റേഡിയോ ജോക്കിയുടെ കൊലപാതകം; ആദ്യ അറസ്റ്റ് രേഖപ്പെടുത്തി, കൊല്ലം സ്വദേശി സനുവാണ് അറസ്റ്റിലായത്!
കൊല്ലം: മുൻ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിൽ ആദ്യ അറസ്റ്റ്. കൊല്ലം സ്വദേശി സനുവിനെയാണ് പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്. ക്വട്ടേഷൻ സംഘത്തിലെ അപ്പുണ്ണിയുടെ സുഹൃത്താണ് സനു. സനുവിന്റെ വീട്ടിലായിരുന്നു ക്വട്ടേഷൻ സംഘം താമസിച്ചിരുന്നത്. രാജേഷിന്‍റെ അടുപ്പക്കാരിയായ ആലപ്പുഴ സ്വദേശിനിയായ നൃത്താധ്യാപികയുടെ ഭര്‍ത്താവായ ഓച്ചിറ അബ്ദുള്‍ സത്താറിന്‍റേത് തന്നെയായിരുന്നു ക്വട്ടേഷന്‍ എന്ന് പോലീസിന് ഉറപ്പായിട്ടുണ്ട്. ഇതിനിടെ കേസില്‍ ക്വട്ടേഷന്‍ സംഘത്തിന് കാര്‍ തരപ്പെടുത്തി കൊടുക്കുകയും കേസിലെ മുഖ്യപ്രതിയായ സ്വാലിഹിന് രക്ഷപ്പെടാന്‍ അവസരം ഒരുക്കികൊടുക്കുകയും ചെയ്ത രണ്ട് പേര്‍ പോലീസിന്‍റെ പിടിയിലായെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
വളരെ ആശൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്നാണ് പൊലീസ് പറയുന്നത്. ക്വട്ടേഷൻ നൽകിയ ആളും കൊലയാളി സംഘവും ബന്ധപ്പെട്ടത് വാട്സാപ്പിലൂടെയാണ്.കൊലപാതകത്തിന് മുമ്പും ശേഷവും പ്രതികളെന്ന് സംശയിക്കുന്നവർ മറ്റുള്ളവരുമായി ഫോണിൽ സംസാരിച്ചിട്ടില്ലെന്നും പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. സനുവിനെ പ്രതികൾ പരിചയപ്പെട്ടതും വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ്. ക്വട്ടേഷൻ നൽകിയ ആളുമായി വാട്സ് ആപ്പു വഴി സംസാരിച്ചിരിക്കാനാണ് സാധ്യതയെന്നാണ് പൊലിസ് പറയുന്നത്.

പ്രതികളെ ബന്ധപ്പെടുത്തിയത് വാട്സ്ആപ്പ്
കായംകുളം കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘത്തിൽ പെട്ട മൂന്നു പേരെ കുറിച്ച് വ്യക്തമായ സൂചന പൊലീസിന് ലഭിച്ചു. കൊലപാതക സംഘം സഞ്ചരിച്ച കാറ് വാടകയ്ക്കെുടത്ത വ്യക്തിയുമായി അടുപ്പമുള്ള രണ്ടു പേരെ കുറിച്ചാണ് വ്യക്തമായ വിവരമുള്ളത്. ഇവർ പോലീസ് പിടിയിലാണെന്നും സൂചനകളുണ്ട്. രാജേഷിന്‍റെ അടുപ്പക്കാരിയായ വീട്ടമ്മയുടെ ഭര്‍ത്താവാണ് കൊലപാതകത്തിന് ക്വട്ടേഷന്‍ കൊടുത്തതെന്ന് പോലീസിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും കേസുമായി ബന്ധപ്പെട്ട് ആരേയും അറസ്റ്റ് ചെയ്യാന്‍ കഴിയാത്ത് പോലീസിന് തലവേദന സൃഷ്ടിച്ചിരുന്നു. കേസിന്‍റെ മുഖ്യ സൂത്രധാരനായ അലിഭായ് എന്ന സ്വാലിഹ് വിദേശത്തേക്ക് കടന്നതായി പോലീസ് സ്ഥിരീകരിച്ചിരുന്നു. ഇതിനിടയിലാണ് ആദ്യ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.

