എകെ ശശീന്ദ്രൻ വീണ്ടും മന്ത്രിസഭയിലേയ്ക്ക്: മടക്കം പത്ത്മാസത്തിന് ശേഷം, സത്യപ്രതിജ്ഞ വ്യാഴാഴ്ച!!
തിരുവനന്തപുരം: ഫോണ്‍കെണി കേസിൽപ്പെട്ട് മന്ത്രിസ്ഥാനം നഷ്മായ എകെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിസഭയിലേയ്ക്ക്. ഫോൺകെണി കേസിൽ കുറ്റവിമുക്തനായതിന് പിന്നാലെയാണ് നീക്കം. സത്യപ്രതിജ്ഞയ്ക്കായി ഗവർണറോട് സർക്കാർ സമയം ചോദിച്ചിട്ടുണ്ട്. ഇതോടെ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് സൂചന. എകെ ശശീന്ദ്രൻ കൈകാര്യം ചെയ്തിരുന്ന ഗതാഗത വകുപ്പിന്റെ ചുമതല മുഖ്യമന്ത്രി പിണറായി വിജയനാണ്. ഫോൺകെണി കേസിനെ തുടർന്ന് പത്ത് മാസത്തോളം എകെ ശശീന്ദ്രൻ മന്ത്രിപദത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
ബുധനാഴ്ച ഗവർണറുടെ അഭാവം മൂലമാണ് സത്യപ്രതിജ്ഞാ ചടങ്ങ് വ്യാഴാഴ്ചയിലേയ്ക്ക് മാറ്റിവച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം മുംബൈയിൽ ചേര്‍ന്ന എൻസിപി യോഗത്തിൽ എകെ ശശീന്ദ്രനെ മന്ത്രിയാക്കാന്‍ ധാരണയായിരുന്നു. ഇതോടെ ശശീന്ദ്രനെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് എൻസിപി നേതൃത്വംമുഖ്യമന്ത്രിയ്ക്ക് കത്തു നൽകുയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശശീന്ദ്രന് അനുകൂലമായ നീക്കങ്ങള്‍ സർക്കാരിൽ നിന്ന് ഉണ്ടാകുന്നത്.
ഫോണ്‍കെണി കേസിൽ പരാതിയില്ലെന്ന് മാധ്യമപ്രവർത്തക നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് എകെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയത്. തിരുവനന്തപുരം സിജെഎം കോടതിയാണ് ശശീന്ദ്രനെ കുറ്റവിമുക്തനാക്കിക്കൊണ്ട് വിധി പ്രസ്താവിച്ചത്. പരാതിയില്ലെന്ന മാധ്യമപ്രവർത്തകയുടെ നിലപാട് അംഗീകരിക്കുന്നതായി വ്യക്തമാക്കിയാണ് കോടതി ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയത്.
കോടതി വിധി അനുകൂലമായാൽ ശശീന്ദ്രന് അനുകൂലമായല്‍ അദ്ദേഹം മന്ത്രിയാകുമെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരൻ മാസ്റ്റർ നേരത്തെ വ്യക്തമാക്കിയിരുന്നു. ശശീന്ദ്രന് മന്ത്രിയാകുന്നതിൽ തടസമില്ലെന്നായിരുന്നു കോടതി വിധി വന്നതിന് ശേഷവും അദ്ദേഹത്തിന്റെ പ്രതികരണം. ഇക്കാര്യത്തിൽ പാർട്ടിയിൽ തർക്കങ്ങളില്ലെന്നും, തുടർനടപടികളുമായി പാർട്ടി മുന്നോട്ടുപോകുമെന്നും പീതാംബരൻ മാസ്റ്റർ വ്യക്തമാക്കിയത്.