അണ്ണാക്കിൽ തളളിത്തരാത്ത 15 ലക്ഷവും അണ്ണാക്കിൽ തറച്ച മീൻ മുളളും! സുരേഷ് ഗോപിയെ വിടാതെ അണ്ണാക്ക്
കോഴിക്കോട്: സിനിമാ താരവും എംപിയുമായ സുരേഷ് ഗോപി തൃശൂരില്‍ മത്സരിക്കാനെത്തിയത് ഏറെ വൈകിയാണ്. വയനാട്ടിലെ സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പളളി പോയതോടെ തൃശൂരില്‍ സുരേഷ് ഗോപിക്ക് നറുക്ക് വീണു. ഇതോടെ തൃശൂരില്‍ താരപോരാട്ടമായി.
വൈകിയെത്തിയെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സുരേഷ് ഗോപി ഒട്ടും പിന്നില്‍ അല്ല. വാര്‍ത്തകളില്‍ പല തരത്തില്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട് സുരേഷ് ഗോപി. ഏറ്റവും ഒടുവില്‍ അണ്ണാക്കില്‍ കുടുങ്ങിയ മുളളാണ് താരം.
15 ലക്ഷം അണ്ണാക്കിലേക്ക്
തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ സുരേഷ് ഗോപി നടത്തിയ ഒരു പ്രസംഗം വലിയ വിവാദമായിരുന്നു. മോദി പറഞ്ഞ 15 ലക്ഷം അണ്ണാക്കിലേക്ക് തളളി തരുമോ എന്നാണ് പ്രസംഗത്തില്‍ സുരേഷ് ഗോപി ചോദിച്ചത്. പത്തനംതിട്ടയിലെ ഈ പ്രസംഗത്തിന്റെ പേരില്‍ സുരേഷ് ഗോപിയെ സോഷ്യല്‍ മീഡിയ വലിച്ച് കീറി ഒട്ടിച്ചു.
തിരഞ്ഞെടുപ്പ് കാലത്തെ ഊണ്
സോഷ്യല്‍ മീഡിയയില്‍ സുരേഷ് ഗോപിക്കെതിരെ വിമര്‍ശന കുറിപ്പുകളും പരിഹാസങ്ങളും ട്രോളുകളും നിറഞ്ഞു. എന്നാല്‍ പറഞ്ഞത് പിന്‍വലിക്കാന്‍ താരം തയ്യാറായതുമില്ല. അതിന് പിന്നാലെ സുരേഷ് ഗോപി വാര്‍ത്തകളില്‍ നിറഞ്ഞത് പ്രചാരണത്തിനിടയിലെ ഉച്ചഭക്ഷണത്തിന്റെ പേരിലായിരുന്നു.
തൊണ്ടയിൽ മീൻ മുളള്
ഉച്ചയ്ക്ക് 1 മണി ആയാല്‍ പ്രചാരണം നടത്തുന്ന സ്ഥലത്തെ ഏതെങ്കിലും ഒരു വീട്ടില്‍ കയറി ഊണ് വാങ്ങിക്കഴിക്കുക എന്നതാണ് സുരേഷ് ഗോപിയുടെ ശീലം. അതിനിടെയാണ് ഒരു വാര്‍ത്ത പരന്നത്. ഇതുപോലൊരു വീട്ടില്‍ കയറി ഊണ് കഴിക്കുന്നതിനിടയില്‍ സുരേഷ് ഗോപിയുടെ അണ്ണാക്കില്‍ മീന്‍ മുളള് കുടുങ്ങി പ്രചാരണം നിർത്തി വെച്ചു എന്നതായിരുന്നു വാര്‍ത്ത.
തുരുതുരെ ഫോൺകോളുകൾ
സോഷ്യല്‍ മീഡിയയില്‍ നിമിഷ നേരം കൊണ്ട് വാര്‍ത്ത വൈറലായി. അണ്ണാക്കില്‍ തളളിത്തരുന്ന 15 ലക്ഷത്തിന്റെ പ്രസംഗത്തെ ഓര്‍മ്മപ്പെടുത്തുന്നത് അടക്കമുളള ട്രോളുകള്‍ ഇറങ്ങി. സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷിച്ച് ബിജെപി ഓഫീസിലേക്ക് ഫോണ്‍ കോളുകള്‍ വന്നുകൊണ്ടേയിരുന്നു. നേതാക്കൾ ഉത്തരം പറഞ്ഞ് മടുത്തു.
ആ അണ്ണാക്കിന്റെ ഉടമ
പിന്നീടാണ് സംഭവത്തിന് പിന്നിലെ സത്യാവസ്ഥ പുറത്ത് വന്നത്. ഭക്ഷണം കഴിക്കുന്നതിനിടെ മീന്‍ മുളള് കുടുങ്ങിയിട്ടുണ്ട് എന്നത് നേരാണ്. പക്ഷേ സുരേഷ് ഗോപിയുടെ അണ്ണാക്കില്‍ അല്ല. സുരേഷ് ഗോപിയുടെ മേക്കപ്പ്മാന് സിനോജിന്റെ തൊണ്ടയിലാണ് ഭക്ഷണം കഴിക്കുന്നതിനിടെ മുള്ള് കുടുങ്ങിയത്.
മേക്കപ്പ് മാനുമായി ആശുപത്രിയിൽ
മുള്ള് പുറത്തേക്ക് എടുക്കാന്‍ പല വഴികളും നോക്കിയെങ്കിലും നടന്നില്ല. ഇതോടെ സുരേഷ് ഗോപി മേക്കപ്പ് മാനെയും കൊണ്ട് വലപ്പാട്ടെ ആശുപത്രിയിലേക്ക് ചെന്നു. എന്നാല്‍ അവിടെ ഡോക്ടര്‍ ഇല്ലായിരുന്നു. തുടര്‍ന്ന് നേരെ തൃശൂരിലെ തന്നെ അശ്വിനി ആശുപത്രിയിലേക്ക് പോയി.
കേട്ടപാതി കേൾക്കാത്ത പാതി
അവിടെ ഇഎന്‍ടി വിദഗ്ദനെ കണ്ട് തൊണ്ടയില്‍ നിന്ന് മുളള് നീക്കം ചെയ്തു. സുരേഷ് ഗോപിയാകട്ടെ ഈ സംഭവത്തിന് ശേഷം എസ്എന്‍ഡിപിയുടെ പരിപാടിയില്‍ പങ്കെടുക്കാനായി പോവുകയും ചെയ്തു. എന്നാല്‍ മേക്കപ്പ് മാന്റെ തൊണ്ടയില്‍ കുടുങ്ങിയ മുളള് ആരോ എടുത്ത് നടന്റെ അണ്ണാക്കില്‍ വെച്ചതോടെയാണ് വാര്‍ത്തയും ട്രോളുകളും പരന്നത്.
കേരളത്തിൽ ഇടത് തേരോട്ടം! എൽഡിഎഫിന് 5 സീറ്റുകൾ ഉറപ്പ്! യുഡിഎഫിന് മൂന്ന്, വടകരയിൽ പി ജയരാജൻ!