നാടണിയാന്‍ പ്രിയര്‍: പ്രവാസികളുമായി ആദ്യ വിമാനങ്ങള്‍ ഇന്ന് എത്തും, ഒരുക്കങ്ങള്‍ പൂര്‍ണ്ണം
തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുമായുള്ള ആദ്യ വിമാനം ഇന്ന് എത്തും. കൊച്ചിയിലും കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലുമായി ഓരോ വിമാനങ്ങളാണ് ഇറങ്ങുന്നത്. നേരത്തെ കരിപ്പൂരില്‍ രണ്ട് വിമാനങ്ങള്‍ ഇറങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും സൗദി അറേബ്യയിൽ നിന്നുള്ള വിമാനം മറ്റന്നാളേക്ക് മാറ്റിയതായി മലപ്പുറം ജില്ലാ കളക്ടർ ജാഫര്‍ മാലിക്ക് അറിയിച്ചു.
അബുദാബിയില്‍ നിന്നുള്ള വിമാനമാണ് കൊച്ചിയില്‍ എത്തുന്നത്. ഒരോ വിമാനത്തിലും 170 ല്‍ താഴെ യാത്രക്കാര്‍ മാത്രമായിരിക്കും വിമാനത്തിലുണ്ടാവുക. ഇന്ന് ഉച്ചയ്ക്ക് 12.30 ന് കേരളത്തില്‍ നിന്ന് തിരിക്കുന്ന വിമാനം പ്രാവാസികളെ കയറ്റി ഉടന്‍ മടങ്ങും. കൊച്ചിയിലും കോഴിക്കോടും വിമാനം നാളെ രാത്രി 9.40 ന് എത്തുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.
പ്രവാസികളെ തിരികെ എത്തിക്കുന്നത് സംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍നിന്ന് സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഏര്‍പ്പെടുത്തുന്ന വിമാനങ്ങളിലും പ്രതിരോധവകുപ്പ് ഏര്‍പ്പെടുത്തുന്ന കപ്പലുകളിലുമാണ് ഇവര്‍ വരുന്നത്. മടങ്ങിവരുന്ന ഓരോ മലയാളിയുടെയും ആരോഗ്യകാര്യത്തില്‍ കരുതലോടെയാണ് നാം ഇടപെടുന്നത്. വരുന്നവര്‍ താമസസ്ഥലം മുതല്‍ യാത്രാ വേളയില്‍ ഉടനീളം അതിയായ ജാഗ്രത പുലര്‍ത്തേണ്ടതാണ്. അവര്‍ക്കു വേണ്ട സൗകര്യങ്ങള്‍ സംസ്ഥാനം ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
നാളെ ദുബായിയിൽ നിന്നെത്തുന്ന ഫ്ലൈറ്റിൽ 82 പേരാണ് മലപ്പുറം ജില്ലക്കാർ. 70 പേർ കോഴിക്കോട് ജില്ലക്കാരും ശേഷിക്കുന്നവർ ഇതര ജില്ലക്കാരുമാണ്. ഗർഭിണികളേയും പത്തു വയസ്സിൽ താഴെയുളള കുട്ടികളേയും ഭിന്നശേഷിയ്ക്കാരെയും അറുപത് വയസ്സിന് മുകളിലുള്ളവരേയും വീട്ടിൽ നിരീക്ഷണത്തിൽ പോകാൻ അനുവദിക്കും. ബാക്കിയുള്ളവരെ അതത് ജില്ലകളിലേക്ക് സർക്കാർ ബസ്സിൽ കൊണ്ടുപോയി അവിടങ്ങളിലെ ക്വോറണ്ടയ്ൻ സെൻ്റെറുകളിൽ സർക്കാർ മേൽനോട്ടത്തിൽ പാർപ്പിക്കും.
മലപ്പുറത്ത് ബാത്ത് അറ്റാച്ച്ഡ് സിങ്കിൾ റൂമുകളാണ് ഐസൊലേഷന് വേണ്ടി ഒരുക്കിയിട്ടുള്ളത്. നേരത്തെ സംസ്ഥാന ഹജ്ജ് ഹൗസ് പറഞ്ഞിരുന്നെങ്കിലും ബാത്ത് അറ്റാച്ച്ഡ് റൂമുകൾ തന്നെ കണ്ടെത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചതിനാൽ അത് തൽക്കാലം വേണ്ടെന്ന് വെക്കുകയായിരുന്നു. വൈദ്യ പരിശോധനക്ക് ശേഷം ദുബായിയിൽ നിന്ന് വരുന്നവരെ തൽക്കാലത്തേക്ക് സർക്കാരിന് വിട്ടുനൽകപ്പെട്ട കാളികാവിലെ സഫ ഹോസ്പിറ്റലിലേക്കാണ് ഐസൊലേഷനിൽ കഴിയാൻ കൊണ്ടുപോവുക.
Recommended Video
ശുചിമുറികളോടെയുള്ള ഒറ്റ മുറിയാകും ഓരോരുത്തർക്കും അവിടെ ഒരുക്കിയിരിക്കുന്നത്. നാളെത്തന്നെ അബുദാബിയിൽ നിന്ന് നെടുമ്പശ്ശേരിയിലെത്തുന്ന വിമാനത്തിലുള്ള മലപ്പുറം ജില്ലക്കാരായ പതിനാറ് യാത്രക്കാർക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഇൻ്റെർ നാഷണൽ ഹോസ്റ്റലാണ് നിരീക്ഷണത്തിനായി സജ്ജമാക്കിയിട്ടുള്ളത്. രോഗ ലക്ഷണങ്ങളുള്ളവരെ നേരെ മഞ്ചേരി മെഡിക്കൽ കോളേജിലേക്കും കൊണ്ടു പോകും. കേരളത്തിലെ എല്ലാ ജില്ലകളിലും സമാന സൗകര്യങ്ങൾ തന്നെയാണ് സംവിധാനിച്ചിട്ടുള്ളതെന്നും സര്‍ക്കാര്‍ അറിയിച്ചു.