അഭിമന്യു വിടപറഞ്ഞിട്ട് ഒരാണ്ട്, നാടെങ്ങും അനുസ്മരണ യോഗങ്ങള്‍; പ്രധാന പ്രതികൾ ഇപ്പോഴും ഒളിവിൽ
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും
എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മറ്റിയംഗവുമായ അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഒരുവര്‍ഷം. 2018 ജൂലൈ രണ്ടിന് പുലര്‍ച്ചെ 12.30 നായിരുന്നു മഹാരാജാസ് കോളേജിന്‍റെ പിന്‍ഭാഗത്ത് വെച്ച് എസ്ഡിപിഐ-ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്. എസ്എഫ്ഐയുടെ ചുവരെഴുത്ത് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ മായ്ച്ചുകളഞ്ഞതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയിലായിരുന്നു സംഭവം.
അഭിമന്യുവിന്‍റെ രക്ഷസാക്ഷിത്വ ദിനത്തിന്‍റെ ഭാഗമായി കേരളത്തിലുടനീളം എസ്എഫ്ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനങ്ങള്‍ നടത്തുന്നുണ്ട്. മഹാരാജാസ് കോളേജില്‍ നിര്‍മ്മിച്ച അഭിമന്യു രക്തസാക്ഷി സ്തൂപം ഇന്ന് രാവിലെ അനാച്ഛാദനം ചെയ്തു. ഇന്ന് തന്നെയാണ് കേസിന്‍റെ വിചാരണയും എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ തുടങ്ങുന്നത്.

16 പ്രതികളുള്ള കേസിൽ അഭിമന്യുവിനെ കുത്തി വീഴ്ത്തിയ പ്രധാന പ്രതിയടക്കം രണ്ട് പ്രതികളെ പൊലീസിന് ഇതുവരെ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. അഭിമന്യുവിനെ കുത്തിയ പനങ്ങാട് സ്വദേശി സഹൽ, സുഹൃത്ത് അര്‍ജുനിനെ കുത്തി പരുക്കേൽപ്പിച്ച ഷഹീം എന്നീ പ്രതികളെയാണ് ഇനിയും പിടികുടാനുള്ളത്. ഇവരെ പിടികൂടാനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
16 പ്രതികളില്‍ 10 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. നാല് പ്രതികൾ കോടതിയിൽ കീഴടങ്ങുകയായിരുന്നു. മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയും ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകനുമായ മുഹമ്മദ് ആണ് ഒന്നാം പ്രതി. ചുവരെഴുത്തുമായി ബന്ധപ്പെട്ട് തര്‍ക്കം ഉണ്ടായപ്പോള്‍ മുഹമ്മദ് ഗൂഡാലോചന നടത്തി പുറത്ത് നിന്ന് എത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സഹായത്തോടെ കൊലപാതകം നടത്തിയെന്നാണ് കുറ്റപത്രം.












Click it and Unblock the Notifications