ജോസ് വിഭാഗം പിളരുന്നു; യുഡിഎഫിലേക്ക് മടങ്ങി ജോസഫ് എം പുതുശ്ശേരി, ചിരിച്ച് കോണ്‍ഗ്രസും ജോസഫും
തിരുവനന്തപുരം: യുഡിഎഫിലേക്കുള്ള തിരിച്ചു വരവിന്റെ സാധ്യതകള്‍ മങ്ങിയതോടെ ഇടതുപ്രവേശന നീക്കങ്ങല്‍ സജീവമാക്കിയിരിക്കുകയാണ് കേരള കോണ്‍ഗ്രസ് എമ്മിലെ ജോസ് കെ മാണി വിഭാഗം. ഇടത് സഹകരണ നീക്കങ്ങള്‍ക്ക് ദേശീയ തേലത്തില് തന്നെ ജോസ് കെ മാണി തുടക്കം കുറിക്കുകയും ചെയ്തു. കാര്‍ഷിക ബില്ലിനെതിരെ പാര്‍ലമെന്റിന് മുന്നില്‍ നടക്കുന്ന പ്രതിഷേധ സമരത്തില്‍ കേരളത്തില്‍ നിന്നുള്ള ഇടതുപക്ഷ എംപിമാര്‍ക്കൊപ്പമാണ് ജോസ് കെ മാണി അണിനിരന്നത്. നേരത്തെ മുന്നണി മാറ്റം സംബന്ധിച്ച് കേരളത്തില്‍ ചര്‍ച്ചകള്‍ സജീവമായിരുന്നപ്പോഴും കേന്ദ്രത്തില്‍ യുപിഎയുടെ ഭാഗമായി നില്‍ക്കുമെന്നായിരുന്നു ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു.
പാര്‍ലമെന്റില്‍
കര്‍ഷക ബില്ലില്‍ കേന്ദ്രത്തിനെതിരെ സംയുക്ത പ്രതിപക്ഷമെന്ന ന്യായീകരണം നടത്താമെങ്കിലും ഇടതുമുന്നണി പ്രവേശനമെന്ന വ്യക്തമായ സന്ദേശമാണ് ജോസ് കെ മാണി നല്‍കുന്നത്. ഈ മാസം അവസാനത്തോടെ തന്നെ ജോസ് കെ മാണിയുടെ ഇടത് പ്രവേശനമുണ്ടാകുമെന്നാണ് സൂചന. എന്നാല്‍ വര്‍ഷങ്ങളായി യുഡിഎഫ് പാളയത്തില്‍ നില്ക്കുന്ന പാര്‍ട്ടിയുടെ ഇടത് സഹകരണത്തില്‍ ജോസ് കെ മാണി വിഭാഗത്തിനുള്ളില്‍ തന്നെ എതിര്‍പ്പ് ശക്തമാണ്.
ജോസഫ് എം പുതുശ്ശേരി
ഇടത് പ്രവേശനം സാധ്യമായാല്‍ ജോസ് കെ മാണി വിഭാഗത്തില്‍ പിളര്‍പ്പുണ്ടാകുമെന്നാണ് കോണ്‍ഗ്രസും പിജെ ജോസഫും അവകാശപ്പെടുന്നത്. ഇതിന്റെ ആദ്യ സൂചനയാണ് ജോസഫ് എം പുതുശ്ശേരിയുടെ കുറുമാറ്റമെന്നും അവര്‍ വ്യക്തമാക്കുന്നു. പാര്‍ട്ടിയിലെ അധികാര തര്‍ക്കങ്ങളില്‍ ജോസ് കെ മാണിക്കൊപ്പം അടിയുറച്ച് നിന്ന നേതാവായിരുന്നു ജോസഫ് എം പുതുശ്ശേരി.
ജോസഫ് പക്ഷത്തേക്ക്
യുഡിഎഫില്‍ നിന്ന് പുറത്താക്കപ്പെട്ടപ്പോഴും മുന്നണിയിലേക്ക് തിരികെ പ്രവേശിക്കാമെന്ന കണക്ക് കൂട്ടലിലായിരുന്നു അദ്ദേഹം. എന്നാല്‍ അതിനുള്ള സാധ്യതകള്‍ അടയുകയും പാര്‍ട്ടിയെ ഇടതുമുന്നയില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ സജീവമാവുകയും ചെയ്തതോടെയാണ് ആദ്ദേഹം ജോസ് പക്ഷം വിട്ട് പിജെ ജോസഫ് പക്ഷത്തേക്ക് കുറുമാറിയിരിക്കുന്നത്.
ഒരുതരത്തിലും യോജിക്കാനാകില്ല
ജോസഫ് എം പുതുശ്ശേരിയിടൊപ്പം ജോസ് വിഭാഗത്തെ ഒരു വിഭാഗം പ്രവര്‍ത്തകരും നേതാക്കളും വരും ദിവസം തന്നെ ജോസഫ് വിഭാഗത്തിനൊപ്പം ഔദ്യോഗികമായി ചേരും. കോട്ടയത്ത് ഇവര്‍ക്ക് വലിയ സ്വീകരണം നല്‍കാനാണ് ജോസഫ് ഒരുങ്ങുന്നത്. കഴിഞ്ഞ നിയമസഭാ കാലയളവിലടക്കം മാണിക്കെതിരെ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ അഴിച്ചു വിട്ട ഇടതുപക്ഷത്തേക്കു പോകുന്നതിനോട് ഒരുതരത്തിലും യോജിക്കാനാകില്ലെന്നാണ് ഇവരുടെ നിലപാട്.
