കാസര്‍കോട് ഫോർട്ട് റോഡിലെ തീപിടിത്തം: ഏഴ് ലക്ഷം രൂപയുടെ നഷ്ടം
കാസര്‍കോട്: ഫോര്‍ട്ട് റോഡിലെ റാഹ ആര്‍ക്കേഡിലുണ്ടായ തീപിടിത്തത്തില്‍ പ്ലാസ്റ്റിക് വീട്ടുപകരണങ്ങള്‍ വില്‍പന നടത്തുന്ന മൊത്ത കച്ചവട സ്ഥാപനത്തിനും റെഡിമെയ്ഡ് സ്റ്റിച്ചിങ് സെന്ററിനും വന്‍ നഷ്ടം. തുരുത്തിയിലെ ടിഎം ഹംസയുടെ നാനോ പ്ലാസ്റ്റ് കടയുടെ ഗോഡൗണും തളങ്കര പടിഞ്ഞാര്‍ സ്വദേശി ഷാഫിയും നവാസ് അല്‍ഫയും ചേര്‍ന്ന് നടത്തുന്ന റെഡിമെയ്ഡ് വസ്ത്ര സ്റ്റിച്ചിങ് സെന്ററും പ്രവര്‍ത്തിക്കുന്ന രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്.
പോണ്ടിച്ചേരി വാഹന രജിസ്ട്രേഷന്‍..ഞങ്ങള്‍ നില്‍ക്കണോ അതോ പോണോയെന്ന് സിനിമാ താരങ്ങള്‍..
ഇന്നലെ രാത്രി 7.15ഓടെയാണ് സംഭവം. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. ഏഴ് മണിയോടെയാണ് ഗോഡൗണ്‍ പൂട്ടി ഹംസയും ജീവനക്കാരും പോയത്. സ്റ്റിച്ചിങ് സെന്റര്‍ പൂട്ടി ജീവനക്കാര്‍ പുറത്തുപോയിരിക്കുകയായിരുന്നു.
ജനല്‍ ഗ്ലാസുകളും മറ്റും പൊട്ടിത്തെറിക്കുന്ന ശബ്ദം കേള്‍ക്കാമായിരുന്നു. അഗ്‌നിശമന സേനാ വിഭാഗം കുതിച്ചെത്തിയെങ്കിലും മൂന്ന് മണിക്കൂറോളം എടുത്താണ് തീയണച്ചത്. ഏറെനേരത്തേക്ക് ഇതുവഴിയുള്ള വാഹന ഗതാഗതം തടഞ്ഞാണ് ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് തീയണച്ചത്. ഈ ഭാഗത്ത് വൈദ്യുതി ബന്ധവും തടസ്സപ്പെട്ടു.
നാനോ പ്ലാസ്റ്റിന് മാത്രം അഞ്ച് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു. ഏതാണ്ട് രണ്ട് ലക്ഷം രൂപയുടെ നഷ്ടം സ്റ്റിച്ചിങ് സെന്ററിനുമുണ്ട്.