വിദേശവനിതയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ കൂടി? പ്രതികളുടെ പുതിയ വെളിപ്പെടുത്തൽ
തിരുവനന്തപുരം: വിദേശവനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഇതുവരെ രണ്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രദേശവാസികളായ ഉമേഷ്, ഉദയന്‍ എന്നിവര്‍ ചേര്‍ന്ന് യുവതിയെ വശീകരിച്ച് കണ്ടല്‍ക്കാടിനകത്ത് എത്തിച്ച ശേഷം പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് പോലീസ് ഭാഷ്യം.
വിദേശവനിതയുടെ കൊലപാതകത്തില്‍ ഈ രണ്ട് പ്രതികള്‍ അല്ലാതെ മറ്റാരെങ്കിലും കൂടി പങ്കാളിയായിട്ടുണ്ടോ എന്ന സംശയം പോലീസിന് നേരത്തെ തന്നെയുണ്ട്. ആ സംശയത്തെ സാധൂകരിക്കുന്ന വിവരങ്ങളാണ് പ്രതികള്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ക്രൂരമായി പീഡിപ്പിച്ച് കൊന്നു
വിദേശവനിതയെ കോവളത്ത് നിന്നും കാണാതായത് ഇക്കഴിഞ്ഞ മാര്‍ച്ച് പതിനാലിനാണ്. ചികിത്സയില്‍ കഴിഞ്ഞിരുന്ന ആയുര്‍വേദ കേന്ദ്രത്തില്‍ നിന്നും കോവളത്ത് എത്തിയ യുവതി അപ്രത്യക്ഷയാവുകയായിരുന്നു. പ്രതികളായ ഉമേഷും ഉദയനും ചേര്‍ന്ന് വൈറ്റ് ബീഡി എന്നറിയപ്പെടുന്ന കഞ്ചാവ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ കണ്ടല്‍ക്കാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. പിന്നീട് ഇരുവരും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തു.
ലഹരിയിൽ ബലാത്സംഗം
കഞ്ചാവിന്റെ ലഹരിയില്‍ മയങ്ങിക്കിടന്ന യുവതിയെ രണ്ട് തവണ വീതമാണ് ഉമേഷും ഉദയനും ബലാത്സംഗം ചെയ്തതെന്ന് കുറ്റസമ്മത മൊഴിയില്‍ പറയുന്നു. വൈകിട്ട് ബോധം തെളിഞ്ഞ യുവതി തിരികെ പോകാന്‍ ശ്രമിച്ചപ്പോള്‍ പ്രതികള്‍ കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ആത്മഹത്യയെന്ന് തോന്നിക്കാന്‍ മൃതദേഹം നശിപ്പിക്കാതെ വള്ളിയില്‍ തൂക്കിയിട്ടു. 37 ദിവസങ്ങള്‍ക്ക് ശേഷമാണ് യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെടുക്കുന്നത്.
പിന്നിൽ രണ്ട് പേർ കൂടി
വിദേശവനിതയുടെ കൊലപാതകത്തില്‍ തങ്ങളെ കൂടാതെ മറ്റ് രണ്ട് പേര്‍ക്ക് കൂടി പങ്കുണ്ടെന്ന് ഉമേഷും ഉദയനും വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. കോടതി റിമാന്‍ഡില്‍ വിട്ട പ്രതികള്‍ പോലീസ് ചോദ്യം ചെയ്യലിലാണ് വഴിത്തിരിവാകുന്ന പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. പ്രതികളെ പോലീസ് തിങ്കളാഴ്ച തെളിവെടുപ്പിന് കൊണ്ടുപോകും.
ക്രൂരന്മാരായ കുറ്റവാളികൾ
വിദേശവനിതയുടെ മൃതദേഹം കണ്ടെത്തിയ കണ്ടല്‍ക്കാട് ഏകദേശം പന്ത്രണ്ട് ഏക്കറോളം വരും. പല വ്യക്തികളുടെ കയ്യിലായാണ് ഈ പ്രദേശത്തിന്റെ അവകാശം. ഉദയനും ഉമേഷും അടക്കം നിരവധി ക്രിമിനലുകളും ലഹരി വില്‍പ്പനക്കാരും ഇവിടെ സ്ഥിരമായി എത്താറുണ്ട്. അവര്‍ നേരത്തെയും പല സ്ത്രീകളേയും കുട്ടികളേയും വരെ ഇവിടെ എത്തിച്ച് ലൈംഗികമായി ചൂഷണം ചെയ്തതായി പറയപ്പെടുന്നു. നിരവധി കേസുകളില്‍ നേരത്തെ തന്നെ പ്രതികളാണ് ഉമേഷും ഉദയനും.
സാഹചര്യത്തെളിവുകള്‍ മാത്രം
കേസില്‍ പ്രതികള്‍ക്കെതിരെ ഇതുവരെ സാഹചര്യത്തെളിവുകള്‍ മാത്രമാണ് പോലീസിന്റെ പക്കലുള്ളത് എന്നാണ് സൂചന. ശക്തമായ ശാസ്ത്രീയ തെളിവുകള്‍ ഉണ്ടാക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്. വിദേശവനിതയുടെ ആന്തരികാവയവങ്ങളുടേയും വസ്ത്രങ്ങളുടേയും രാസപരിശോധന പൂര്‍ത്തിയായിട്ടുണ്ട്. രാസപരിശോധനാ റിപ്പോര്‍ട്ട് ചൊവ്വാഴ്ച ചീഫ് കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറും.
വിശദപരിശോധന നടത്തിയേക്കും
37 ദിവസം കാട്ടില്‍ കിടന്ന മൃതദേഹം അഴുകിയിരുന്നതിനാല്‍ പ്രതികള്‍ക്കെതിരെ ശക്തമായ ശാസ്ത്രീയ തെളിവിന്റെ അഭാവമുണ്ട്. അതുകൊണ്ട് തന്നെ യുവതിയുടെ ആന്തരികാവയവങ്ങളുടെ സാമ്പിളുകളും വസ്ത്രങ്ങളും വിദഗ്ധ പരിശോധനയ്ക്ക് ഹൈദരാബാദിലേയോ വിദേശത്തെയോ കെമിക്കല്‍ ലാബുകളിലേക്ക് അയക്കാനും ഉദ്ദേശിക്കുന്നുണ്ട്. യുവതിയുടെ വസ്ത്രങ്ങളിലെ സ്രവം, ബീജം എന്നിവ രാസപരിശോധന നടത്തിയിട്ടുണ്ട്. രാസപരിശോധന വഴി പ്രതികള്‍ക്കെതിരെ ശക്തമായ തെളിവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.