അതിരപ്പിള്ളിയിൽ കാട്ടുതീ പടരുന്നു! തീ അണയ്ക്കാൻ 60 അംഗ സംഘം വനത്തിനുള്ളിലേക്ക്...
കാട്ടുതീ അണയ്ക്കാനായി വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും രാവിലെ മുതൽ ശ്രമം തുടങ്ങിയിട്ടുണ്ടെങ്കിലും ഇതുവരെ പൂർണ്ണമായും തീ അണയ്ക്കാൻ സാധിച്ചിട്ടില്ല.
Recommended Video
തൃശൂർ: തേനി ദുരന്തത്തിന്റെ നടുക്കം വിട്ടുമാറും മുൻപേ കേരളത്തിലെ വനമേഖലയിലും കാട്ടുതീ പടരുന്നു. ചാലക്കുടി, വാഴച്ചാൽ വനം ഡിവിഷനുകൾക്ക് കീഴിലെ അതിരപ്പിള്ളി പിള്ളപ്പാറയിലും, വടാമുറിയിലുമാണ് ചൊവ്വാഴ്ച രാവിലെ മുതൽ കാട്ടുതീ പടർന്നു പിടിക്കുന്നത്.
കാട്ടുതീ അണയ്ക്കാനായി വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും രാവിലെ മുതൽ ശ്രമം തുടങ്ങിയിട്ടുണ്ടെങ്കിലും ഇതുവരെ പൂർണ്ണമായും തീ അണയ്ക്കാൻ സാധിച്ചിട്ടില്ല. അതേസമയം, കൊന്നക്കുഴി, ചായ്പ്പൻകുഴി, കൊടപ്പൻകല്ല് എന്നിവടങ്ങളിലെ കാട്ടുതീ പൂർണ്ണമായും കെടുത്തിയെന്നാണ് വിവരം. ഇവിടങ്ങളിൽ മുപ്പത് ഹെക്ടറോളം വരുന്ന അടിക്കാട് പൂർണ്ണമായും കത്തിനശിച്ചു. കൊടപ്പൻകല്ലിലെ തീ അണച്ചതിന് പിന്നാലെയാണ് പിള്ളപ്പാറയിലും വടാമുറിയിലും കാട്ടുതീ പടർന്നത്.
അറുപതംഗ സംഘം...
ചാലക്കുടി, വാഴച്ചാൽ ഡിവിഷനു കീഴിൽ പടർന്നു പിടിക്കുന്ന കാട്ടുതീ അണയ്ക്കാനായി വനം വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള 60 അംഗ സംഘം കാട്ടിലെത്തിയിട്ടുണ്ട്. ഇവർ വിവിധ ചെറുസംഘങ്ങളായി തിരിഞ്ഞാണ് നിലവിൽ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. എന്നാൽ തീ പിടുത്തമുണ്ടായ വനമേഖലയിലേക്ക് വെള്ളം എത്തിക്കാൻ സാധിക്കാത്തതാണ് തീ അണയ്ക്കാൻ തടസം സൃഷ്ടിക്കുന്നത്. ഇതിനുപുറമേ ചെങ്കുത്തായ മലകളും പാറക്കെട്ടുകളും രക്ഷാപ്രവർത്തകർക്ക് പ്രയാസമുണ്ടാക്കുന്നു. അടിക്കാടുകളിലാണ് തീ പടർന്നു പിടിക്കുന്നതെന്നതിനാൽ കാട്ടുതീ കെടുത്താനുള്ള ദൗത്യം ശ്രമകരമാണ്. ഇതുകൂടാതെ വൻ മരങ്ങളിലേക്ക് തീ പടരുന്നതും, കനത്ത വെയിലും കാട്ടുതീ വ്യാപിക്കാൻ കാരണമാകുന്നു.
വനത്തിൽ...
വാഴച്ചാൽ, അതിരപ്പള്ളി മേഖലയിൽ കഴിഞ്ഞ രണ്ടു ദിവസമായി കാട്ടുതീയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. വടപ്പാറ വനമേഖലയിൽ പടർന്ന കാട്ടുതീ മണിക്കൂറുകൾക്ക് ശേഷമാണ് അണയ്ക്കാനായത്. എന്നാൽ ഇവിടെയും പൂർണ്ണമായും തീ അണച്ചിട്ടില്ലെന്നാണ് വിവരം. അതിനാൽ കനലുകളിൽ നിന്ന് വീണ്ടും തീ പടരാനുള്ള സാദ്ധ്യതയുണ്ട്. നിലവിൽ കൂടുതൽ മേഖലകളിലേക്ക് തീ പടരാതിരിക്കാനാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ശ്രദ്ധിക്കുന്നത്. ഇതിനായി തീ പടർന്നു പിടിക്കുന്നതിന്റെ സമീപ പ്രദേശങ്ങളിൽ പ്രതിരോധം തീർത്തിട്ടുണ്ട്. അതേസമയം, ഈ മേഖലയിൽ ട്രക്കിങ് ഉൾപ്പെടെയുള്ളവയ്ക്ക് കർശന നിരോധനമുള്ളതിനാൽ സഞ്ചാരികളാരും വനത്തിനുള്ളിൽ ഇല്ലെന്നാണ് വിവരം. വിനോദസഞ്ചാര കേന്ദ്രമായ അതിരപ്പള്ളിയിൽ എത്തുന്നവർ അനധികൃതമായി വനത്തിൽ പ്രവേശിക്കാറുണ്ടെങ്കിലും ഈ ദിവസങ്ങളിൽ അങ്ങനെയാരും കാട്ടിലേക്ക് കടന്നിട്ടില്ലെന്ന് വനംവകുപ്പും നാട്ടുകാരും സ്ഥിരീകരിച്ചു.
