'കിഫ്ബിയെ തകര്‍ക്കാൻ ശ്രമം'; ഇ.ഡിക്കെതിരെ അഞ്ച് എംഎല്‍എമാര്‍ ഹൈക്കോടതിയില്‍
കൊച്ചി:കിഫ്ബിക്കെതിരായ എൻഫോഴ്സ്മെന്റ് അന്വേഷണത്തിനെതിരെ അഞ്ച് എംഎൽഎമാർ കേരള ഹൈക്കോടതിയെ സമീപിച്ചു. കെ കെ ശൈലജ, ഇ ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ, മുകേഷ്, ഐ.ബി സതീഷ് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. വികസന പ്രവർത്തനങ്ങളെ തടയാൻ ഇ ഡിയുടെ ശ്രമമെന്ന് എം എൽ എമാർ ആരോപിച്ചു. കിഫ്ബിയെ തകർക്കാൻ ശ്രമമെന്നും എം എൽ എ മാർ ഹർജിയിൽ പറയുന്നു.
കിഫ്ബി വഴി നടത്തുന്ന 73000 കോടി രൂപയുടെ വികസന പദ്ധതികളെ തകർക്കാൻ മസാല ബോണ്ടിന്റെ പേര് പറഞ്ഞ് ഇഡി ശ്രമിക്കുന്നുവെന്നാണ് ഹർജിയിൽ വിമർശിക്കുന്നത്. റിസർവ് ബാങ്കിൻറെ അനുമതിയോടെയുള്ളതാണ് മസാല ബോണ്ട്. ഇത് നിയമാനുസൃതമാണ്. ബൃഹത്തായ പദ്ധതികൾ നിസ്സാര കാരണത്താൽ തകർക്കരുതെന്ന് സുപ്രീം കോടതി കേന്ദ്രസർക്കാരിന് താക്കീത് നൽകിയത് അടുത്ത കാലത്താണ്. കേന്ദ്ര-സംസ്ഥാന തർക്കങ്ങൾ പരിഹരിക്കാൻ ഭരണഘടന പ്രത്യേക സംവിധാനങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ ഇ ഡിയുടെ നീക്കങ്ങൾ നിയമവിരുദ്ധമാണെന്നും പൊതുതാത്പര്യ ഹർജികളിൽ കുറ്റപ്പെടുത്തുന്നു. ഹർജികൾ വ്യാഴാഴ്ച (11.08.2022) ഹൈക്കോടതി ചീഫ് ജസ്റീസിന്റെ ബെഞ്ച് പരിഗണിക്കും. അതേസമയം ഇഡി തനിക്ക് അയച്ച സമൻസ് പിന്‍വലിക്കാൻ നിർദേശം നൽകണമെന്നും, തുടര്‍ നടപടികള്‍ വിലക്കണമെന്നും ആവശ്യപ്പെട്ടാണ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചത്.
ഇഡി തനിക്കയച്ച രണ്ടു നോട്ടീസുകളിലും ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് ഐസക്ക് ആരോപിക്കുന്നു. കിഫ്ബിയോ താനോ ചെയ്ത നിയമ ലംഘനം എന്താണെന്ന് നിര്‍വചിച്ചിട്ടില്ല. ഇഡിയുടെ സമൻസുകൾ നിയമവിരുദ്ധമാണെന്നും കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത അന്വേഷണം ഇഡിയുടെ അധികാര പരിധിക്ക് പുറത്തുള്ളതാണെന്നും തോമസ് ഐസകിന്റെ ഹർജിയിൽ ഉണ്ട്.
കിഫ്ബിയും താനും ചെയ്ത കുറ്റമെന്തെന്ന് ഇഡി ആദ്യം വ്യക്തമാക്കണമെന്നും തോമസ് ഐസക് വ്യക്തമാക്കി. സർക്കാർ പദ്ധതികളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇതിനു പിന്നിലെന്നും കിഫ്ബിക്കെതിരായ ഇഡി നീക്കം ഇതിൻ്റെ ഭാഗമാണെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്.എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ നാളെ ഹാജരാകില്ലെന്ന തോമസ് ഐസക് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്തിന് ഹാജരാകണം എന്ന കാര്യത്തിൽ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് തോമസ് ഐസക് ഇഡിക്ക് മറുപടി നൽകിയിട്ടുണ്ട്.
കിഫ്ബി രേഖകളുടെ കസ്റ്റോഡിയനല്ലെന്നും ഇ മെയിൽ മുഖേന സമർപ്പിച്ച മറുപടിയിൽ തോമസ് ഐസക് വ്യക്തമാക്കിയിട്ടുണ്ട്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് ഐസകിന് നേരത്തെ നിയമോപദേശം കിട്ടിയിരുന്നു.വ്യാഴാഴ്ച രാവിലെ പതിനൊന്നിന് കൊച്ചിയിലെ ഓഫീസിൽ എത്താനാവശ്യപ്പെട്ടാണ് തോമസ് ഐസകിന് ഇഡി നോട്ടീസ് നൽകിയത്. ഇത് രണ്ടാം തവണയാണ് എൻഫോഴ്സ്മെന്റ് ഐസകിനോട് ഹാജരാകാൻ ആവശ്യപ്പെടുന്നത്
കിഫ്ബിക്ക് പണ സമാഹരണത്തിനായി വിദേശ ഫണ്ട് സ്വീകരിച്ചതലടക്കം കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ ലംഘിച്ചെന്നാണ് തോമസ് ഐസകിനെതിരായ ആരോപണം. ഇഡിയുടെ ഇടപെടൽ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നായിരുന്നു ആദ്യം നോട്ടീസ് അയച്ചപ്പോളുള്ള തോമസ് ഐസകിന്റെ പ്രതികരണം. എല്ലാ ഏജൻസികളേയും തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം നടപ്പാക്കാനാണ് ബിജെപി സര്‍ക്കാര്‍ ഉപയോഗിക്കുന്നത്.
ഇപ്പോൾ ഇങ്ങനെയൊരു നീക്കം തനിക്കെതിരെ നടത്തുന്നതിന് പിന്നിൽ ഇഡിക്ക് പല താത്പര്യവമുണ്ടായിരിക്കും. അതിനെ ആ രീതിയിൽ തന്നെ നേരിടുമെന്നും തോമസ് ഐസക് പറഞ്ഞിരുന്നു.അതേസമയം റിസർവ് ബാങ്ക് ചട്ടങ്ങൾ അനുസരിച്ചാണ് പ്രവർത്തിച്ചതെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പോലുളള ഏജൻസികളെ രാഷ്ട്രീയ വേട്ടയാടലിനുളള ആയുധമാക്കി കേന്ദ്ര സർക്കാർ ഉപയോഗിക്കുന്നെന്നുമാണ് സിപിഐഎം നിലപാട്.
ക്യൂട്ട്നെസ് കുറച്ച് കൂടുന്നുണ്ട്; അനിഖ സുന്ദരിയായിട്ടുണ്ട്, വൈറല്‍ ചിത്രങ്ങള്‍