ആശങ്കയോടെ കേരളം; 11 ജില്ലകളിൽ പ്രളയ മുന്നറിയിപ്പ്, ചാലിയാർ പുഴ ഗതിമാറിയൊഴുകുന്നു
തിരുവനന്തപുരം: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 11 ജില്ലകളിൽ കേന്ദ്ര ജലകമ്മീഷൻ പ്രളയ മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
വയനാട് പുത്തുമലയിൽ വൻ ഉരുൾപൊട്ടൽ; നാൽപ്പതോളം പേരെ കാണാതായി, അതീവ ജാഗ്രതാ നിർദ്ദേശം
അതിതീവ്ര മഴയുടെ സാഹചര്യത്തിൽകേരളത്തിലെ പെരിയാർ, വളപട്ടണം, കുതിരപ്പുഴ, കുറുമൻപുഴ തുടങ്ങിയ പുഴകളിൽ അപകടകരമായ രീതിയിൽ ജലനിരപ്പുയർന്നതായി കേന്ദ്ര ജല കമ്മീഷൻറെ പ്രളയ മുന്നറിയിപ്പ് സംവിധാനത്തിൽ നിന്ന് അറിയിച്ചിരിക്കുന്നത്.
കൂടാതെ മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലൂടെ ഒഴുകുന്ന നദികൾ കര കവിഞ്ഞൊഴുകാൻ സാധ്യതയുണ്ടെന്നും ഈ ജില്ലകളിൽ പ്രളയ സാധ്യതയുണ്ടെന്നും കേന്ദ്ര ജല കമ്മീഷൻ മുന്നറിയിപ്പ് നൽകുന്നു.
സംസ്ഥാനത്ത് മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം പത്തായി. വയനാട് പുത്തുമലയിൽ വൻ ഉരുൾപൊട്ടൽ ഉണ്ടായി 72ഓളം വീടുകൾ വെള്ളത്തിനടിയിലാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. മണ്ണിടിച്ചിൽ തുടരുന്നതിനാൽ രക്ഷാ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്. മേപ്പാടിയിലെ സ്ഥിതി ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി. നിലമ്പൂർ നഗരം ഒറ്റപ്പെട്ട നിലയിലാണ്. മണ്ണിടിച്ചിൽ ഭീഷണിയിലാണ് മലയോര പ്രദേശങ്ങൾ. മലപ്പുറത്ത ചാലിയാർ പുറ ഗതിമാറി ഒഴുകുന്നു. എളമരം ഭാഗത്താണ് പുഴ ഗതിമാറിയൊഴുകുന്നത്.
Recommended Video
നാടുകാണി ചുരത്തിൽ അപകടകരമായ അവസ്ഥയിൽ കുടുങ്ങിയ അൻപതിലധികം ആളുകളെ തമിഴ്നാട് ദേവാലയ ഗുണ്ടൽപേട്ട് സ്വദേശികളെത്തി സാഹസികമായി രക്ഷിച്ചു. കണ്ണൂരിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്ന് നദികൾ കരകവിഞ്ഞൊഴുകുകയാണ്. അട്ടപ്പാടിയിലെ ഊരുകൾ പലതും ഒറ്റപ്പെട്ട നിലയിലാണ്. പട്ടിമാളം ഊരിൽ ഗർഭിണിയടക്കം ഏഴുപേർ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന.