കോണ്‍ഗ്രസില്‍ നിരവധി അസംതൃപ്തർ; യഥാർത്ഥ പ്രവർത്തകരെ അവഗണിച്ചു: നേതൃത്വത്തിനെതിരെ എംബി മുരളീധരന്‍
കൊച്ചി: കെവി തോമസിന് പിന്നാലെ എറണാകുളത്തെ മറ്റൊരു പ്രമുഖ കോണ്‍ഗ്രസ് നേതാവും പാർട്ടി വിട്ട് ഇടതുചേരിയില്‍ ചേർന്നു. എറണാകുളം ഡി സി സി ജനറൽ സെക്രട്ടറി എം ബി മുരളീധരനാണ് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കാന്‍ തീരുമാനിച്ചത്. പാലാരിവട്ടത്ത് ജോ ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണ കമ്മിറ്റി ഓഫീസില്‍ എം സ്വരാജ് അടക്കമുള്ള നേതാക്കള്‍ക്കൊപ്പം വാർത്താ സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ടാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചെന്നും തൃക്കാര ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫിന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും എംബി മുരളീധരന്‍ വണ്‍ ഇന്ത്യ മലയാളത്തോട് വ്യക്തമാക്കി.
'ദിലീപിനെതിരെ കേസെടുക്കാതിരിക്കാന്‍ 50 ലക്ഷം': ആ ശബ്ദം ആരുടേത്, ശരത്ത് പറയുന്നത് ഇങ്ങനെ
സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് യു ഡി എഫ് നേതൃത്വത്തിനെതിരെ രൂക്ഷമായി വിമർശനവും എംബി മുരളീധരന്‍ ഉയർത്തി. വ്യക്തിപരമായി പിടി തോമസിന്റെ കുടുംബവുമായി യാതൊരു പ്രശ്നമില്ല. എന്നാല്‍ ഒരു തിരഞ്ഞെടുപ്പാവുമ്പോള്‍ പാർട്ടിയുടെ സജീവ പ്രവർത്തകർക്കാണ് പ്രധാന്യം കൊടുക്കേണ്ടത്. പിടി തോമസ് വിടപറഞ്ഞ സ്ഥിതിക്ക് പാർട്ടിക്ക് ആ കുടുംബത്തിന് എന്തെങ്കിലും സഹായം നല്‍കണമെങ്കില്‍ സ്ഥാനാർത്ഥിത്വം തന്നെ നല്‍കേണ്ട ആവശ്യമെന്താണ്. സഹായിക്കാന്‍ മറ്റ് പല മാർഗ്ഗങ്ങളും ഉണ്ടല്ലോ. പാർട്ടിക്ക് ഭരണം ലഭിക്കുമ്പോള്‍ പെന്‍ഷന്‍ ഉള്‍പ്പെടെ ലഭിക്കുന്ന പദവികളില്‍ ഉമയെ നിയമിക്കാന്‍ സാധിക്കും. ആ രീതിയില്‍ അവരെ സഹായിക്കണമെന്നായിരുന്നു എന്റെ അഭിപ്രായമെന്നും എംബി മുരളധീരന്‍ അഭിപ്രായപ്പെടുന്നു.
തിരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിത്വത്തിലേക്ക് ആദ്യം പരിഗണിക്കേണ്ടത് പാർട്ടിക്ക് വേണ്ടി വർഷങ്ങളായി പണിയെടുക്കുന്നവർക്കാണ്. മഴയത്തും വെയിലത്തും പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച്, പൊലീസിന്റെ മർദ്ദനങ്ങളേറ്റുവാങ്ങിയ നിരവധി പ്രവർത്തകർ മണ്ഡലത്തില്‍ കോണ്‍ഗ്രസിനുണ്ട്. അവരെ അംഗീകരിക്കുന്നതിന് പകരമാണ് ഇത്തരത്തിലുള്ള ചില തീരുമാനങ്ങള്‍ പാർട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്. ഇക്കാര്യത്തില്‍ വ്യക്തമായ അഭിപ്രായ വ്യത്യാസം പലർക്കുമുണ്ട്. യുഡിഎഫ് ക്യാമ്പിനുള്ളില്‍ തന്നെ ഉമയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ അമർഷം ശക്തമാണ് വരും ദിവസങ്ങളില്‍ സി പി എം നേതൃത്വത്തിന്റെ നിർദേശം അനുസരിച്ച് മണ്ഡലത്തില്‍ ഇടത് സ്ഥാനാർത്ഥിയുടെ പ്രചരണത്തില്‍ സജീവമാവും. പ്രചരണ രംഗത്ത് ശക്തമായി മുന്നേറാന്‍ ഇടത് സ്ഥാനാർത്ഥിക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും തികച്ചും ജനാധിപത്യ വിരുദ്ധമായ രീതിയിലുള്ള പെരുമാറ്റമാണ് ഉണ്ടായത്. കെ സുധാകരന്റെ ശൈലി എന്താണെന്ന് നമുക്ക് അറിയാം. അതുകൊണ്ട് അത് കാര്യമാക്കാറില്ല. എന്നാല്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഭാഗത്ത് നിന്നും ഉണ്ടായ പെരുമാറ്റം ഞെട്ടിച്ചു. അത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കി. സാധാരണ പ്രവർത്തകരെ അംഗീകരിക്കുന്ന ഒരു തരത്തില്ല പാർട്ടി നേതൃത്വത്തിന്റെ പുതിയ നയങ്ങള്‍. അത് വളരെ മോശമായ രീതിയില്‍ കോണ്‍ഗ്രസിനെ ബാധിക്കും എന്നതില്‍ തർക്കമില്ല. ഇത്തരത്തിലുള്ള കൊഴിഞ്ഞു പോക്ക് ഇനിയും ഉണ്ടാവും.
പ്രതിപക്ഷ നേതാവ് ഇന്ന് അവകാശപ്പെട്ടത് എറണാകുളത്തെ നേതാക്കളുമായി കൂടിയാലോചന നടത്തിയതിന് ശേഷമാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയതെന്നാണ്. എന്നാല്‍ അങ്ങനെയൊരു കൂടിയാലോചനയുണ്ടായിട്ടുള്ള കാര്യം എനിക്ക് അറിയില്ല. ജില്ലയിലെ ഒരു ജനറല്‍ സെക്രട്ടറിയാണ് ഞാന്‍. ഇനി ഞാന്‍ അറിയാതെ പോയതാണെങ്കില്‍ ഇത്തരമൊരു കൂടിയാലോചന നടന്നോയെന്ന് മറ്റ് ഭാരവാഹികളോടും രണ്ട് ബ്ലോക്ക് പ്രസിഡന്റുമാരോടും മണ്ഡലം പ്രസിഡന്റുമാരോടും ചോദിച്ചിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ ഒരു ചർച്ച നടന്നതായി പറഞ്ഞിട്ടില്ല.
അതുകൊണ്ട് തന്നെ അത്തരമൊരു ചർച്ച നടന്നിട്ടില്ലെന്ന് തന്നെയാണ് മനസ്സിലാക്കുന്നത്. ഇക്കാര്യത്തില്‍ നിയോജക മണ്ഡലത്തില്‍ ഏറ്റവും പ്രധാനപ്പെട്ട 20 ആളുകളുമായിട്ടാണ് ചർച്ച നടത്തേണ്ടത്. അവരുമായി യാതൊരു വിധത്തിലുള്ള കൂടിയാലോചനകളും നടന്നതായി അറിവില്ല. ചർച്ചകളില്ലാതെ തീരുമാനം എടുക്കുന്നതിലെ എതിർപ്പ് നേതൃത്വത്തെ അറിയിച്ചിട്ട് അത് പരിഗണിക്കാന്‍ പോലും അവർ തയ്യാറായില്ല. എല്ലാവരുടുമായി കൂടിയാലോചിച്ച് എടുത്ത തീരുമാനമാണെന്നും അത് അംഗീകരിച്ച് മുന്നോട്ട് പോകണമെന്നുമായിരുന്നു നിർദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.