കൂടുതല്‍ പേര് വരും
ജോസ് കെ മാണി വിഭാഗത്തില്‍ നിന്നും കൂടുതല്‍ ആളുകളുടെ മടങ്ങിവരവ് കോണ്‍ഗ്രസും പിജെ ജോസഫും പ്രതീക്ഷിക്കുന്നുണ്ട്. ഇവരില്‍ ഒരു വിഭാഗം പേര് ജോസഫുമായി സഹകരിക്കാന്‍ തയ്യാറാവുമ്പോള്‍ മറ്റ് ചിലര്‍ കോണ്‍ഗ്രസിലേക്ക് എത്തിയേക്കുമെന്നാണ് സൂചന. തങ്ങളുമായി സഹകരിക്കാന്‍ തയ്യാറാവുന്ന നേതാക്കളെയും പ്രവര്‍ത്തകരേയും കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതൃത്വം ഇതിനോടകം തന്നെ ശ്രമം തുടങ്ങിയിട്ടുണ്ട്.
സംരക്ഷണം ഉറപ്പുവരുത്തും
ജോസ് വിഭാഗം വിട്ട് മുന്നണിക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് സംരക്ഷണം ഉറപ്പു വരുത്തുമെന്ന് യുഡിഎഫ് സംരക്ഷണം ഉറപ്പുവരുത്തുമെന്ന് നേതൃത്വം ഉറപ്പ് നല്കുന്നു. എന്നാല്‍ വരുന്നവരെ പുതിയ പാര്‍ട്ടിയായി അംഗീകരിക്കാന്‍ സാധിക്കില്ല. ഇവര്‍ക്ക് ജോസഫ് പക്ഷത്തേക്ക് പോകാം. അതിന് തയ്യാറല്ലെങ്കില്‍ കോണ്‍ഗ്രസിലേക്ക് വരാം എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്.
3 വട്ടം എംഎല്‍എ
ജോസഫ് എം പുതുശ്ശേരിയുടെ കൂറുമാറ്റം ജോസ് കെ മാണിക്ക് അപ്രതീക്ഷിതി തിരിച്ചടിയാണ്. ഇതിന് തുടര്‍ച്ചയുണ്ടാവാതിരിക്കാനുള്ള നീക്കങ്ങള്‍ ജോസ് പക്ഷം ഇതിനോടകം തുടങ്ങിയിട്ടുണ്ട്. 1991, 2001, 2006 വർഷങ്ങളിൽ കല്ലൂപ്പാറയിൽനിന്ന് നിയമസഭാംഗമായിരുന്നു ജോസഫ് എം പുതുശ്ശേരി. മണ്ഡലം ഇല്ലാതായതോടെ 2011 ല്‍ സീറ്റ് ലഭിച്ചില്ല. 2016 ന് തിരുവല്ലയില്‍ മത്സരിച്ചെങ്കിലും ദളിലെ മാത്യൂ ടി തോമസിനോട് പരാജയപ്പെടുകയായിരുന്നു.
നേതാക്കളെ വശീകരിക്കുന്നത്
കേരള കോൺഗ്രസ് ജനറൽ സെക്രട്ടറിയായിരുന്ന അദ്ദേഹം നിലവിൽ പാർട്ടി ഉന്നതാധികാരസമിതി അംഗമാണ്. നേരത്തെ തന്നെ ജോസഫ് വിഭാഗത്തിന് അനുകൂലമായ സമീപനമാണ് ജോസഫ് എം പുതുശ്ശേരി സ്വീകരിച്ചിരുന്നതെന്നാണ് ജോസ് അനുകൂലികള്‍ വ്യക്തമാക്കുന്നത്. നിയമസഭാ സീറ്റ് ഉള്‍പ്പടേയുള്ള വാഗ്ദാനങ്ങള്‍ നല്‍കിയാണ് യുഡിഎഫ് നേതാക്കളെ വശീകരിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.
Recommended Video
സിപിഎമ്മിനും ആശങ്ക
അതേസമയം, കേരള കോണ്‍ഗ്രസ് അണികള്‍ക്കുള്ള പരമ്പരാഗത യുഡിഎഫ് അനുകൂല സമീപനത്തില്‍ സിപിഎമ്മിനും ആശങ്കയുണ്ട്. ഈ സാഹചര്യത്തില്‍ അണികളെ മുന്നണി വിടാനുള്ള സാഹചര്യം മനസിലാക്കിപ്പിക്കണം എന്ന നിര്‍ദേശം സിപിഎം ജോസ് കെ മാണിക്ക് നല്‍കിയിട്ടുണ്ട്. ഇരു വിഭാഗങ്ങള്‍ക്കിടയിലും സീറ്റുകളെ കാര്യത്തിലും അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് ഇതിനോടകം തന്നെ തുടക്കമായിട്ടുണ്ട്.
ഐപിഎല്ലില്‍ ഇന്ന് ബാംഗ്ലുര്‍ പഞ്ചാബിനെ നേരിടും; ദേവ്ദത്തില്‍ പ്രതീക്ഷ, കളിക്കണക്കില്‍ ആരാണ് കേമന്‍