കർണാടകയിലെ നഴ്സിങ് കോളേജില്‍ ഭക്ഷ്യവിഷബാധ: മതിയായ ചികിത്സ ലഭിക്കുന്നില്ല, കത്ത് നല്‍കി വി ശിവദാസന്‍
ബെംഗളൂരു: കർണാടകയിലെ രാജീവ് കോളജ് ഓഫ് നഴ്സിങ്ങിലെ മലയാളികള്‍ ഉള്‍പ്പടേയുള്ള വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് സിപിഎം നേതാവും രാജ്യസഭ എംപിയുമായ വി ശിവദാസന്‍. സ്ഥാപനത്തിലെ നിരവധി വിദ്യാർഥികൾ ഭക്ഷ്യവിഷബാധ കാരണം ആശുപത്രിയില്‍ ആണ്. ഹോസ്റ്റൽ ക്യാന്റീനിലെ ഭക്ഷണത്തെക്കുറിച്ച് പരാതിപ്പെട്ടെങ്കിലു , കോളേജ് അധികൃതർ തീർത്തും നിഷേധാത്മക നിലപാടുമായി മുന്നോട്ട് പോയതായി വിദ്യാർഥികൾ പരാതിപ്പെടുന്നുവെന്നും എംപി വ്യക്തമാക്കുന്നു.
പലരെയും കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിക്കുന്നതിൽ പോലും കോളേജ് അധികൃതർ വീഴ്ച വരുത്തിയിട്ടുണ്ട്. മതിയായ ചികിത്സയും മികച്ച ഭക്ഷണവും ഇപ്പോഴും ലഭ്യമല്ല. സംഭവത്തില്‍ കൃത്യമായ അന്വേഷണവും നടപടിയും വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും വി ശിവദാസന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

വി ശിവദാസന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
കർണാടക രാജീവ് കോളജ് ഓഫ് നഴ്സിങ്ങിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം. കർണാടകയിലെ കെ ആർ പുരത്ത് പ്രവർത്തിക്കുന്ന രാജീവ് കോളേജ് ഓഫ് നഴ്സിങ്ങിലെ നിരവധി വിദ്യാർഥികൾ ഭക്ഷ്യവിഷബാധ കാരണം ആശുപത്രിയിൽ ആണ്. ഹോസ്റ്റൽ ക്യാന്റീനിലെ ഭക്ഷണത്തെക്കുറിച്ച് പരാതിപ്പെട്ടെങ്കിലും , കോളേജ് അധികൃതർ തീർത്തും നിഷേധാത്മക നിലപാടുമായി മുന്നോട്ട് പോയതായി വിദ്യാർഥികൾ പരാതിപ്പെടുന്നു.
മോശമായ ഭക്ഷണം തുടർച്ചയായി കഴിക്കേണ്ടി വന്നത് കൊണ്ട് വിദ്യാർത്ഥികളുടെ ആരോഗ്യസ്ഥിതി നാൾക്കുനാൾ മോശമായ സ്ഥിതിയാണ് ഉള്ളതെന്നും നിലവിൽ വയറിളക്കവും ഛർദിയും തലകറക്കവും മൂലം മലയാളികൾ ഉൾപ്പടെ 60 ഓളം വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതായും, ഛർദിക്കുമ്പോൾ രക്തം വന്ന അവസ്ഥ വരെ ചിലർക്ക് ഉണ്ടായതായും കൂടെയുള്ള വിദ്യാർഥികൾ സൂചിപ്പിക്കുകയുണ്ടായി.
ലഭിക്കുന്ന വിവരം അനുസരിച്ച് ഹോസ്റ്റലിൽ ഇപ്പോഴുള്ള കുട്ടികൾ ബ്രെഡും വെള്ളവും കുടിച്ചാണ് ദിവസം തള്ളി നീക്കുന്നത്. ഭക്ഷണം മോശമായാൽ പുറത്തുപോയി ഭക്ഷണം കഴിക്കാനുള്ള അനുമതി പോലും ഇവിടത്തെ വിദ്യാർത്ഥികൾക്കില്ല എന്നാണ് പരാതി.
പലരെയും കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിക്കുന്നതിൽ പോലും കോളേജ് അധികൃതർ വീഴ്ച വരുത്തിയിട്ടുണ്ടെന്നും കൃത്യമായ ഭക്ഷണം ലഭിക്കാത്തതു മൂലം പലരുടെയും ആരോഗ്യനില മോശമാണെന്നും വിദ്യാർഥികൾ പരാതിപ്പെട്ടു.
ഇതേ രീതി തുടർന്നാൽ തങ്ങളുടെ ജീവന് വരെ ഭീഷണിയായേക്കുമെന്ന് ഭൂരിഭാഗം വിദ്യാർത്ഥികളും ആശങ്കപ്പെടുന്നു. ഈ പരാതികൾ അതീവ ഗൗരവമേറിയതാണ്. കൃത്യമായ അന്വേഷണവും തുടർനടപടിയും വളരെ വേഗം കൈക്കൊള്ളണം. ഈ ആവശ്യങ്ങൾ ഉന്നയിച്ച് കർണാടക മുഖ്യമന്ത്രിക്ക് കത്ത് നൽകി.












Click it and Unblock the Notifications