കൈവെട്ട് കേസ്; അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ജയില്‍ മോചിതരായി, ഇളവ് നൽകിയത് ഹൈക്കോടതി!
കൊച്ചി: കൈവെട്ട് കേസിലെ പ്രതികളായ അഞ്ച് എസ്ഡിപിഐ പ്രവർത്തകർ ജയിൽ മോചിതരായി. പോപ്പുലര്‍ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരായ ജമാല്‍, മുഹമ്മദ് ഷോബിന്‍, ഷംഷുദ്ദീന്‍, പരീദ്, ഷാന്‍ എന്നിവരാണ് ഇന്നലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നും പുറത്തിറങ്ങിയത്. ഹൈക്കോടതി നല്കിയ പ്രത്യേക ഇളവിന്റെ അടിസ്ഥാനത്തിലാണ് മോചനം.
തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന പ്രഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലായിരുന്നു ശിക്ഷ. 2010 ജൂലൈ നാലിനാണ് ഒരുസംഘം പ്രഫ. ജോസഫിന്റെ വലതു കൈപ്പത്തി വെട്ടിമാറ്റിയത്. ചോദ്യപ്പേപ്പറില്‍ മതനിന്ദ ഉണ്ടെന്ന് ആരോപിച്ചായിരുന്നു അക്രമം. എന്‍ഐഎയാണ് ഈ കേസ് അന്വേഷിച്ചത്.
എട്ടുവര്‍ഷം തടവിന് ശിക്ഷിച്ച പ്രതികള്‍ക്ക് റിമാന്‍ഡിലായിരുന്ന കാലത്ത് ഇവർക്ക് ജാമ്യം പോലും ലഭിച്ചിരുന്നില്ല. ഇക്കാലയളവടക്കം ശിക്ഷയായി പരിഗണിച്ചശേഷമാണ് ഹൈക്കോടതി ഇളവ് അനുവദിച്ചതെന്നാണ് റിപ്പോർട്ട്. 37 പേർക്കെതിരെയായിരുന്നു കേസ്. ഇതിൽ 13 പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.
2010 ജൂലൈ നാലിന് രാവിലെ 8.05 ഓടെയാണ് പ്രഫ. ടിജെ ജോസഫ് ആക്രമിക്കപ്പെട്ടത്. ഭാര്യക്കും സഹോദരിക്കുമൊപ്പം മൂവാറ്റുപുഴ നിര്‍മല മാതാ പള്ളിയില്‍നിന്ന് കുര്‍ബാന കഴിഞ്ഞ് മടങ്ങുകയായിരുന്ന ടി.ജെ. ജോസഫിനെ ഒമ്നി വാനിലെത്തിയ ഏഴംഗ സംഘമാണ് ആക്രമിച്ചത്. പ്രഫസറുടെ വാഹനം തടഞ്ഞുനിര്‍ത്തിയ സംഘം മഴു,വാക്കത്തി, കഠാര തുടങ്ങിയ ആയുധങ്ങളുപയോഗിച്ച് ആക്രമിക്കുകയായിരുന്നു.