'ആദ്യം കെട്ടിടം പണിയാം, എന്നിട്ടാകാം ഫർണിച്ചർ'; മുഖ്യമന്ത്രി ചർച്ച തള്ളി ശശി തരൂർ
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ജയിക്കലാണ് പ്രധാനമെന്നും മുഖ്യമന്ത്രി ചർച്ചകളൊക്കെ അതുകഴിഞ്ഞ് മതിയെന്നും കോൺഗ്രസ് എംപി ശശി തരൂർ. തിരഞ്ഞെടുപ്പ് വിജയിക്കാനുള്ള പ്രവർത്തനങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ തന്നെ ആരംഭിക്കണം. കൂടുതൽ ശ്രദ്ധ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് സത്യസായി ബാവ ശതാബ്ദിയാഘോഷത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തരൂർ.
'ആദ്യത്തെ ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് ജയിക്കുക എന്നുള്ളതാണ്. അതിന് വേണ്ടിയുള്ള പ്രവർത്തനം ഇപ്പോഴേ തന്നെ തുടങ്ങണം. കൂടുതൽ സമയം നമ്മുക്ക് മുന്നിൽ ഇല്ല. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ വൈകാതെ തന്നെ നിയമസഭ തിരഞ്ഞെടുപ്പ് വരും. അതിനാൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ഒരു കെട്ടിടം കെട്ടും മുൻപ് തന്നെ ഫർണിച്ചർ വാങ്ങേണ്ട കാര്യമില്ല. ആദ്യം കെട്ടിടം പണിയാം.
വിജയം ഉറപ്പിച്ച് കഴിഞ്ഞതിന് ശേഷം ആര് ഏതൊക്കെ പദവികൾ വഹിക്കണമെന്ന് തീരുമാനിക്കാം.

സംസ്ഥാനത്തെ എല്ലാ സമുദായ നേതാക്കൾക്കും പ്രധാന്യമുണ്ട്. എല്ലാ സമുദായങ്ങളുടേയും അഭിപ്രായം കേൾക്കുന്നതും താത്പര്യം മനസിലാക്കുന്നതും രാഷ്ട്രീയ പ്രവർത്തകന്റെ ഉത്തരവാദിത്തമാണ്. അതിനാൽ ചെന്നിത്തല സമുദായ നേതാക്കളെ കണ്ടതിൽ തെറ്റ് കാണുന്നില്ല.
ഭരണത്തിലേറുമ്പോൾ സർക്കാർ മതേതരമായിരിക്കും', അദ്ദേഹം പറഞ്ഞു.
നേരത്തേ കെ മുരളീധരനും ഈ വിഷയത്തിൽ ശക്തമായി പ്രതികരിച്ചിരുന്നു. ആരെങ്കിലും ആരെയെങ്കിലും പുകഴ്ത്തിയാൽ കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ആവില്ല. എല്ലാവരും എല്ലാവരേയും പുകഴ്ത്താറുണ്ട്, ആരെയും ഇകഴ്ത്താറില്ലെന്നുമായിരുന്നു കെ മുരളീധരൻ പറഞ്ഞത്. 'എല്ലാ സമുദായങ്ങളും കോൺഗ്രസുകാരെ സ്വീകരിക്കുന്നത് മികച്ച കാര്യമാണ്. അടുത്ത മുഖ്യമന്ത്രി ആരാണെന്ന് ചർച്ച ചെയ്യേണ്ട സമയം ഇപ്പോൾ അല്ല. മല്ലികാർജ്ജുന്‍ ഖാർഗെയും രാഹുല്‍ ഗാന്ധിയുമൊക്കെ ചേർന്ന് മുഖ്യമന്ത്രിയെ തീരുമാനിച്ചോളും കോൺഗ്രസ് നിയമസഭാ കക്ഷിയാണ് മുഖ്യമന്ത്രി കാര്യത്തിൽ തീരുമാനമെടുക്കാറുള്ളത്' എന്നായിരുന്നു കെ മുരളീധരൻ പറഞ്ഞത്.
എൻ എസ് എസ് പരിപാടിയിൽ രമേശ് ചെന്നിത്തല പങ്കെടുത്തതും എസ് എൻ ഡി പി ജനറൽ സെക്രട്ടറി സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ചെന്നിത്തലയെ പുകഴ്ത്തിയതുമെല്ലാമാണ് കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾക്ക് കാരണമായത്. മുസ്ലിം ലീഗ് നേതാവ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളും ചെന്നിത്തലയെ അനുകൂലിച്ച് പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ടാണ് ചെന്നിത്തലയുടെ നീക്കം എന്നായിരുന്നു ഇതോടെ സജീവ ചർച്ചകൾ. എന്നാൽ ഇത്തരം ചർച്ചകൾ അടിസ്ഥാനരഹിതമാണെന്നായിരുന്നു ചെന്നിത്തല പ്രതികരിച്ചത്.












Click it and Unblock the Notifications