ശബരിമല വിധി; വിശ്വാസികൾക്ക് അനുകൂലമായിരിക്കുമെന്നാണ് പ്രതീക്ഷ: പ്രയാർ ഗോപാലകൃഷ്ണൻ!
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിധിയിൽ പുനഃപരിശോധന ഹർജികളിൽ സുപ്രീംകോടതി ഇന്ന് വിധി പറയാനിരിക്കെ പ്രതികരണവുമായി ദേവസ്വം ബോർഡ് മുൻ ചെയർമാൻ പ്രയാർ ഗോപാലകൃഷ്ണൻ രംഗത്ത്. അയോധ്യ വിധിയുമായി ബന്ധപ്പെടുത്തുമ്പോള്‍ വിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച സുപ്രീം കോടതിയുടെ വിധി പുനഃപരിശോധിക്കണോ വേണ്ടയോ എന്നത് സംബന്ധിച്ച് ഇന്ന് ഭരണഘടനാ ബഞ്ചിന്റെ വിധി വരാനിരിക്കെയാണ് പ്രയാർ ഗോപാലകൃഷ്ണന്റെ പ്രതികരണം. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് വിധി പറയുന്നത്.
1991 മുതൽ തുടരുന്ന നിയമപോരാട്ടമാണ് ശബരിമല കേസ്. 2018 സെപ്റ്റംബര്‍ 28ലെ വിധിക്ക് ശേഷം വലിയ വാദങ്ങളും സംഘർഷങ്ങളുമാണ് ശബരിമലയെ ചൊല്ലി ഉണ്ടായത്. തുടർന്ന് യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയുമായി ബന്ധപ്പെട്ട് 56 റിവ്യൂ ഹർജികളാണ് സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ടത്. റിട്ട് ഹർജികളും സർക്കാരിന്റെ ഹർജികളും ചേർത്ത് മൊത്തം 65 ഹർജികൾ കോടതിയിലെത്തി.
രാവിലെ പത്തരയ്ക്ക് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് വിധി പറയുക. എല്ലാപ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതിയുടെ വിധി പുനഃപരിശോധിക്കണോ വേണ്ടയോ എന്നതിലാണ് വിധി. വിശ്വാസവും ലിംഗസമത്വവും ഏറെ ചർച്ച ചെയ്യപ്പെട്ട ശബരിമല വിധിയിൽ പുനഃസംഘടിപ്പിച്ച ഭരണഘടന ബെഞ്ചിന്റെ നിലപാട് എന്താകുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് എല്ലാവരും.
സുപ്രീംകോടതിയുടെ ചരിത്രത്തിൽ തന്നെ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി അപൂർവമായി മാത്രമാണ് പുനപരിശോധിച്ചിട്ടുള്ളതെന്നതും പ്രത്യേകതയാണ്. പുനഃപരിശോധന ഹർജികൾ തള്ളി ശബരിമല നിയമപോരാട്ടത്തിന് അവസാനമുണ്ടാകുമോ അതോ ഹർജികൾ വിശദമായി പരിഗണിക്കാൻ തീരുമാനിക്കുമോ എന്ന കാര്യത്തിൽ ഇന്നത്തെ വിധിയോടെ തീരുമാനമുണ്ടാകും.