രണ്ടാം പ്രളയവും അതിജീവിച്ചു, വനിതാ മതിൽ കെട്ടി ചരിത്രമെഴുതി, 2019ൽ കയ്യടി വാരിക്കൂട്ടിയ കേരളം
2019 കേരളത്തിന് സംഭവ ബഹുലമായ വര്‍ഷമായിരുന്നു. കേരളത്തെ, പ്രത്യേകിച്ച് മലബാറിനെ കശക്കിയെറിഞ്ഞ രണ്ടാം പ്രളയവും ശബരിമല സ്ത്രീ പ്രവേശന വിവാദവുമെല്ലാം സംസ്ഥാനത്തെ ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും ചര്‍ച്ചകളുടെ കേന്ദ്രമാക്കി.
പ്രളയ ദുരിതവും മറ്റ് വിവാദങ്ങളും മാത്രമല്ല കേരളത്തെ ശ്രദ്ധാ കേന്ദ്രമാക്കിയത്. പോയ വര്‍ഷം കേരളം വിവിധ വിഷയങ്ങളില്‍ രാജ്യത്തിന്റെയും ലോകത്തിന്റെ തന്നെയും കൈയ്യടി നേടിയിട്ടുണ്ട്. 2019ൽ കേരളം രാജ്യത്തിന് മുന്നിൽ ശിരസ്സുയർത്തി തന്നെ നിന്നു, ഒരു തവണയല്ല, പല തവണ. രണ്ടാം പ്രളയത്തില്‍ നിന്നുളള അതിജീവനം മുതല്‍ തുടങ്ങുന്നു ആ നേട്ടങ്ങള്‍. വിശദമായി പരിശോധിക്കാം:
രണ്ടാം പ്രളയവും അതിജീവനവും
2018ലെ വന്‍ പ്രളയത്തിന്റെ വാര്‍ഷികത്തിലാണ് 2019ല്‍ കേരളത്തെ വീണ്ടുമൊരു പ്രളയം കൂടി വന്ന് മൂടിയത്. ആദ്യ പ്രളയമുണ്ടാക്കിയ ദുരിതങ്ങളില്‍ നിന്നും നവകേരള നിര്‍മ്മാണത്തിന്റെ ആദ്യ ചുവടുകള്‍ വെച്ച് തുടങ്ങിയിട്ടേ ഉണ്ടായിരുന്നുളളൂ ഈ നാട്. 2018ലെ മഹാപ്രളയത്തെ കേരളം ഒരുമിച്ച് നിന്ന് അതിജീവിച്ചത് ഇന്ത്യയ്ക്ക് അകത്തും പുറത്തും വലിയ ചര്‍ച്ചയായിരുന്നു. രണ്ടാം പ്രളയവും തളരാതെ, തകരാതെ കേരളം ഒറ്റക്കെട്ടായി നേരിട്ടു. നൂറ് കണക്കിന് ആളുകള്‍ മരിച്ചു, ആയിരക്കണക്കിന് വീടുകള്‍ തകര്‍ന്നു, കോടികളുടെ നഷ്ടമുണ്ടായി. എന്നിട്ടും കേരളം അതിജീവിച്ചു. കേരളത്തിന്റെ അതിജീവനം ഇക്കുറിയും ദേശീയ-അന്താരാഷ്ട്ര മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ തന്നെ റിപ്പോര്‍ട്ട് ചെയ്തു.
ചരിത്രമെഴുതിയ വനിതാ മതിൽ
കേരളത്തിന്റെ നവോത്ഥാന ചരിത്രം ഇനിയെഴുതുമ്പോള്‍ അക്കൂട്ടത്തില്‍ വനിതാ മതിലും ഇടംപിടിക്കും എന്നുറപ്പാണ്. ശബരിമലയില്‍ യുവതീ പ്രവേശനത്തിന് സുപ്രീം കോടതി ഉത്തരവിട്ടതിന്റെ പശ്ചാത്തലത്തിലാണ് കേരളത്തില്‍ കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ സ്തീകള്‍ കൈ കോര്‍ത്ത് പിടിച്ച് മതില്‍ തീര്‍ത്തത്. ആര്‍ത്തവം അശുദ്ധമാണെന്ന് പറഞ്ഞ് ഒരു വശത്ത് ശബരിമലയില്‍ സ്ത്രീ പ്രവേശനം നിഷേധിക്കുമ്പോളാണ് നവോത്ഥാന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് സ്ത്രീകള്‍ മറുവശത്ത് മതില്‍ തീര്‍ത്തത്. 620 കിലോ മീറ്റര്‍ ദൂരത്തില്‍ തീര്‍ക്കപ്പെട്ട വനിതാ മതില്‍ കേരളത്തിന് പുറത്ത വന്‍ ശ്രദ്ധ നേടുകയുണ്ടായി.
