സംസ്ഥാനത്താകെ പരിശോധനയുമായി ഭക്ഷ്യവകുപ്പ്; പൂട്ടിച്ചത് 48 സ്ഥാപനങ്ങള്‍, പരിശോധന തുടരും
തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷ്യസ്ഥാപനങ്ങളില്‍ പരിശോധന ശക്തമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഇന്ന് 547 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്. ഇക്കാര്യം ആരോഗ്യ മന്ത്രി വീണാ ജോര്‍ജും സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഹോട്ടലുകളില്‍ വൃത്തിഹീനമായ സാഹചര്യമുണ്ടെന്ന് വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ നടപടികള്‍ ശക്തമാക്കിയത്.
വൃത്തിഹീനമായി പ്രവര്‍ത്തിച്ച് പതിനെട്ട് സ്ഥാപനങ്ങളുടെയും, ലൈസന്‍സ് ഇല്ലാതിരുന്ന മുപ്പത് സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം നിര്‍ത്തിച്ചു. മൊത്തം 48 സ്ഥാപനങ്ങളാണ് പൂട്ടിയത്. 142 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതായും മന്ത്രി അറിയിച്ചു. ശക്തമായ പരിശോധന തുടരുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഭക്ഷ്യാ വകുപ്പ് നടത്തുന്ന പരിപാടികളെ കുറിച്ചും ഇതിനിടെ വിശദീകരിച്ചു. വലിയ പ്രവര്‍ത്തനങ്ങളാണ് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഭക്ഷ്യവകുപ്പ് നടത്തുന്നത്.
നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന ക്യാമ്പയിന്റെ ഭാഗമായി, ഓപ്പറേഷന്‍ ഷവര്‍മ, ഓപ്പറേഷന്‍ മത്സ്യ, ഓപ്പറേഷന്‍ ജാഗറി, ഓപ്പറേഷന്‍ ഓയില്‍, ഓപ്പറേഷന്‍ ഹോളിഡേ, എന്നിവ ആവിഷ്‌കരിച്ച് നടപ്പിലാക്കി.
ഷവര്‍മ തയ്യാറാക്കുമ്പോഴുള്ള മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി. വിവിധ ഓപ്പറേഷനുകളും കഴിഞ്ഞ ആറുമാസത്തോളമായി ഭക്ഷ്യവകുപ്പ് നടത്തി വരുന്നുണ്ട്.
കഴിഞ്ഞ ജൂലായ് മുതല്‍ ഡിസംബര്‍ വരെ 46928 പരിശോധനകളാണ് സംസ്ഥാനത്ത് നടത്തി. ഇതുവരെ 9248 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. പിഴയായി ഈടാക്കിയത് 97.60 ലക്ഷം രൂപയാണ്. നിയമനടപടികളൂടെ ഭാഗമായി 149 സ്ഥാപനങ്ങളാണ് അടപ്പിച്ചത്.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിരന്തരമായ ഇടപെടലുകളും ഇക്കാലയളവിലുണ്ടായി. 82406 സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷനും, 18037 സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സും ലഭ്യമാക്കി.