നിരോധനം..
അപകട സാദ്ധ്യത കണക്കിലെടുത്ത് ചാലക്കുടി, വാഴച്ചാൽ ഡിവിഷനുകൾക്ക് കീഴിലെ വനമേഖലയിൽ പ്രവേശിക്കുന്നതിനും ട്രക്കിങ് നടത്തുന്നതിനും നേരത്തെ നിരോധനമേർപ്പെടുത്തിയിരുന്നു. എന്നാൽ സാഹസിക പ്രിയരായ സഞ്ചാരികൾ ഇടയ്ക്കിടെ ഈ മേഖലയിലൂടെ ട്രക്കിങ് നടത്താറുണ്ട്. ഇവിടെനിന്നും ഷോളയാറിലേക്കുള്ള ട്രക്കിങാണ് സഞ്ചാരികൾക്ക് ഏറെ പ്രിയം. വനംവകുപ്പിന്റെ ശക്തമായ നിരീക്ഷണമുള്ളതിനാൽ അനധികൃതമായി വനത്തിൽ പ്രവേശിക്കുന്നവരെ ഉടൻതന്നെ പിടികൂടി പുറത്തേക്കയക്കാറാണ് പതിവ്. അതേസമയം, പ്ലാന്റേഷൻ കോർപറേഷന്റെ തോട്ടങ്ങളിൽ എത്തുന്ന വിനോദസഞ്ചാരികൾ വനത്തിൽ ട്രക്കിങ് നടത്താറുണ്ട്. ഇതിനെതിരെ വനംവകുപ്പ് പ്ലാന്റേഷൻ കോർപ്പറേഷന് മുന്നറിയിപ്പ് നൽകിയിരുന്നു. തൃശൂർ ജില്ലയിൽ പീച്ചി വനമേഖലയിൽ മാത്രമേ ട്രക്കിങിന് അനുമതിയുള്ളു.
ദുരന്തം...
കഴിഞ്ഞദിവസം തേനിയിലുണ്ടായ കാട്ടുതീയിൽ ട്രക്കിങിന് എത്തിയ 11 പേരാണ് വെന്തുമരിച്ചത്. നിരവധിപേർക്ക് കാട്ടുതീയിൽപ്പെട്ട് പൊള്ളലേൽക്കുകയും ചെയ്തു. ഇവരിൽ പത്തിലേറെ പേരുടെ നില ഗുരുതരമാണ്. ട്രക്കിങ് നിരോധിച്ചിട്ടുള്ള കൊളുക്കുമല, കുരങ്ങിണി വനത്തിലൂടെയാണ് ചെന്നൈയിൽ നിന്നുള്ള സഞ്ചാരികൾ യാത്ര ചെയ്തത്. എന്നാൽ ഞായറാഴ്ച വൈകീട്ടോടെയുണ്ടായ കാട്ടുതീയിൽ ഇവർ വനത്തിനുള്ളിൽ കുടുങ്ങിപ്പോയി. തീ പടരുന്നത് കണ്ട് ഭയന്ന് എല്ലാവരും ചിതറിയോടി. ഇതോടെ പലരും പാറക്കെട്ടുകളിൽ കുടുങ്ങിപ്പോകുകയും അഗ്നിക്കിരയാകുകയും ചെയ്തു. തേനി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ എല്ലാ വനമേഖലയിലും ട്രക്കിങിന് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
അവളുടെ വസ്ത്രം മുഴുവന് കത്തിയമര്ന്നപ്പോൾ, പാതികത്തിയ വസ്ത്രം നൽകി... പക്ഷേ, മധുവിധു തീരുംമുമ്പേ...
മീശപ്പുലിമലയിൽ മഞ്ഞു വീഴുന്നത് കാണാൻ പോയവർ സിഗരറ്റ് വലിച്ചിട്ടു? കൊളുക്കുമല കത്തിയമർന്നു...
കൂട്ടുകാരിയുടെ വീട്ടിലെത്തിയ പ്ലസ് വൺ വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ!