കൊച്ചിയിലെ തട്ടുകടകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പു പരിശോധന ശക്തമാക്കുന്നു
കൊച്ചി: ജില്ലയിലെ തട്ടുകടകള്‍ കേന്ദ്രീകരിച്ചു ഭക്ഷ്യസുരക്ഷാ വകുപ്പു പരിശോധന ശക്തമാക്കും. വഴിയോര തട്ടുകടകളിലെ ഭക്ഷണ സാധനങ്ങളെ കുറിച്ചു വ്യാപക പരാതികള്‍ കിട്ടി തുടങ്ങിയതോടെയാണു പരിശോധന പുനരാരംഭിക്കാന്‍ വകുപ്പു തീരുമാനിച്ചത്. വൃത്തിരഹിതമായ സാഹചര്യങ്ങളില്‍ ഭക്ഷണം നല്‍കുന്നതായാണു പ്രധാന പരാതി. ജില്ലയിലെ ഒട്ടുമിക്ക തട്ടുകടകളും ഓടകള്‍ക്കു പുറത്തും സമീപത്തുമാണു സ്ഥിതി ചെയ്യുന്നത്. ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം തട്ടുകടകകള്‍ ഉള്‍പ്പെടെ എല്ലാ ഭക്ഷണശാലകള്‍ക്കും ലൈസന്‍സും രജിസ്റ്ററേഷനും നിര്‍ബന്ധമാണ്.
കഴിഞ്ഞ ഏതാനും കൊല്ലമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ബോധവത്കരണ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നു തട്ടുകടകള്‍ ലൈസന്‍സ് എടുത്താണ് പ്രവര്‍ത്തിക്കുന്നത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന നിര്‍ദ്ദേശം നടപ്പാക്കാനും തയ്യാറായി. ഭക്ഷണ സാധനങ്ങള്‍ ചില്ലിട്ട അലമാരയില്‍ സൂക്ഷിക്കാനും അടച്ചു വയ്ക്കാനും തുടങ്ങി. പാത്രങ്ങള്‍ വൃത്തിയായി കഴുകണമെന്നതുള്‍പ്പെടെ നിര്‍ബന്ധമാക്കി.
ഇതിനു ശേഷം തുടങ്ങിയ തട്ടുകടകളില്‍ പലതും ഇതു പാലിക്കുന്നില്ലെന്നു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പഴയ തട്ടുകടകള്‍ക്ക് പുതിയ ഉടമകളുണ്ടായതും പ്രശ്‌നം സങ്കീര്‍ണമാക്കി. മഴക്കാലം തുടങ്ങാന്‍ ഒരു മാസം കൂടി മാത്രം ബാക്കി നില്‍ക്കെയാണു തെരുവോര ഭക്ഷണ ശാലകള്‍ കേന്ദ്രീകരിച്ച് ഈ മാസം തന്നെ പരിശോധന നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.