മീനച്ചിലാർ കരകവിഞ്ഞു; പാലാ നഗരം വെള്ളത്തിൽ, ഗതാഗതം സ്തംഭിച്ചു
കോട്ടയം: മീനച്ചിലാർ കരകവിഞ്ഞൊഴുകുകയാണ്. പാലാനഗരം പൂർണമായും വെള്ളത്തിനടിയിലായി. നഗരത്തിലെ നൂറോളം വീടുകളും കടകളും വെള്ളത്തിനടിയിലായി. പലയിടത്തും ഉരുൾപൊട്ടലുണ്ടാതും വെള്ളം കയറാൻ കാരണമായി.
കൊട്ടാരമറ്റം ബസ്സ്റ്റാന്റ്, പഴയ ബസ് സ്റ്റാൻഡ്, ബിഷപ്പ് ഹൗസ് തുടങ്ങി പാലാ നഗരത്തിലെ ഒട്ടുമിക്കയിടങ്ങളിലും വെള്ളം കയറി. പാലാ-കോട്ടയം, പാലാ-ഭരണങ്ങാനം, പാലാ-തൊടുപുഴ, പാലാ- പൊൻകുന്നം തുടങ്ങിയ റൂട്ടുകളിലെല്ലാം ഗതാഗതം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്.

പാലാ ഗവൺമെന്റ് ഹയർ സെക്കൻരറി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. 15 കുടുംബങ്ങളാണ് ഇവിടെയെത്തിട്ടുള്ളത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റേണ്ടി വരുമെന്നാണ് നഗരസഭയുടെ നിഗമനം.
റിവർവ്യൂ റോഡിൽ ടൗൺഹാളിന് സമീപം റോഡിൽ വിള്ളൽ രൂപപ്പെട്ടത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. പോലീസ് ഇവിടെ സുരക്ഷാ രേഖ തീർത്തിട്ടുണ്ട്. കൊല്ലപ്പിള്ളി, ചെത്തിമറ്റം ,രാമപുരം ഭാഗത്തും വെല്ളം കേറിയിട്ടുണ്ട്. മിക്കയിടത്തും മൂന്നടിയിലേറെ വെള്ളം കേറിയിട്ടുണ്ട്.
വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും ആളുകൾ ഇരുചക്രവാഹനങ്ങളിൽ വെള്ളപ്പൊക്ക മേഖലകളിലൂടെ യാത്ര ചെയ്യരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.












Click it and Unblock the Notifications