ക്വട്ടേഷൻ നൽകിയത് സത്താർ
ഖത്തറില്‍ റേഡിയോ ജോക്കിയായിരുന്ന രാജേഷ് സത്താറിന്‍റെ ഭാര്യയായ യുവതിയുമായി അടുത്ത ബന്ധത്തിലായിരുന്നു. ഇത് സത്താര്‍ മനസിലാക്കിയതോടെയാണ് രാജേഷ് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വന്നത്. എന്നാല്‍ ഇതോടെ യുവതിയും സത്താറും തമ്മിലുളള ബന്ധത്തില്‍ വിള്ളലുകള്‍ വന്നു. രാജേഷുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ പല തവണ സത്താര്‍ ആവശ്യപ്പെട്ടിട്ടും യുവതി തയ്യാറായില്ല. ഇതിനെ ചൊല്ലി ഇരുവരും ബന്ധം വേര്‍പിരിയുന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തി. ഇതോടെ മാനസികമായി സത്താര്‍ തളര്‍ന്നു. തുടര്‍ന്ന് ഖത്തറില്‍ വെച്ച് തന്നെ രാജേഷിന് നേരെ സത്താര്‍ വധ ഭീഷണി മുഴക്കി. പ്രശ്നം രൂക്ഷമായതോടെയാണ് രാജേഷ് ജോലി ഉപേക്ഷിച്ച് നാട്ടില്‍ എത്തിയത്. നാട്ടിലെത്തിയിട്ടും രാജേഷ് തന്‍റെ ഭാര്യയുമായി ബന്ധം തുടരുന്നുണ്ടെന്ന് മനസിലാക്കിയതോടെ രാജേഷിനെ കൊല്ലാന്‍ ഇയാള്‍ ക്വട്ടേഷന്‍ നല്‍കിയത്.

പദ്ധതികൾ തയ്യാറാക്കിയത് ഒറ്റ ദിവസം കൊണ്ട്
ഒറ്റദിവസം കൊണ്ടാണ് സ്വാലിഹ് രാജേഷിനെ കൊലപ്പെടുത്താനുള്ള പദ്ധതികള്‍ തയ്യാറാക്കിയത്. കൊലനടത്തുന്നതിന് തലേദിവസം ഇയാള്‍ കേരളത്തിലെത്തി. കായംകുളം സ്വദേശിയായ ഗുണ്ടാതലവന്‍ അപ്പുണ്ണിയെ കൂടെകൂട്ടിയ സ്വാലിഹ് പ്ലാനുകള്‍ എല്ലാം അപ്പുണ്ണിയോട് വ്യക്തമാക്കി. ഇവരുള്‍പ്പെടെ മൂന്ന് പേര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. കായംകുളം സ്വദേശിയില്‍ നിന്നും വാടകയ്ക്കെടുത്ത സ്വിഫ്റ്റ് കാറില്‍ എത്തിയാണ് കൊലയാളി സംഘം കൃത്യം നടപ്പാക്കിയത്. ഈ വാഹനം അടൂരില്‍ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. വാഹനത്തിന്‍റെ ഉടമയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും ഇയാള്‍ക്ക് കേസുമായി ബന്ധമില്ലെന്ന് വ്യക്തമായതോടെ വിട്ടയക്കുകയായിരുന്നു. കാര്‍ പലരിലൂടെ കൈമറിഞ്ഞാണ് കൊലയാളി സംഘത്തിന്‍റെ കൈയ്യില്‍ എത്തിയത്. ഇതിനിടെ കാര്‍ ഫോറന്‍സിക്, വിരലടയാള വിദഗ്ദരുടെ പരിശോധനയ്ക്ക് വിധേയമാക്കി. കാറില്‍ നിന്ന് കണ്ടെത്തിയ വിരലടയാളം പ്രതികളുടേതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

സനുവിന് കൊലപാതകത്തിൽ പങ്ക്
ക്വട്ടേഷന്‍ സംഘത്തിന് താവളമൊരുക്കിയ ആളാണ് സനുവെന്നും ഗൂഢാലോചനയിലും ഇയാള്‍ക്ക് പങ്കുണ്ടെന്നും പോലീസ് അറിയിച്ചു. ഇയാളുടെ വീട്ടില്‍ നിന്നും വാളും കണ്ടെത്തിയിട്ടുണ്ട്. ഇത് കൊലയ്ക്ക് ഉപയോഗിച്ച വാളാണോ എന്ന് വ്യക്തമായിട്ടില്ല. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. അതേ സമയം കൊലപാതകത്തിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നതായി പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ വഴിക്കുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ട്. .സത്താറിനെ നാട്ടിലെത്തിക്കാനായി പോലീസ് ഖത്തര്‍ പോലീസിന്‍റെ സഹായം തേടി. ഇതിനിടെ സത്താറിന്‍റേയും സ്വാലിഹിന്‍റേയും വീട്ടില്‍ പോലീസ് തിരച്ചില്‍ നടത്തിയിട്ടുണ്ട്. സ്വാലിഹിന്‍റെ ഓച്ചിറയിലെ വീട്ടിലും സുഹൃത്തുക്കള്‍ക്ക് ഇടയിലുമാണ് പോലീസ് എത്തിയത്.












Click it and Unblock the Notifications