പഴയ മുദ്രാവാക്യങ്ങളൊക്കെ മറന്നു; 5 സ്വാശ്രയ എഞ്ചിനിയറിങ് കോളേജുകൾക്ക് സ്വയംഭരണ അവകാശം നൽകാൻ നീക്കം?
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് സ്വാശ്രയ എഞ്ചിനിയറിംഗ് കോളേജുകൾക്ക് സ്വയം ഭരണാവകാശം നല്കാന് ഇടതു സര്‍ക്കാര്‍ നീക്കങ്ങൾ ആരംഭിച്ചെന്ന് റിപ്പോർട്ട്. ന്യൂസ് 18 മലയാളമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജഗിരി, അമല്‍ജ്യോതി, സെന്റ് ഗിറ്റ്സ്, എസ്സിഎംഎസ്, ഫിസാറ്റ്, സഹൃദയ എന്നീ സ്വാശ്രയ എഞ്ചിനിയറിങ് കോളേജുകളുടെ അപേക്ഷയിൽ തുടർ നടപടികൾക്ക് നിർദ്ദേശം നൽകി കഴിഞ്ഞെന്നാണ് റിപ്പോർട്ട്.
സ്വയംഭരണാവകാശം നൽകുന്നതോടെ സർവകലാശാലകൾക്ക് കോളേജുകൾക്ക് മേലുളള നിയന്ത്രണം ഏറെക്കുറെ നഷ്ടമാകും. ഫീസ്, കരിക്കുലം, പ്രവേശനം, ജീവനക്കാരുടെ ശമ്പളം എന്നിവയില്‍ തീരുമാനമെടുക്കാന്‍ മാനേജ്മെന്റുകള്‍ക്ക് കഴിയും എന്നതാണ് പ്രത്യേകത. ഇതോടെ . സംസ്ഥാന സര്‍ക്കാരിനും കോളേജിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ കാര്യമായ നിയന്ത്രണങ്ങളുമില്ലാതെ വരും.
ഇതോടൊപ്പം 12 എയ്ഡഡ് ആര്‍ട്സ് ആൻഡ് സയന്‍സ് കോളേജുകള്‍ക്കും സ്വയംഭരണാവകാശം നല്കാന് നീക്കങ്ങൾ ഉന്നതവിദ്യാഭ്യാസ വകുപ്പിൽ തകൃതിയാണ്. മാധവമേനോൻ കമ്മീഷനിലൂടെ അന്നത്തെ ഹയർ എഡ്യുക്കേഷൻ കമ്മീഷൻ കൊണ്ടുവന്ന കാലത്ത് അതിനെ പല്ലും നഖവും ഉപയോഗിച്ച് എതിർത്തതാണ് ഇടതു പക്ഷം. എന്നാൽ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഇതിന് അനുമതി നൽകിയതിനെതിരെ പ്രതിഷേധം ഉയർന്നു വരുന്നുണ്ട്.
ഇടതുപക്ഷ അധ്യാപക സംഘടനകളുടെയും ഇടത് വിദ്യാർഥി സംഘടനകളുടെയും അമർഷം വക വെയ്ക്കാതെയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നീക്കങ്ങൾ. എകെപിസിടിഎ അടക്കമുളള സംഘടനകൾ എതിർപ്പ് പരസ്യമാക്കി രംഗത്ത് വരാനും ആലോചിക്കുന്നുണ്ട്. നേരത്തെ പലതവണ ഇടത് അനുകൂല സംഘടനയായ എകെപിസിടിഎ സ്വയംഭരണത്തിനെതിരെ പ്രതിഷേധം ഉയർത്തിയിരുന്നു.