Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിനിട്ടു ആപ്പ് പണിയാനുള്ള കുതന്ത്രങ്ങളില്‍ നിന്ന് സിഎജി പിന്മാറിയിട്ടില്ല; തുറന്നടിച്ച് തോമസ് ഐസക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്ന സിഎജി റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 1.02 ശതമാനം സംസ്ഥാനത്ത് പൊതുകടം വര്‍ദ്ധിച്ചെന്നും റവന്യു വരുമാനത്തിന്റെ ഭൂരിഭാഗവും വായ്പ തിരിച്ചടവിന് ഉപയോഗിക്കേണ്ട സാഹചര്യമാണുള്ളതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍ ഇപ്പോഴിത് ഈ റിപ്പോര്‍ട്ടിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. ഒരു ഭരണഘടനാ സ്ഥാപനം നിഷിപ്ത താല്പര്യങ്ങളുടെ ചട്ടുകമായി ഇത് പോലെ അധഃപതിക്കരുതെന്ന് തോമസ് ഐസക്ക് പറഞ്ഞു. കേരളത്തിനിട്ടു ആപ്പ് പണിയാനുള്ള കുതന്ത്രങ്ങളില്‍ നിന്ന് സിഎജി പിന്മാറിയിട്ടില്ലെന്നും അ്‌ദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

1

കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ ഏറ്റവും നല്ല ധനകാര്യ വര്‍ഷം 2019 -20 ആണ്. രണ്ട് മഹാപ്രളയങ്ങളെ നാട് അതിജീവിച്ച കാലം . സി എ ജി യുടെ സ്റ്റേറ്റ് ഫിനാന്‍സ് ഓഡിറ്റ് റിപ്പോര്‍ട് 2019 -20 ല്‍ ഇതിനു ആധാരമായ കണക്കുകള്‍ നല്‍കിയിട്ടുണ്ട് . പ്രളയാനന്തര കേരളത്തിലെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 9.34 % ആണ് . രാജ്യത്തിന്റേത് 7.21 % മാത്രം ആണ് . സംസ്ഥാന സര്‍ക്കാരിന്റെ ധനകമ്മി മുന്‍വര്‍ഷത്തെ 3.5 % ല്‍ നിന്ന് 2.8 % ആയി കുറഞ്ഞു . റവന്യൂ കമ്മി 2.2% ല്‍ നിന്ന് 1.7% ആയി കുറഞ്ഞു. 2016 -17 ല്‍ ധനകമ്മി 4.2 % ഉം റവന്യു കമ്മി 2.4 % ആയിരുന്നു. അഥവാ . 2016 -17 മുതല്‍ കേരളത്തിന്റെ ധനകാര്യ സ്ഥിതി കൂടുതല്‍ സുസ്ഥിരമായി തീര്‍ന്നു.

2

എന്നാല്‍ എന്തായിരുന്നു മാധ്യമങ്ങളുടെ തലക്കെട്ട് . 'സംസ്ഥാനത്ത് ഗുരുതരമായ സാമ്പത്തീക പ്രതിസന്ധി' . 'കമ്മി കൂടി കേരളം കടക്കെണിയിലേക്ക്'. ഈ മറിമായം സി ആന്‍ഡ് എ ജി സൃഷ്ടിച്ചതാണ്. അങ്ങനെയങ്ങ് കേരളം മെച്ചപ്പെടാന്‍ പാടില്ലല്ലോ. അത് കൊണ്ട് 'പോസ്റ്റ് ഓഡിറ്റ് കണ്ടെത്തല്‍' എന്നൊരു ഭാഗം കൂട്ടി ചേര്‍ത്തു . അതിലാണ് കിഫ്ബിയുടെയും പെന്‍ഷന്‍ ഫണ്ടിന്റെയും വായ്പകള്‍ കൂട്ടി ചേര്‍ത്ത് കേരളത്തെ കടക്കെണിയില്‍ ആഴ്ത്തിയത്. ഇതായി പിന്നീട് മാധ്യമങ്ങളുടെ തലവാചകങ്ങള്‍. കേരളത്തിനിട്ടു ആപ്പ് പണിയാനുള്ള കുതന്ത്രങ്ങളില്‍ നിന്ന് സി എ ജി പിന്മാറിയിട്ടില്ല എന്ന് ചുരുക്കം.

