കണ്ണൂരിനിത് ചരിത്ര നിമിഷം.. ആദ്യത്തെ വലിയ യാത്രാവിമാനം വിജയകരമായി പറന്നിറങ്ങി, ഇനി ലൈസൻസ് മാത്രം
കണ്ണൂര്‍: കണ്ണൂരിനിത് ചരിത്ര നിമിഷം. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വലിയ യാത്രാ വിമാനം പറന്നിറങ്ങി. വലിയ യാത്രാ വിമാനത്തിന്റെ ആദ്യത്തെ പരീക്ഷണപ്പറക്കലും ലാന്‍ഡിംഗും വിജയകരമായി തന്നെ പൂര്‍ത്തീകരിച്ചു. 189 സീറ്റുകളുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബോയിങ് 737 വിമാനമാണ് വിജയകരമായി പറന്നിറങ്ങിയത്. മൂന്ന് തവണ വീതം പറന്നാണ് പരീക്ഷണം നടത്തിയത്. റണ്‍വേയുടെ ഇരുവശങ്ങളില്‍ നിന്നും വിമാനം താഴ്ന്ന് പറന്ന് പരിശോധന നടത്തി.
വിമാനത്തെ വാട്ടര്‍ സല്യൂട്ട് ചെയ്താണ് സ്വീകരിച്ചത്. പരീക്ഷണപ്പറക്കലിന്റെ റിപ്പോര്‍ട്ട് കൈമാറും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന് ലൈസന്‍സ് നല്‍കുക. ഏറെക്കാലത്തെ കണ്ണൂരിന്റെ സ്വപ്‌നമാണ് യാഥാര്‍ത്ഥ്യമാകാനൊരുങ്ങുന്നത്.
രാവിലെ 10.35ന് മട്ടന്നൂരെത്തിയ വിമാനം 10.35ഓടെ ആദ്യത്തെ റൗണ്ട് പറക്കല്‍ പൂര്‍ത്തിയാക്കി. മൂന്ന് തവണ ടേക്ക് ഓഫും ലാന്‍ഡിംഗും നടത്തിയതിലൂടെ റണ്‍വേയുടേയും മറ്റ് സാങ്കേതിക സംവിധാനങ്ങളുടേയും പ്രവര്‍ത്തന ക്ഷമത വിലയിരുത്തുക എന്നതാണ് ഉദ്ദേശം. ഇന്‍സ്ട്രുമെന്റ് അപ്രോച്ച് പ്രൊസീജ്യര്‍ അനുസരിച്ചാണ് വിമാനം പരീക്ഷണപ്പറക്കല്‍ നടത്തിയത്. എയര്‍പോര്‍ട്ട് അതോറിറ്റി കാലിബ്രേഷന്‍ വിമാനം ഉപയോഗിച്ച് നടത്തിയ പരിശോധനയെ തുടര്‍ന്നാണിത് തയ്യാറാക്കിയത്.
രണ്ട് ദിവസമായി ഡിജിസിഎയുടെ പരിശോധന വിമാനത്താവളത്തില്‍ നടക്കുന്നുണ്ടായിരുന്നു. വിമാനത്താവളത്തിലെ അഗ്നിശമനാ സംവിധാനങ്ങള്‍, റണ്‍വേയിലെ സൂചകങ്ങള്‍, ലൈറ്റുകള്‍ എന്നിവയാണ് പരിശോധിച്ചത്. കിയാല്‍ എംഡിയായ വി തുളസീദാസും ഉന്നത ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും അടക്കമുള്ളവര്‍ ആദ്യത്തെ വലിയ യാത്രാവിമാനം വന്നിറങ്ങുന്ന ചരിത്ര നിമിഷത്തിന് സാക്ഷിയാവാന്‍ എത്തിയിരുന്നു. ഇനി ലൈസന്‍സിന് വേണ്ടിയുളള കാത്തിരിപ്പാണ് കണ്ണൂരിന്.