Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിയില്‍ തിങ്കളാഴ്ച വിമാനം ഇറങ്ങും: ഇത് ചരിത്രത്തില്‍ ആദ്യം, വരുന്നത് കൊച്ചിയില്‍ നിന്ന്

തൊടുപുഴ: ഇടുക്കിയില്‍ വിമാനം ഇറങ്ങുന്നു എന്ന് പറഞ്ഞാല്‍ അത് പുതുമയുള്ള വാർത്ത അല്ല. രണ്ട് വർഷം മുന്‍പ് സത്രം എയർ സ്ട്രിപ്പിൽ വിമാനം ഇറങ്ങിയത് പലർക്കും അറിയാവുന്ന കാര്യമായിരിക്കും. എൻ സി സിയിലെ എയർവിംഗ് കേഡറ്റുകൾക്ക് പരിശീലനം നടത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു സത്രത്തിൽ 12 കോടി രൂപ മുടക്കി എയർ സ്ട്രിപ്പ് നിർമ്മിച്ചത്. 2022 ഡിസംബറിൽ പരീക്ഷണ അടിസ്ഥാനത്തില്‍ ലാന്‍ഡിങും നടത്തി. എന്നാല്‍ നിർമ്മാണം അവസാന ഘട്ടത്തിലേക്ക് എത്തിയതോടെ വനം വകുപ്പ് എതിർപ്പുമായി എത്തുകയായിരുന്നു.

എയർ സ്ട്രിപ്പിലേക്കുള്ള റോഡിലെ 400 മീറ്റർ വനഭൂമിയിലൂടെയാണെന്നാണ് വകുപ്പ് വ്യക്തമാക്കുന്നത്. വനം വകുപ്പ് എതിർപ്പ് ശക്തമാക്കിയതോടെ കനത്ത മഴയിൽ തകർന്ന റൺവേയുടെ ഷോൾഡറിൻറെ ഒരു ഭാഗം ഇതുവരെ പുനഃനിർമ്മിക്കാനും സാധിച്ചിട്ടില്ല. എയർ സ്ട്രിപ്പിന്റെ കാര്യം ഇത്തരത്തില്‍ അനിശ്ചിതാവസ്ഥയില്‍ തുടരുന്നതിന് ഇടയിലാണ് ഇടുക്കിയിലേക്ക് വീണ്ടും വിമാനം എത്തുന്നുവെന്ന വാർത്ത പുറത്ത് വരുന്നത്.

seaplane

ജല വിമാനമാണ് ഇടുക്കിയിലേക്ക് എത്തുന്നത്. ഇടുക്കിയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ജല വിമാനം ജില്ലയിലേക്ക് എത്തുന്നത്. മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിലാണ് സീപ്ലെയിൻ ഇറങ്ങുക. തിങ്കളാഴ്ച രാവിലെ 11 ന് മാട്ടുപ്പെട്ടിയുടെ ജലപ്പരപ്പിലേക്ക് സീപ്ലെയിൻ താണിറങ്ങും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകും. എം എൽ എമാരായ എ രാജ,എം. എം മണി എന്നിവർ സന്നിഹിതരായിരിക്കും.

കൊച്ചി ബോൾഗാട്ടി പാലസിൽ നവംബർ 11 രാവിലെ 9.30ന് വ്യവസായവകുപ്പ് മന്ത്രി പി രാജീവിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്റിയാസാണ് മാട്ടുപ്പെട്ടി ജലാശയത്തിലേക്കുള്ള ജലവിമാനത്തിൻ്റെ പരീക്ഷണപ്പറക്കൽ ഫ്ലാഗ് ഓഫ് ചെയ്യുക.

കെ എസ് ഇ ബിയുടെ പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ജലാശയമാണ് മാട്ടുപ്പെട്ടിയിലേത്. ടൂറിസം രംഗത്ത് ഇടുക്കിക്ക് വലിയ പ്രതീക്ഷയാണ് സീപ്ലെയിനിന്റെ പരീക്ഷണപ്പറക്കൽ നൽകുന്നത്. റോഡ് മാർഗ്ഗം കൊച്ചിയിൽ നിന്നും കോഴിക്കോട് നിന്നുമൊക്കെ നേരിട്ട് പറന്നിറങ്ങാമെന്നത് വിദേശ വിനോദ സഞ്ചാരികളെ ഇടുക്കിയിലേക്ക് ആകർഷിക്കും.

കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫീബിയൻ വിമാനങ്ങളാണ് സീ പ്ലെയിനുകൾ. വലിയ ജനാലകൾ ഉള്ളതിനാൽ കാഴ്ചകൾ നന്നായി കാണാനാകും. മൂന്നാറിൻ്റെയും പശ്ചിമഘട്ടത്തിൻ്റെയും ആകാശക്കാഴ്ചകളിലൂടെയുള്ള സഞ്ചാരം യാത്രികർക്ക് മികച്ച അനുഭവമായിരിക്കും സമ്മാനിക്കുക. എയർ സ്ട്രിപ്പുകൾ നിർമ്മിച്ച് പരിപാലിക്കുന്നതിനുള്ള വലിയ ചെലവ് ഒഴിവാകുന്നുവെന്നതും ജലവിമാനങ്ങളുടെ ആകർഷണീയതയാണ്.

ഇടുക്കിയിലെ മാട്ടുപ്പെട്ടി, പാലക്കാട്ടെ മലമ്പുഴ, ആലപ്പുഴയിലെ വേമ്പനാട്ട്, കായൽ കൊല്ലം അഷ്ടമുടിക്കായൽ, കാസർകോട്ടെ ചന്ദ്രഗിരിപ്പുഴ, തിരുവനന്തപുരത്ത് കോവളം തുടങ്ങി കേരളത്തിലെ പ്രമുഖ ജലാശയങ്ങളെയും , വിവിധ വിമാനത്താവളങ്ങളെയും ബന്ധപ്പെടുത്തി സീപ്ലെയിൻ ടൂറിസം സർക്യൂട്ട് രൂപപ്പെടുത്താനും സർക്കാർതലത്തിൽ ആലോചനയുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+