3

ആദ്യം കിഫ്ബി വായ്പകള്‍ എടുക്കാം. ഇത് സംബന്ധിച്ച് പൂര്‍ണ വിശദീകരണം കഴിഞ്ഞ വര്‍ഷം നല്‍കിയതാണ് . നിയമസഭയും ആ നിലപാട് ശരിവച്ചിട്ടുണ്ട് . കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ആനുവിറ്റി മാതൃകയില്‍ പദ്ധതികള്‍ ഏറ്റെടുത്ത് നടത്താറുണ്ട്. റോഡോ പാലമോ പോലുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ ടെണ്ടര്‍ ചെയ്യുമ്പോള്‍ തന്നെ പതിനഞ്ചോ ഇരുപതോ വര്‍ഷങ്ങള്‍ കൊണ്ട് പൂര്‍ണ്ണ തുക നല്‍കി തീര്‍ക്കുകയുള്ളൂ എന്ന് വ്യക്തമാക്കിയിരിക്കും. കോണ്‍ട്രാക്ടര്‍ വായ്പ എടുത്ത് പണിതു കൊള്ളണം. ഈ വായ്പയുടെ പലിശ കൂടി കണക്കാക്കിയിട്ടാണ് കരാറുകാര്‍ ടെണ്ടറില്‍ തുക കോട്ട് ചെയ്യുക . ഇവിടെ പൂര്‍ണ്ണ ബാധ്യത സര്‍ക്കാരിന്റേതാണ്. ഗഡുക്കളായെ കൊടുത്ത് തീര്‍ക്കൂ എന്ന് മാത്രം.

4

എന്ന് വച്ച് കേന്ദ്ര സര്‍ക്കാരോ ഏതെങ്കിലും സംസ്ഥാന സര്‍ക്കാരോ ആനുവിറ്റി കരാര്‍ തുക വായ്പ്പാ ആയി ബഡ്ജറ്റ് കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ? 2019 അവസാനത്തില്‍ കേന്ദ്ര സര്‍ക്കാറിന് ഇത്തരത്തില്‍ ഏതാണ്ട് ഒരു ലക്ഷം കോടി രൂപയ്ക്കുള്ള 93 പദ്ധതികള്‍ ഉണ്ടായിരുന്നു .എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കൂടി പതിനായിരത്തില്‍ പരം കോടി രൂപയുടെ ഇത്തരം പദ്ധതികള്‍ ഉണ്ടായിരുന്നു. കിഫ്ബിയുടെ കാര്യത്തില്‍ എന്ന പോലെ ഈ പദ്ധതികളില്‍ ഏതെങ്കിലും ഒന്നിനെ കുറിച്ച് സി എ ജി ഇത് വരെ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ടോ ? കിഫബിയും ഒരു ആനുവിറ്റി മാതൃകയില്‍ ഉള്ള പരിപാടിയാണ്.

5

ബഡ്ജറ്റ് പ്രസംഗങ്ങളില്‍ പ്രഖ്യാപിച്ച ഏതാണ്ട് 70000 കോടിയോളം രൂപ വരുന്ന പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കാന്‍ കിഫ്ബി യെ ചുമതലപ്പെടുത്തുന്നു . ഇതിനു ആനുവിറ്റി പേയ്മെന്റ് ആയി കിഫബിക്ക് മോട്ടോര്‍ വാഹന നികുതിയുടെ പകുതിയും പെട്രോള്‍ സെസ്സ് തുകയും നല്‍കുമെന്ന് സര്‍ക്കാര്‍ നിയമം മൂലം ഉറപ്പ് നല്‍കുന്നു. കിഫ്ബി ഒരു വമ്പന്‍ അനുവിറ്റി സ്‌കീം മാത്രമാണ്. സി ആന്‍ഡ് എ ജി ഇരട്ടത്താപ്പ് കാണിക്കുകയാണ്.

6

കിഫ്ബി ഏറ്റെടുക്കുന്ന പദ്ധതികള്‍ക്ക് പണം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാര്‍ അല്ലെ? അത് സംസ്ഥാന സര്ക്കാരിന്റെ ഡയറക്ട് വായ്പ അല്ലെ? അതുകൊണ്ടു അത് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യക്ഷ ബാധ്യത അല്ലെ? എന്നൊക്കെയാണ് സി എ ജി ചോദിക്കുന്നത്? ഇതൊക്കെ തന്നെ അല്ലെ സ്വകാര്യ ആനുവിറ്റി സ്‌കീമുകളുടെ സ്ഥിതി എന്നതാണ് ഞങ്ങളുടെ മറുചോദ്യം. കരാറുകാര്‍ക്ക് കൊടുക്കാനുള്ള തുക സര്‍ക്കാരിന്റെ പ്രത്യക്ഷ ബാധ്യത ആണ്. എന്ന് വച്ച് സി എ ജി ഇന്ന് വരെ അതിനെ എവിടെയെങ്കിലും സര്‍ക്കാര്‍ വായ്പാ ആയി ഉള്‍പ്പെടുത്തണം എന്ന് ശഠിച്ചിട്ടുണ്ടോ ?

7

കിഫ്ബിയുടെ കാര്യത്തില്‍ നാലില്‍ ഒന്ന് പ്രോജക്ട് എങ്കിലും വരുമാനദായകമാണ് . വൈദ്യുതി ബോര്‍ഡിന് , കെ ഫോണിന് ,വ്യവസായ ഭൂമിക്ക് , തുടങ്ങിയവക്ക് നല്‍കുന്ന വ്യാപ്പക്ക് കിഫ്ബിക്ക് തിരിച്ചടവ് ഉണ്ട് . അതും നിയമം മൂലം സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന നികുതി വിഹിതവും ചേര്‍ത്താല്‍ കിഫ്ബി ഒരിക്കലും കടക്കെണിയില്‍ ആവില്ല. ഇതിനു എന്താണ് ഇത്ര ഉറപ്പ് എന്ന് ന്യായമായും ചോദിക്കാം. കാരണം ഓരോ പ്രോജക്ട് എടുക്കുമ്പോഴും അതിന്റെ ബാധ്യതകള്‍ എന്തെല്ലാമാണ് കൊടുക്കേണ്ടി വരിക എന്ന് കൃത്യമായി കംപ്യുട്ടര്‍ വഴി ഗണിച്ചെടുക്കാന്‍ ആവും. അതുപോലെ കിഫ്ബിക്ക് വരും വര്‍ഷങ്ങളില്‍ ലഭിക്കുന്ന വരുമാനവും കൃത്യമായി കണക്ക് കൂട്ടാന്‍ ആവും . ഭാവിയില്‍ ഒരു ഘട്ടത്തിലും കിഫ്ബിയുടെ ബാധ്യതകള്‍ വരുമാനത്തെ അധികരിക്കില്ല എന്ന് ഉറപ്പു വരുത്തി കൊണ്ട് മാത്രമേ കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് പ്രോജക്ടുകള്‍ അംഗീകരിക്കൂ. അസറ്റ് ലയബിലിറ്റി മാച്ചിങ് മോഡല്‍ നടത്താന്‍ കഴിയുന്ന സോഫ്റ്റ് വെയര്‍ അടിസ്ഥാനത്തില്‍ ആണ് കിഫ്ബി പ്രവര്‍ത്തിക്കുന്നത് ,ഇത് കൊണ്ടാണ് കിഫ്ബി സസ്ഥാനത്തെ കടക്കെണിയിലാക്കും എന്നും മറ്റുമുള്ള ആക്ഷേപങ്ങള്‍ അസംബന്ധം ആണെന്ന് പറയുന്നത്.

