുണ്ടാകുന്നത്. തീപിടുത്തത്തിൽ ചില ഫയലുകൾ ഭാഗികമായി കത്തിതയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. സംഭവത്തെക്കുറിച്ച് എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിച്ചുവരുന്നത്. ഇതിന് പുറമേ തീപിടുത്തത്തിന്റെ സാങ്കേതിക വശം പരിശോധിക്കുന്നതിനായി ദുരന്തനിവാരണ അതോറിറ്റി കമ്മീഷണർ ഡോ. എ കൌശിക്കിന്റെ നേതൃത്വത്തിലുള്ള ഒരു സമിതിയെയും സർക്കാർ നിയോഗിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരാണ് ഈ സമിതിയിലുള്ളത്.