കെവി തോമസിനെ കൊണ്ടുവരും മുമ്പ് പിള്ള ബിജെപിയില്‍ സീറ്റ് ഒപ്പിക്കാന്‍ നോക്ക്; പരിഹസവുമായി പിടി തോമസ്
ദില്ലി: എറണാകുളം സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസുമായി ഉടക്കി നില്‍ക്കുന്ന കെവി തോമസിനെ പാര്‍ട്ടിയിലെത്തിക്കാന്‍ ബിജെപി നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. കെ വി തോമസുമായി ബിജെപി ദേശീയ നേതൃത്വം ചര്‍ച്ച നടത്തിയെന്ന് സംസ്ഥാന അധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻ പിള്ള തന്നെയാണ് സ്ഥിരീകരിച്ചത്.
ഗോവയില്‍ നാടകീയ നീക്കവുമായി കോണ്‍ഗ്രസ്; സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവുമായി ഗവര്‍ണര്‍ക്ക് കത്ത്
സംസ്ഥാന നേതൃത്വം പക്ഷെ ഇതു സംബന്ധിച്ച് കെവി തോമസുമായി ചര്‍ച്ചയൊന്നും നടത്തിയിട്ടില്ല. അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിന്‍റെതാണെന്നും ശ്രീധരൻ പിള്ള പ്രതികരിച്ചു. ബിജെപിയിലേക്ക് കടന്നുവരാന്‍ അദ്ദേഹം തീരുമാനിച്ചാല്‍ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. ഇതിന് പിന്നാലെയാണ് ശ്രീധരന്‍പിള്ളക്കെതിരെ പരിഹാസവുമായി പിടി തോമസ് രംഗത്ത് എത്തുന്നത്.
ശ്രീധരന്‍ പിള്ള
കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായി ഉടക്കി നില്‍ക്കുന്ന കെവി തോമസിനെ ബിജെപിയിലേക്ക് കൊണ്ടുവരാന്‍ നോക്കുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള ആദ്യം പാര്‍ട്ടിയില്‍ സ്വന്തമായി ഒരു സീറ്റ് സംഘടിപ്പിക്കാന്‍ നോക്കണമെന്നായിരുന്നു പിടി തോമസിന്‍റെ പരിഹാസം.
ശുദ്ധ അസംബന്ധം
കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഏറ്റവും അച്ചടക്കമുള്ള നേതാക്കളില്‍ ഒരാളാണ് കെവി തോമസ്. അദ്ദേഹം ബിജെപിയിലേക്കെന്ന പ്രചരണം ശുദ്ധ അസംബന്ധമാണ്. കെവി തോമസ് ബിജെപിയിലേക്ക് പോകുന്നതില്‍ പരം വിഡ്ഡിത്തം മറ്റൊന്നുമില്ല.
വിഡ്ഡിത്തതിന് മുതിരില്ല
ബിജെപിയിലേക്ക് പോവുകയെന്ന വിഡ്ഡിത്തതിന് കെവി തോമസ് ഒരിക്കലും മുതിരില്ല. പാര്‍ട്ടി തീരുമാനം അംഗീകരിക്കാന്‍ കെവി തോമസ് തയ്യാറാകും. ഹൈബി ഈഡന്‍റെ പ്രചരാരണത്തിന്‍റെ മുഖ്യപദവിയില്‍ കെവി തോമസ് ഉണ്ടാകുമെന്നും പിടി തോമസ് കൂട്ടിച്ചേര്‍ത്തു.
രമേശ് ചെന്നിത്തലയും
കെവി തോമസ് ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തള്ളിക്കളഞ്ഞു. പാര്‍ട്ടിയുടെ സമുന്നതാനായ നേതാവാണ് കെവി തോമസ്. പരിചയസമ്പന്നനായ കെ വി തോമസിന്‍റെ സേവനം ഇനിയും പാർട്ടിക്ക് ആവശ്യമുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ഇനിയും സഹകരിക്കുമെന്ന് ഉമ്മന്‍ചാണ്ടി
കെവി തോമസ് കോണ്‍ഗ്രസിനൊപ്പം അടിയുറച്ച് നില്‍ക്കുമെന്ന തന്നെയാണ് ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കുന്നത്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ അദ്ദേഹം എന്നും കോണ്‍ഗ്രസിനെ സഹായിച്ചുണ്ട്. ഉന്നത സ്ഥാനങ്ങളില്‍ ഇരുന്നുകൊണ്ട് ഇനിയും സഹകരിക്കും.
കേന്ദ്രത്തിലും സംസ്ഥാനത്തിലും
കോണ്‍ഗ്രസിന്‍റെ സംസ്ഥാന ഘടകത്തിലും കേന്ദ്ര ഘടകത്തിലും പ്രവര്‍ത്തിച്ച വ്യക്തിയാണ് അദ്ദേഹം. അങ്ങനെ വളരെയേറെ സംഭാവന കോണ്‍ഗ്രസിനും ജനങ്ങള്‍ക്കും നല്‍കിയ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനം കോണ്‍ഗ്രസിനൊപ്പം തന്നെയായിരിക്കുമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
അനുനയിപ്പിക്കാന്‍
അതേസമയം കെവി തോമസിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് സജീവമാക്കിയിട്ടുണ്ട്. ഹൈബി ഈഡൻ പാര്‍ലമെന്‍റിലേക്ക് എത്തുന്ന മുറയ്ക്ക് എറണാകുളത്തെ എംഎൽഎ സ്ഥാനം ഉള്‍പ്പടേയുള്ള വാഗ്ദാനങ്ങള്‍ കോണ്‍ഗ്രസ് അദ്ദേഹത്തിന് മുന്നില്‍ വെക്കുന്നുണ്ട്.
വാഗ്ദാനം
എഐസിസി ഭാരവാഹിത്വമാണ് കോൺഗ്രസ് മുന്നോട്ടുവെക്കുന്ന മറ്റൊരു വാഗ്ദാനം. കെവി തോമസിന് കൂടി സ്വീകാര്യമായ ഒരു പദവി നൽകി സംഘടനാ സംവിധാനത്തിൽ നിലനിര്‍ത്താനാണ് ഹൈക്കമാന്‍റ് ശ്രമം. യുഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് കെവി തോമസിനെ പരിഗണിക്കാമെന്നും കോൺഗ്രസ് നേതൃത്വം പറയുന്നുണ്ട്.
ഹൈക്കമാന്‍ഡ് നേരിട്ട്
ഹൈക്കമാന്‍ഡ് നേരിട്ട് ഇടപെട്ടാണ് കെവി തോമസിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നത്. അഹമ്മദ് പട്ടേലും മുകുൾ വാസ്നികും കെ വി തോമസിനെ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ കെവി തോമസ് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയേക്കും.