'ഉറുമ്പ് കുത്തിയ വേദന പോലുമില്ല', കൊവിഡ് വാക്സിനേഷൻ അനുഭവം പങ്കുവെച്ച് പികെ ശ്രീമതി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെകെ ശൈലജയും അടക്കമുളള പ്രമുഖർ കൊവിഡ് വാക്സിൻ സ്വീകരിച്ച് കഴിഞ്ഞു. 60 വയസ്സിന് മുകളിൽ പ്രായമുളളവർക്കുളള വാക്സിനേഷൻ കഴിഞ്ഞ ദിവസം മുതൽക്കാണ് ആരംഭിച്ചത്. കൊവിഡ് വാക്സിൻ സ്വീകരിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് സിപിഎം നേതാവും മുൻ ആരോഗ്യമന്ത്രിയുമായ പികെ ശ്രീമതി.
പികെ ശ്രീമതി ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന കുറിപ്പ് വായിക്കാം: '' കൊവിഷീൽഡ് ആണു വാക്സിനേഷനു തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിൽ വെച്ച് ഞങ്ങൾക്ക് ലഭിച്ചത്. വേദന അറിഞ്ഞേയില്ല. കുട്ടിക്കാലത്ത് വസൂരിക്കെതിരായ വാക്സിൻ എടുത്തതിന്റെ വേദന ഇപ്പോഴും മറന്നിട്ടില്ല. സിറിഞ്ചുകൊണ്ടായിരുന്നില്ല അന്നത്തെ വാക്സിനേഷൻ.വലിയ് ഇരുമ്പാണി പോലെയുള്ള തിന്റെ കൂർത്ത മുനകളുള്ള തലഭാഗം കൊണ്ട് വാക്സിനിൽ മുക്കി രണ്ടു കൈകളുടേയും മുകൾഭാഗത്ത് വെച്ചു തിരിക്കും.
ഇരുകൈകളിലും രണ്ടു വീതം. കുട്ടികൾ അലറിക്കരയും .കണ്ടു സഹിക്കാൻ കഴിയാതെ അമ്മമാർ ഓടിയൊളിക്കും. വലിയ വേദനയും പിറ്റേദിവസം മുതൽ പനി യും. കുത്തി വെച്ച സ്ഥലത്ത് വസൂരികുമിളകൾ പോലെ വന്നു പഴുത്ത് വ്രണമായി ജീവിതാന്ത്യം വരേയും അതുണ്ടാക്കിയ വ്യ്ത്താക്യ്തിയിലുള്ള പാട്(കല) യും ശരീരത്തിന്റെ ഭാഗമായിമാറിയിരിക്കും .കൈകളിലുണ്ടാക്കുന്ന വട്ടത്തിലുള്ള നാലു പാടുകൾ ! അത് ഒരു കാലം.
ഇന്നു എന്റെ ജീവിതത്തിലെ രണ്ടാമത്തെ വാക്സിൻ വെച്ചപ്പോൾ ഉറുമ്പ് കുത്തിയ വേദന പോലുമില്ല. മൂന്നു മണിക്കൂറിനു ശേഷം ഇതെഴുതുമ്പോൾ ഒരുതരത്തിലുള്ള ബുദ്ധിമുട്ടും അനുഭവപ്പെട്ടിട്ടില്ല. ഞാനും സഖാക്കൾ ഗോവിന്ദൻ മാസ്റ്റരും ആനത്തലവട്ടം ആനന്ദനും വാക്സിൻ എടുത്തതിനു ശേഷം നിരീക്ഷണത്തിലിരിക്കുന്നവരുടെ ഒപ്പം ആശുപത്രി ഹാളിൽ ഇരുന്നു. അപ്പോഴേക്കും സൂപ്രണ്ടും ഡപ്യുട്ടി സൂപ്രണ്ടും ചില ഡോക്ടർമാരും നഴ്സ്മാരും മറ്റു ചില സ്റ്റാഫും എത്തി . 10 വർഷത്തിനുശേഷം അവരെയെല്ലാം വീണ്ടും കണ്ട്മുട്ടിയതിന്റെ സന്തോഷം പങ്കുവെച്ചു. അക്കാലത്തില്ലാതിരുന്ന ഫൊട്ടോയ്ടുക്കലും സെൽഫിയെടുക്കലും കുട്ടത്തിൽ നടന്നു''.