അതിഥി ദേവോ ഭവ
ഇതര സംസ്ഥാന തൊഴിലാളികളെ അതിഥികളായി കാണുന്ന നയമുളള ഒരേയൊരു സംസ്ഥാനം ഒരുപക്ഷേ കേരളമായിരിക്കും. അതിഥി തൊഴിലാളികള്‍ക്കായി അപ്‌നാ ഘര്‍ എന്ന പേരില്‍ കഞ്ചിക്കോട് ഭവന സമുച്ചയം നിര്‍മ്മിച്ചത് രാജ്യവ്യാപകമായി വന്‍ ശ്രദ്ധ നേടിയിരുന്നു. 14 കോടി രൂപ ചിലവിലാണ് ഫ്‌ളാറ്റ് സമുച്ചയം നിര്‍മ്മിച്ചത്. കഞ്ചിക്കോട് മാതൃകയില്‍ കോഴിക്കോട് രാമനാട്ടുകര, എറണാകുളത്തെ കളമശേരി എന്നിവിടങ്ങളിലും അപ്‌നാ ഘര്‍ പദ്ധതി നടപ്പിലാക്കുന്നുണ്ട്. അതിഥി തൊഴിലാളികളെ മലയാള ഭാഷ പഠിപ്പിക്കുന്നത് അടക്കമുളള പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്നു.
കേരളം നമ്പർ വൺ
ആരോഗ്യവും വിദ്യാഭ്യാസവും അടക്കമുളള വിവിധ രംഗങ്ങളില്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് എക്കാലവും മാതൃകയാണ് കേരളം. 2019ലെ ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ ഇന്ത്യ നടത്തിയ സര്‍വ്വേ പ്രകാരം രാജ്യത്ത് ഏറ്റവും അഴിമതി കുറവുളള സംസ്ഥാനമാണ് കേരളം. വേള്‍ഡ് വിഷന്‍ ഇന്ത്യും ഐഎഫ്എംആര്‍ ലെഡും തയ്യാറാക്കിയ സൂചിക പ്രകാരം ശിശുക്ഷേമ സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്താണ്. തീര്‍ന്നില്ല, ട്രാന്‍സ്‌ജെന്‍ഡര്‍, ഭിന്നശേഷിക്കാര്‍ എന്നിങ്ങനെയുളള വിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടു വരാനുളള നടപടികളിലും പോയ വര്‍ഷം കേരളം കൈയ്യടി നേടി.
മികച്ച സർക്കാർ ആശുപത്രികൾ
സർക്കാർ ആശുപത്രികളുടേയും സർക്കാർ സ്കൂളുകളുടേയും മികച്ച നിലവാരത്തിലൂടെയും കേരളം 2019ലും രാജ്യത്തിന്റെ അഭിനന്ദനം നേടുകയുണ്ടായി. നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് അഥവാ എന്‍ക്യുഎഎസ് അംഗീകാരം കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്ന് സ്വന്തമാക്കിയത് 13 സര്‍ക്കാര്‍ ആശുപത്രികളാണ്. ഇതോടെ ഇന്ത്യയിലെ പിഎച്ച്‌സി വിഭാഗത്തില്‍ ആദ്യത്തെ 12 സ്ഥാനവും കേരളം സ്വന്തമാക്കിയിരിക്കുകയാണ്. സംസ്ഥാനത്ത് ഇതുവരെ 55 സര്‍ക്കാര്‍ ആശുപത്രികള്‍ക്കാണ് എന്‍ക്യുഎഎസ് അംഗീകാരം ലഭിച്ചത്.
മികച്ച സർക്കാർ സ്കൂളുകൾ
വിദ്യാഭ്യാസ രംഗത്തും 2019ല്‍ കേരളത്തിലെ സ്‌കൂളുകള്‍ അഭിമാനം ഉയര്‍ത്തി. രാജ്യത്തെ ഏറ്റവും മികച്ച പത്ത് സ്‌കൂളുകളില്‍ നാലെണ്ണവും കേരളത്തില്‍ നിന്നുളളവയാണ്. കോഴിക്കോട് നടക്കാവ് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ്യാലയം എന്നിവ ആദ്യ അഞ്ചില്‍ രണ്ടും നാലും സ്ഥാനം നേടി. 2019-20ലെ എഡ്യുക്കേഷന്‍ വേള്‍ഡ് സ്‌കൂള്‍ റാങ്കിംഗിന്റേതാണ് കണക്ക്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിലും രാജ്യത്ത് ഒന്നാമതാണ് കേരളം എന്നാണ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപിമെന്റേഷന്‍ മന്ത്രാലയം പ്രസിദ്ധീകരിച്ച സര്‍വ്വേ പറയുന്നത്.