'ഈ ഇടപാടിൽ വർഷയുടെ പങ്കും പുറത്ത് കൊണ്ടു വരണം', പ്രതി ചേർത്ത് കേസെടുക്കണമെന്ന് ഫിറോസ്!
കൊച്ചി: അമ്മയുടെ കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് സഹായമായി ലഭിച്ച പണത്തിന്റെ പങ്ക് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതിന് ഫിറോസ് കുന്നംപറമ്പില്‍ അടക്കം 4 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. കണ്ണൂര്‍ തളിപ്പറമ്പ സ്വദേശി വര്‍ഷയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
ഒരു കോടിയില്‍ അധികം പണമാണ് വര്‍ഷയുടെ അക്കൗണ്ടിലേക്ക് എത്തിയത്. നിയമവിരുദ്ധമായി പണമിടപാട് നടത്തുന്ന സംഘം ഇതിന് പിന്നിലുണ്ടോ എന്ന് സംശയിക്കുന്നതായി ഡിസിപി ജി പൂങ്കുഴലി ഐപിഎസ് വ്യക്തമാക്കിയിരുന്നു. തനിക്കെതിരെ കേസെടുത്തതിന് പിന്നാലെ വര്‍ഷയ്ക്ക് എതിരെയും കേസെടുക്കണം എന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് ഫിറോസ് കുന്നംപളളി.
ഒരു കോടിയില്‍ അധികം രൂപ
അമ്മ രാധയുടെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം തേടി ജൂണ്‍ 24ന് വര്‍ഷ ഫേസ്ബുക്ക് ലൈവില്‍ വന്നിരുന്നു. സോഷ്യല്‍ മീഡിയ വഴി ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന സാജന്‍ കേച്ചേരി വര്‍ഷയ്ക്ക് സഹായവുമായി എത്തി. തുടര്‍ന്ന് വര്‍ഷയുടെ അക്കൗണ്ടിലേക്ക് ഒരു കോടിയില്‍ അധികം രൂപയാണ് സഹായമായി എത്തിയത്.
ഒരു വ്യക്തി മാത്രം 60 ലക്ഷം
സഹായം മതിയെന്ന് വ്യക്തമാക്കിയിട്ടും പണം വന്ന് കൊണ്ടിരുന്നു. ഒരു വ്യക്തി മാത്രം 60 ലക്ഷം രൂപ സഹായമായി ഇട്ടു എന്നാണ് സാജന്‍ കേച്ചേരി പറയുന്നത്. അമ്മയുടെ ചികിത്സയ്ക്കും മറ്റും വേണ്ടി വരുന്ന പണം എടുത്ത് ബാക്കി പണം തനിക്ക് കൂടി കൈകാര്യം ചെയ്യാവുന്ന തരത്തില്‍ ജോയിന്റ് അക്കൗണ്ട് ആക്കാന്‍ സാജന്‍ കേച്ചരി ആവശ്യപ്പെട്ടിരുന്നു.
അപകീര്‍ത്തിപ്പെടുത്തി
എന്നാല്‍ വര്‍ഷ അതിന് തയ്യാറായില്ല. തുടര്‍ന്ന് സാജന്‍ കേച്ചേരി അടക്കമുളളവര്‍ വര്‍ഷയെ സോഷ്യല്‍ മീഡിയ വഴി അപകീര്‍ത്തിപ്പെടുത്തി എന്നാണ് പരാതി ഉയര്‍ന്നിട്ടുളളത്. ഇതേ വിഷയത്തില്‍ ഫിറോസ് കുന്നംപളളി വര്‍ഷയെ ഫോണില്‍ വിളിച്ച് സംസാരിക്കുന്നതിന്റെ ഓഡിയോയും പുറത്ത് വന്നിട്ടുണ്ട്.
നാല് പേര്‍ക്ക് എതിരെ കേസ്
ഫിറോസ് കുന്നംപളളി, സാജന്‍ കേച്ചേരി, സലാം, ഷാഹിദ് എന്നിങ്ങനെ നാല് പേര്‍ക്ക് എതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഫിറോസ് അടക്കം ആരോപണം ഉയര്‍ന്നിരിക്കുന്ന എല്ലാവരുടേയും പണമിടപാടുകള്‍ പരിശോധിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെ വ്യക്തമാക്കി. കേസില്‍ അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണ്.
വര്‍ഷയ്ക്ക് എതിരെ ഫിറോസ്
അതിനിടെയാണ് വര്‍ഷയ്ക്ക് എതിരെ ഫിറോസ് കുന്നംപളളി രംഗത്ത് വന്നിരിക്കുന്നത്. വർഷയുടെ അക്കൌണ്ടിൽ വന്നത് ഹവാല പണം ആണെങ്കിൽ ഈ ഇടപാടിൽ വർഷയുടെ പങ്കും അന്വേഷിച്ച് പുറത്ത് കൊണ്ട് വരണം എന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ ഫിറോസ് കുന്നംപളളി ആവശ്യപ്പെട്ടിരിക്കുന്നത്. ഫിറോസ് കുന്നം പളളിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
സർക്കാർ തിരിച്ച് പിടിക്കണം
''വർഷയുടെ അമ്മയക്ക് ചികിത്സക്കായി അവരുടെ അക്കൗണ്ടിൽ വന്നിരുന്ന സംഖ്യ ഹവാല പണമാണെങ്കിൽ വർഷയുടെയും അമ്മയുടെയും അക്കൗണ്ടുകൾ മരവിപ്പിക്കുകയും അതിൽ വന്ന മുഴുവൻ സംഖ്യയും സർക്കാർ കണ്ടു കെട്ടുകയും ചെയ്യണം ചികിത്സക്കായി വിനിയോഗിച്ച പണവും ഹവാല പണമാണെങ്കിൽ ആ പണം എത്രയും പെട്ടന്ന് സർക്കാർ തിരിച്ച് പിടിക്കണം.
വർഷയുടെ പങ്കും പുറത്ത് കൊണ്ടു വരണം
''ഹവാലക്കാരും ചാരിറ്റിക്കാരും വർഷയും തമ്മിൽ കൂടിയാലോചിച്ചാണ് ഇത്രയും വലിയ സംഖ്യ അമ്മയുടെയും വർഷയുടെയും അക്കൗണ്ടിലേയ്ക്ക് എത്തിച്ചതെങ്കിൽ ഈ ഇടപാടിൽ വർഷയുടെ പങ്കും പുറത്ത് കൊണ്ടു വരേണ്ടതുണ്ട് അവരെയും പ്രതിചേർത്ത് കേസ് എടുക്കണം'' എന്നാണ് ഫിറോസ് കുന്നംപളളിയുടെ കുറിപ്പ്. ഫിറോസ് കുന്നംപളളി അടക്കമുളളവർ നടത്തുന്ന ചാരിറ്റി പണമിടപാടുകളെ കുറിച്ച് ശക്തമായ അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.