ആദിത്യശ്രീയുടെ മരണം ഫോൺ പൊട്ടിത്തെറിച്ചല്ലെന്ന് ഫോറൻസിക് റിപ്പോർട്ട്; പന്നിപടക്കം കടിച്ചെന്ന് സൂചന
തൃശൂർ: തിരുവില്വാമല പട്ടിപറമ്പ് സ്വദേശിനി എട്ടുവയസുകാരി ആദിത്യശ്രീ മരിച്ച സംഭവത്തിൽ വൻ വഴിത്തിരിവ്. കുട്ടിയുടെ മരണം ഫോൺ പൊട്ടിത്തെറിച്ചല്ല മറിച്ച് സ്ഫോടക വസ്തു കടിച്ചതാകാമെന്നാണ് ഫോറൻസിക് റിപ്പോർട്ട്. പൊട്ടാസ്യം ക്ലോറേറ്റ്, സൾഫർ എന്നിവയുടെ സാന്നിധ്യം കുട്ടിയുടെ മൃതദേഹത്തിൽ ഉണ്ടായിരുന്നുവെന്നാണ് ഫോറൻസിക് പരിശോധനയിലെ കണ്ടെത്തൽ. വീട്ടുപറമ്പിൽ നിന്നും കിട്ടിയ പന്നിപടക്കം കഴിച്ചതാകാം അപകടത്തിന് കാരണം എന്നാണ് വിലയിരുത്തൽ. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
ഏപ്രിൽ 26 നായിരുന്നു പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെയും സൗമ്യയുടെയും മകൾ ആദിത്യശ്രീ മരിച്ചത്. കുട്ടി ഫോണിൽ വീഡിയോ കാണുന്നതിനിടയിൽ ഫോൺ പൊട്ടിത്തെറിച്ച് മരിച്ചെന്നായിരുന്നു വീട്ടുകാരുടെ മൊഴി. കുട്ടിയുടെ മുത്തശ്ശി മാത്രമായിരുന്നു ഈ സമയം വീട്ടിൽ ഉണ്ടായിരുന്നത്. കുട്ടി പുതപ്പിനുള്ളിൽ കിടന്ന് ഗെയിം കളിക്കുകയായിരുന്നുവെന്നാണ് മുത്തശ്ശി നൽകിയ മൊഴി. ഇതിനിടയിലായിരുന്നു അപകടം നടന്നത്.

അതേസമയം കുട്ടി അമിതമായി ഫോൺ ഉപയോഗികാറില്ലെന്നായിരുന്നു പിതാവ് അശോകൻ നൽകിയ മൊഴി. ഈ ഫോൺ ഉപയോഗിച്ച് അപകടത്തിന് തൊട്ട് മുൻപ് കുട്ടി തന്നെ വിളിച്ചിരുന്നതായും അശോകൻ പോലീസിന് മൊഴി നൽകിയിരുന്നു. ഫോണിലെ ബാറ്ററി പൊട്ടിത്തെറിച്ചതാകാം അപകടത്തിന് കാരണമായതെന്നായിരുന്നു പ്രാഥമിക നിഗമനം. അപകടത്തിന് ശേഷം ഫോണിന്റെ ഡിസ്പ്ലേ പൊട്ടുകയും ബാറ്ററിയുടെ ഭാഗം വീർക്കുകയും ചെയ്ത തരത്തിലാണു ഫോൺ കണ്ടെത്തിയത്. അതേസമയം ഫോൺ പൂർണമായി തകർന്നിട്ടില്ലായിരുന്നു.
മൊബൈലിലെ ബാറ്ററി മുൻപ് പാലക്കാട് കമ്പനി സർവ്വീസ് സെന്ററിൽ കൊടുത്ത് മാറ്റിയിരുന്നതായി അശോകൻ പോലീസിനെ അറിയിച്ചിരുന്നു. തുടർന്ന് മൊബൈലിലേത് ഒറിജിനല്‍ ബാറ്ററിയാണോ എന്ന് പോലീസ് പരിശോധിച്ചിരുന്നു. തലയ്ക്കേറ്റ പരുക്കും തലച്ചോറിലെ രക്തസ്രാവവുമാണ് കുട്ടിയുടെ മരണകാരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ കുട്ടിയുടെ ശരീരത്തിലെ മുറിവുകള്‍ ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടായതല്ലെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.തുടര്‍ന്നാണ് ഫോണിന്റെ അവശിഷ്ടങ്ങളും കിടക്കയുടെ ഭാഗങ്ങളും രാസപരിശോധക്ക് അയച്ചത്.
അതേസമസമയം പന്നിപ്പടക്കം ലഭിക്കാൻ യാതൊരു സാഹചര്യവും ഇല്ലാത്ത പ്രദേശമാണ് ഇവരുടെ വീടിരിക്കുന്ന സ്ഥലം എന്നാണ് വീട്ടുകാർ പറയുന്നത്. അങ്ങനെയെങ്കിൽ എങ്ങനെയാണ് ആദിത്യശ്രീക്ക് സ്ഫോടക വസ്തു ലഭിച്ചതെന്നാണ് പോലീസ് അന്വേഷിക്കുന്നത് പറഞ്ഞു. ഫൊറൻസിക് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ കുടുംബാംഗങ്ങളുടെ ഉൾപ്പെടെ മൊഴി വീണ്ടും രേഖപ്പെടുത്തി.












Click it and Unblock the Notifications