കോൺഗ്രസ് പുറത്താക്കിയ പിഎസ് പ്രശാന്ത് സിപിഎമ്മിൽ ചേർന്നു
തിരുവനന്തപുരം; കോൺഗ്രസ് പുറത്താക്കിയ പിഎസ് പ്രശാന്ത് സിപിഎമ്മിൽ ചേർന്നു. എകെജി സെന്ററില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശം. ഡിസിസി അധ്യക്ഷ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു പിഎസ് പ്രശാന്ത് കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞത്. തുടർന്ന് പ്രശാന്തിനെ പുറത്താക്കിയതായി കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. പ്രശാന്തിന്റെ സിപിഎം പ്രവേശം കോൺഗ്രസിന് കടുത്ത ക്ഷീണമാകും.
ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ നെടുമങ്ങാട് നിന്നുള്ള യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു പ്രശാന്ത്. തിരഞ്ഞെടുപ്പിനിടയിൽ തന്നെ പാർട്ടിക്കുള്ളിൽ പടലപിണക്കങ്ങൾ രൂക്ഷമായിരുന്നു. തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ മുതിർന്ന നേതാക്കൾ സഹകരിച്ചില്ലെന്ന ആരോപണമായിരുന്നു പ്രശാന്ത് ഉയർത്തിയത്. നെടുമങ്ങാട് സീറ്റ് മോഹം വെച്ച് പുലർത്തിയ പാലോട് രവിയ്ക്കെതിരെയായിരുന്നു പ്രശാന്തിന്റെ ആരോപണം. തന്നെ തോൽപ്പിക്കാനും പാലോട് രവി ശ്രമിച്ചുവെന്ന ആരോപണം പ്രശാന്ത് ഉയർത്തിയിരുന്നു.
ഈ ആരോപണങ്ങൾ നിലനിൽക്കുന്നതിനിടയിലായിരുന്നു പാലോട് രവിയെ പാർട്ടി ജില്ലാ അധ്യക്ഷനായി കോൺഗ്രസ് പ്രഖ്യാപിച്ചത്. ഇതോടെ നേതൃത്വത്തിനെതിരെ പ്രശാന്ത് രംഗത്തെത്തുകയായിരുന്നു. വർഗീയത പ്രോൽസാഹിപ്പിക്കുന്ന ആളാണ് പാലോട് രവി. പാലോട് രവിക്കെതിരെ താൻ തെളിവ് സഹിതം പരാതി നൽകിയിയിരുന്നു. പാലോട് രവിക്കെതിരെ നടപടി എടുത്തില്ലെങ്കിലും സ്ഥാനമാനങ്ങൾ നൽകരുതെന്നായിരുന്നു പ്രശാന്തിന്റെ ആവശ്യം. മാത്രമല്ല കോൺഗ്രസ് സംഘടന ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെതിരേയും അദ്ദേഹം ഗുരുതരമായ ആരോപണങ്ങൾ ഉയർത്തി രാഹുൽ ഗാന്ധിയ്ക്ക് പ്രശാന്ത് കത്തയച്ചിരുന്നു.
കെ സി വേണുഗോപാലാണ് കേരളത്തിൽ കോൺഗ്രസ് സംഘടന തകർച്ചയ്ക്ക് കാരണമെന്നായിരുന്നു പ്രശാന്തിന്റെ ആക്ഷേപം. കെസി വേണുഗോപാൽ ബിജെപി ഏജന്റാണ്. പ്രസിഡന്റ് പട്ടികയില്‍ രണ്ടുപേര്‍ ഒഴികെ എല്ലാം വേണുഗോപാലിന്‍റെ ആളുകളാണെന്നും പുതിയ ഗ്രൂപ്പുണ്ടാക്കാനാണ് കെസി ശ്രമിക്കുന്നതെന്നും പ്രശാന്ത് കുറ്റപ്പെടുത്തിയിരുന്നു.
അതേസമയം പാർട്ടിക്കെതിരെ പരസ്യമായി രംഗത്തെത്തിയതോടെ പിഎസ് പ്രശാന്തിനെ പുറത്താക്കിയതായി കെപിസിസി അധ്യക്ഷൻ കെസി വേണുഗോപാൽ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നായിരുന്നു പ്രശാന്തിനെ പുറത്താക്കിക്കൊണ്ട് കെ സുധാകരൻ വ്യക്തമാക്കിയത്.
അതേസമയം പുറത്താക്കിയതിന് പിന്നാലെ പ്രശാന്ത് എങ്ങോട്ടാണെന്നുള്ള ചർച്ചകൾ ശക്തമായിരുന്നു. പ്രശാന്ത് എൻസിപിയിലേക്ക് പോയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്താമയിരുന്നു.അതിനിടയിലാണ് ഇപ്പോൾ സിപിഎമ്മിൽ ചേർന്നത്. അതേസമയം പാർട്ടി പ്രവേശനത്തിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തെ പ്രശാന്ത് രൂക്ഷമായി വിമർശിച്ചു. ഹൈക്കമാൻഡിൻ്റെ പ്രവർത്തനം ജനാധിപത്യമില്ലാത്ത രീതിയിലേക്ക് മാറിയെന്ന് പ്രശാന്ത് പറഞ്ഞു.
കോണഅഗ്രസ് അച്ചടക്കം ഇല്ലാത്ത പ്രസ്ഥാനമായി മാറി. സ്ഥാനാർത്ഥിയായ തനിക്ക് പോലും സാധിക്കാത്ത രാഷ്ട്രീയ പ്രവർത്തനം നടത്താൻ പറ്റാത്ത രീതിയിലാണ് കോൺഗ്രസിലെ അവസ്ഥ മാറി കഴിഞ്ഞു. സ്വസ്ഥമായി ജനങ്ങൾക്കിടയിൽ പൊതുപ്രവർത്തനം നടത്തുകയെന്നതാണ് രാഷ്ട്രീയ പ്രവർത്തകന്റെ ആഗ്രഹം. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ആഴത്തില്‍ ഇടപെടുന്ന ഒരു പാര്‍ട്ടിയെന്ന നിലയിലാണ് സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്നും പ്രശാന്ത് പറഞ്ഞു.
യാതൊരു ഉപാധികളും ഇല്ലാതെയാണ് താൻ സിപിഎമ്മിൽ എത്തിയത്. മനസമാധാനത്തോടെ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുക മാത്രമാണ് ലക്ഷ്യം.പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും വളരെ ആത്മാര്‍ത്ഥതയോടെ നിര്‍വഹിക്കും. ഒരിക്കലും പ്രതീക്ഷിക്കാത്ത സ്വീകരണമാണ് സിപിഎമ്മിൽ തനിക്ക് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രശാന്ത് സിപിഎ്മ്മിലെത്തിയതോടെ മുൻ എംഎൽഎയും പാലക്കാട്ടെ മുതിർന്ന നേതാവുമായ എവി ഗോപിനാഥിന്റെ നിലപാടാണ് ഇപ്പോൾ ഉറ്റുനോക്കപ്പെടുന്നത്. പ്രശാന്ത് സിപിഎമ്മിലെത്തും എന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടിയിലേക്കും പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ജനങ്ങളുടെ അഭിപ്രായം നേരിട്ടറിഞ്ഞതിന് ശേഷമാകും തന്റെ തുടർ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Recommended Video