പച്ചക്കറികളിലെ വിഷം പരിശോധിക്കാൻ സർക്കാരിന് വഴി ഇല്ല!! എങ്കിലും ശിക്ഷ വ്യാപാരികൾക്ക് തന്നെ!!
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തിക്കുന്ന പച്ചക്കറികൾ അതിർത്തികളിൽ പരിശോധിക്കാൻ സർക്കാരിന് സംവിധാനമൊന്നും ഇല്ലാതിരിക്കെ എങ്ങനെ തങ്ങളെ ശിക്ഷിക്കാൻ കഴിയുമെന്നാണ് വ്യാപാരികൾ ചോദിക്കുന്നത്
കോട്ടയം: പച്ചക്കറികൾ വിഷ രഹിതമാണെന്ന് ഉറപ്പാക്കാൻ കർശന പരിശോധനയ്ക്ക് ഒരുങ്ങുന്നതിന്റെ ഭാഗമായി വിചിത്രമായൊരു മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഭക്ഷ്യ സുരക്ഷ വിഭാഗം. ഓണക്കാലത്ത് സംസ്ഥാനത്തെത്തുന്ന പച്ചക്കറികളിൽ വിഷാംശം കണ്ടെത്തിയാൽ വിൽക്കുന്ന വ്യാപാരികൾക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് ഭക്ഷ്യ സുരക്ഷ വിഭാഗം വ്യാപാരികൾക്ക് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. മംഗളമാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതേസമയം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തിക്കുന്ന പച്ചക്കറികൾ അതിർത്തികളിൽ പരിശോധിക്കാൻ സംസ്ഥാന സർക്കാരിന് സംവിധാനമൊന്നും ഇല്ലാതിരിക്കെ എങ്ങനെ തങ്ങളെ ശിക്ഷിക്കാൻ കഴിയുമെന്നാണ് വ്യാപാരികൾ ചോദിക്കുന്നത്. ഓഗസ്റ്റ് 21 മുതൽ സെപ്തംബർ 31 വരെയുള്ള ദിവസങ്ങളിൽ പച്ചക്കറികളിലെ കീടനാശിനിയുടെ സാന്നിധ്യം പരിശോധിക്കാനാണ് ഭക്ഷ്യ സുരക്ഷ വിഭാഗത്തിൻറെ തീരുമാനം. ഓരോ ജില്ലകളിലും ഇതിനായി മൂന്ന് സ്ക്വാഡുകൾ ഉണ്ടാകും.
ആദ്യ അഞ്ച് ദിവസങ്ങളിൽ പച്ചക്കറികടകളിൽ നിന്നടക്കം സാംപിളുകൾ ശേഖരിച്ച് ലാബുകളിലേക്ക് അയക്കും. എറണാകുളത്തെ സർക്കാര്‍ ലാബിലാണ് പരിശോധന. എന്നാൽ പ്രാഥമിക പരിശോധന ഫലം കിട്ടാൻ രണ്ടാഴ്ച വേണ്ടി വരും. അപ്പോഴേക്കും പച്ചക്കറി പൂർണമായി വിറ്റഴച്ചിട്ടുണ്ടാകും. അതിനാൽ പരിശോധന ഫലം ചെയ്യില്ലെന്നാണ് ആശങ്ക.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന പച്ചക്കറികളിൽ വ്യാപകമായ വിഷം കണ്ടെത്തിയതിനെ തുടർന്നാണ് അതിർത്തികളിൽ പച്ചക്കറികൾ പരിശോധിക്കാൻ സർക്കാർ പദ്ധതിയിട്ടത്. എന്നാൽ ഇത് പ്രായോഗികമല്ലെന്ന് പറഞ്ഞ് ഉപേക്ഷിക്കുകയായിരുന്നു. പദ്ധതി ഉപേക്ഷിച്ച നിലയ്ക്ക് എങ്ങനെ പച്ചക്കറികളിലെ വിഷം കണ്ടെത്തുമെന്നാണ് വ്യവസായികൾ ചോദിക്കുന്നത്. പരിശോധന സംവിധാനം ഇല്ലാത്ത സ്ഥിതിക്ക് പച്ചക്കറികളിൽ വിഷാംശം കണ്ടെത്തിയാൽ തങ്ങൾ എങ്ങനെ കുറ്റക്കാരാകുമെന്നും ഇവർ ചോദിക്കുന്നു.