കളിയിക്കാവിള വെടിവെപ്പ്; നാല് പേർ കൂടി കസ്റ്റഡിയില്‍, അറസ്റ്റിലായത് പാലരുവിയിൽ നിന്ന്!
തിരുവനന്തപുരം: കളിയിക്കാവിളയിൽ തമിഴ്നാട് എഎസ്ഐയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ നാല് പേർ കൂടി കസ്റ്റഡിയിൽ. തെങ്കാശി ഡിവൈഎസ്പി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം റൂറൽ പോലീസാണ് പാലരുവിൽ നിന്ന് പിടികൂടിയത്. കസ്റ്റഡിയിലുള്ളവർ പ്രതികളാണെന്ന് സ്ഥിരീകരണമില്ലെന്ന് പോലീസ് വ്യക്തമാക്കി.
കസ്റ്റഡിയിലെടുത്തവരെ തമിഴ്നാട് പോലീസിന് കൈമറി. സംഭവത്തില്‍ അഞ്ച് പേരെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. തിരുവനന്തപുരം പൂന്തുറ സ്വദേശിയായ ഒരാളെയും പാലക്കാട് മേപ്പറമ്പ് സ്വദേശികളായ രണ്ട് പേരെയും വര്‍ഷങ്ങളായി പാലക്കാട് സ്ഥിര താമസമാക്കിയ തമിഴ്നാട് സ്വദേശികളുമാണ് നേരത്തെ പിടിയിലായത്. കസ്റ്റഡിയിലെടുത്ത ഇഞ്ചിവിള സ്വദേശികളായ താസിം 31, സിദ്ധിക് 22 എന്നിവര്‍ക്ക് മുഖ്യ പ്രതികളിലൊരാളായ തൗഫീഖുമായി അടുത്ത ബന്ധം ഉണ്ടെന്നാണ് വിവരം.
തൗഫീക്കും അബ്ദുള്‍ ഷെമീമും ഉൾപ്പെട്ട തീവ്രവാദ സ്വഭാവമുള്ള സംഘടനയുമായി ഇവർക്ക് ബന്ധമുണ്ടോയെന്നും സംശയിക്കുന്നുണ്ട്. കൊലപാതകത്തിന് മുമ്പ് തൗഫീക്ക് ഈ രണ്ടുപേരുമായി നിരന്തരം ഫോണിൽ വിളിച്ചിരുന്നെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ബുധനാഴ്ച രാത്രി 10.30 ഓടെ ആയിരുന്നു ചെക്ക് പോസ്റ്റ് എസ്ഐയായ മാർത്താണ്ഡം സ്വദേശി വിൽസണെ ബൈക്കിലെത്തിയ രണ്ടസംഘം വെടിവെച്ചത്. തലയിൽ തൊപ്പി ധരിച്ചെത്തിയ സംഘം ഓടിയെത്തി വിൽസണിന്‍റെ തലയ്ക്ക് വെടിയുതിർക്കുകയായിരുന്നു.