8

നിയമപ്രകാരം കൊടുക്കേണ്ടതിന് അപ്പുറം ഒരു പൈസയും സര്‍ക്കാര്‍ കിഫ്ബിക്ക് ഭാവിയില്‍ കൊടുക്കേണ്ടി വരില്ല . ആ നിയമം ആവട്ടെ ഭരണകക്ഷിയും പ്രതിപക്ഷവും ഏകകണ്ഠമായി പാസ്സാക്കിയതാണ്. കിഫ്ബി ഈ നൂതന രീതിയില്‍ സംസ്ഥാനത്ത് പശ്ചാത്തല സൗകര്യ സൃഷ്ടിയില്‍ വലിയ കുതിപ്പ് സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് . മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തിന്റെ മുഖച്ഛായ മാറും. ഇത് അട്ടിമറിക്കാനുള്ള ചില താല്പര്യങ്ങളുടെ കൈക്കോടാലി ആവുകയാണ് സി എ ജി. ഇനി പെന്‍ഷന്‍ ഫണ്ട് കമ്പനിയെക്കുറിച്ച് . പാവങ്ങള്‍ക്ക് ഉള്ള പെന്‍ഷന്‍ മുടക്കം കൂടാതെ മാസം തോറും കൊടുത്ത് വരികയാണ്.

9

എന്തെങ്കിലും കാരണവശാല്‍ ഖജനാവില്‍ ഇതിനുള്ള പണം ഇല്ലാതെ വന്നാല്‍ തല്ക്കാലം വായ്പ്പ എടുത്ത് പെന്‍ഷന്‍ നല്‍കുന്നതിനാണ് ഈ കമ്പനി . ഇത് ഓഫ്ബഡ്ജറ്റ് കടമെടുപ്പാണ് എന്ന വിമര്‍ശനം ശരിയാണ് . ബഡ്ജറ്റില്‍ പറഞ്ഞ സ്‌കീമുകള്‍ക്ക് പൊതുമേഖലാ സഥാപനങ്ങള്‍ വഴി താല്‍ക്കാലികമായി പണം കണ്ടെത്തുന്നതിനെയാണ് ഓഫ് ബഡ്ജറ്റ് ബോറോവിങ് എന്ന് പറയുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഓരോ വര്‍ഷവും രണ്ടും മൂന്നും ലക്ഷം കോടി രൂപ ഇങ്ങനെ വായ്പ്പ എടുക്കുന്നുണ്ട്.

10

രണ്ടു വര്‍ഷം മുന്‍പ് മുതലാണ് കേന്ദ്ര ധനമന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന്‍ ബഡ്ജറ്റില്‍ ഇത് സംബന്ധിച്ച കണക്ക് പ്രത്യേകം നല്‍കാന്‍ തുടങ്ങിയത്. എന്നാല്‍ ഇന്ന് വരെ ഒരിക്കല്‍ പോലും കേന്ദ്ര സര്‍ക്കാരിന്റെ വായ്പ്പാ തുകയില്‍ ഓഫ് ബഡ്ജറ്റ് വായ്പകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല . സി എ ജി യും ഇതിനെ ചോദ്യം ചെയ്തിട്ടില്ല. അപ്പോഴാണ് കേരളത്തില്‍ സര്‍ക്കാരിന് നേരെ കുതിര കയറാന്‍ വരുന്നത്.
ഒരു ഭരണഘടനാ സ്ഥാപനം നിഷിപ്ത താല്പര്യങ്ങളുടെ ചട്ടുകമായി ഇത് പോലെ അധഃപതിക്കരുത്. ഏതായാലും കഴിഞ്ഞ റിപ്പോര്‍ട്ടില്‍ പറഞ്ഞ വിദേശവായ്പ്പ യൂണിയന്‍ ലിസ്റ്റില്‍ ആണ് തുടങ്ങിയ പല മഠയത്തരങ്ങളും ഇത്തവണ ഉപേക്ഷിച്ചത് ഏതായാലും നന്നായി.

Recommended Video

cmsvideo
    ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+