പരിശോധന കര്‍ശനമാക്കി ഭക്ഷ്യസുരക്ഷ വകുപ്പ്; ഇന്ന് സംസ്ഥാനത്ത് പൂട്ടിച്ചത് 26 സ്ഥാപനങ്ങള്‍
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഇന്ന് 440 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 11 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 15 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 26 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു. 145 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
എറണാകുളം ജില്ലിയിലെ നാല് ഭക്ഷണശാലകളാണ് പൂട്ടിച്ചത്. 9 സ്ഥാപനങ്ങള്‍ക്ക് പിഴയിട്ടു. എരണാകുളത്ത് അഞ്ച് സ്ഥാപനള്‍ക്ക് നോട്ടീസ് നല്‍കി. സംസ്ഥാനത്ത് കഴിഞ്ഞ ആറ് ദിവസത്തിനിടെ രണ്ട് പേരാണ് ഭക്ഷ്യവിഷബാധയേറ്റ് മരണപ്പെട്ടത്. കോട്ടയത്ത് നഴ്‌സും കാസര്‍കോട് 19കാരിയുമാണ് മരണപ്പെട്ടത്. ഇടുക്കിയില്‍ ഷവര്‍മ്മ കഴിച്ച് ഒരു കുടുംബത്തിലെ ഏഴ് വയസുകാരനടക്കം 3 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു.

അതേസമയം, കാസര്‍കോട് യുവതി മരണപ്പെട്ടത് സെപ്റ്റിസീമിയ വിത്ത് മള്‍ട്ടിപ്പിള്‍ ഓര്‍ഗന്‍സ് ഡിസ് ഫക്ഷന്‍ സിന്‍ഡ്രോം മൂലമെന്ന്ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുന്നതിന് വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എം.വി. രാംദാസ് അറിയിച്ചു.
അഞ്ജുശ്രീയും വീട്ടിലുണ്ടായ അമ്മയും അനുജനും ബന്ധുവായ പെണ്‍കുട്ടിയും കൂടി ഡിസംബര്‍ 31 ന് കുഴി മന്തി, മയോണൈസ്,ഗ്രീന്‍ ചട്ണി ചിക്കന്‍ 65,എന്നിവ കാസര്‍ഗോഡ് അടുക്കത്ത്ബയല്‍ അല്‍ റൊമാന്‍സിയ ഹോട്ടലില്‍ നിന്നു ഓണ്‍ലൈനായി ബുക്ക് ചെയ്ത് വരുത്തിച്ചു കഴിക്കുകയുണ്ടായി. .
പിറ്റേദിവസം രാവിലെ ബന്ധുവായ പെണ്‍കുട്ടിക്കും മരിച്ച കുട്ടിക്കും ഛര്‍ദിയും ക്ഷീണവുമുണ്ടായി. തുടര്‍ന്ന് കാസര്‍കോട് ദേളിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ കാണിക്കുകയും പ്രാഥമിക ചികിത്സ നല്‍കി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ജനുവരി 5ന് വീണ്ടും ദേഹാസ്വസ്ഥത ഉണ്ടായതിനെതുടര്‍ന്നു വീണ്ടും ഇതേ ആശുപത്രിയില്‍ കാണിക്കുകയും രക്തം പരിശോധിക്കുകയും ഐ വി ഫ്ളൂയിഡ് ആന്റി ബയോട്ടിക് ഉള്‍പ്പെടെയുള്ള ചികിത്സ നല്‍കി വീട്ടിലേക്കു മടങ്ങുകയുമായിരുന്നു.
ജനുവരി 6ന് കുട്ടിയുടെ സ്ഥിതി കൂടുതല്‍ ഗുരുതരമായതിനെ തുടര്‍ന്ന് അന്ന് തന്നെ കുട്ടിയെ മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയും ജനുവരി 7 ന് മരണപ്പെടുകയുമായിരുന്നുവെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ഇതിനിടെ, സര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തമാകുന്നുണ്ട്.
ഭക്ഷ്യ വിഷബാധയേറ്റ് പൊതുജനം മരിച്ചുവീഴുമ്പോള്‍ മാത്രം പ്രഹസന സുരക്ഷാ പരിശോധന നടത്തുന്ന കീഴ് വഴക്കം അവസാനിപ്പിച്ച് വര്‍ഷം മുഴുവന്‍ നീളുന്ന ഭക്ഷ്യസുരക്ഷാ റെയ്ഡ് നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു.
ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യവകുപ്പും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളും ഭക്ഷ്യാ സുരക്ഷാ പരിശോധന ശക്തിപ്പെടുത്തുന്നതിന് ഒരു നടപടിയും സ്വീകരിക്കുന്നില്ല.അതിനാലാണ് ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാകാന്‍ കാരണം. ഹോട്ടലുകളില്‍ ഗുണനിലവാരമുള്ള ഭക്ഷണമാണ് വില്‍ക്കുന്നതെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്.വിഷം കലര്‍ന്ന ഭക്ഷണം വിളമ്പുന്നവര്‍ക്കെതിരെ കര്‍ശന ക്രിമിനല്‍ നിയമനടപടി സ്വീകരിക്കണം. കുറ്റമറ്റ പരിശോധന നടത്താന്‍ ഇനിയുമെത്ര ജീവനുകള്‍ ഹോമിക്കേണ്ടി വരുമെന്നും ഇത് ഭക്ഷ്യ സുരക്ഷാ വകുപ്പാണോ അതോ ഭക്ഷ്യ അരക്ഷിതത്വ വകുപ്പാണോയെന്നും സുധാകരന്‍ ചോദിച്ചു.
അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം ഉണരുകയും പേരിന് ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടുന്ന നടപടികള്‍ നടത്തുന്നതും പരിഹാസ്യമാണ്.നിസ്സാര പിഴയീടാക്കി ഹോട്ടലുകള്‍ക്ക് വീണ്ടും പ്രവര്‍ത്താനുമതി നല്‍കുന്നത് വിഷം വിളമ്പുന്നവര്‍ക്ക് നല്‍കുന്ന പ്രോത്സാഹനമാണ്.വര്‍ഷത്തില്‍ കൃത്യമായ പരിശോധന വേണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം പാലിക്കാന്‍ തയ്യാറായിരുന്നെങ്കില്‍ മനുഷ്യ ജീവനുകള്‍ ബലിനല്‍കേണ്ടി വരില്ലായിരുന്നു. ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് രണ്ടു വിലപ്പെട്ട ജീവനുകളാണ് അധികൃതരുടെ അനാസ്ഥകാരണം ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് നഷ്ടമായതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications